യുഎസ്എയുടെ പുലിക്കുട്ടിയാണു താനെന്നു തെളിയിച്ച് ക്രിസ്റ്റ്യൻ പുലിസിച്ച്. ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ ഇറാനെതിരേ അമേരിക്കയ്ക്കു ജയം സമ്മാനിച്ച് പ്രീക്വാർട്ടറിലേക്കു കൈപിടിച്ചത് 10-ാം നന്പറുകാരനായ പുലിസിച്ച്.
ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തോടെയാണ് അമേരിക്ക പ്രീക്വാർട്ടറിൽ കടന്നത്. മത്സരത്തിന്റെ 38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോൾ വിധിനിർണയിച്ചു. ഇറാൻ x അമേരിക്ക പോരാട്ടം രാഷ്ട്രീയ പശ്ചാത്തലത്താലും ഹൈവോൾട്ടിലായിരുന്നു.
ഇറാന്റെ പതാകയിലെ അല്ലഹ് എംബ്ലവും തക്ബീർ എന്ന വാക്കും ഇല്ലാതെ യുഎസ്എ ടീം ഗ്രൂപ്പ് പോയിന്റ് നില മത്സരത്തിനു മുന്പ് ട്വീറ്റ് ചെയ്തതോടെ കാര്യങ്ങൾ വഷളാകുകയും ചെയ്തു. 1998ൽ ആയിരുന്നു അമേരിക്കയും ഇറാനും ലോകകപ്പിൽ ഇതിനു മുന്പ് നേർക്കുനേർ ഇറങ്ങിയത്. അന്ന് 2-1ന് ഇറാൻ ജയിച്ചു. അതിന്റെ കണക്കും ഇത്തവണ യുഎസ്എ വീട്ടി.
രണ്ടു ഗോളിലും പുലിസിച്ച്
ഖത്തർ ലോകകപ്പിൽ അമേരിക്ക ഗ്രൂപ്പ് ബിയിൽ നേടിയത് രണ്ടു ഗോൾ. വെയ്ൽസിന് എതിരായ 1-1 സമനിലയിലും ഇറാന് എതിരായ 1-0 ജയത്തിലും. ഇംഗ്ലണ്ടിന് എതിരായ മത്സരം ഗോൾ രഹിത സമനിലയായിരുന്നു.
അമേരിക്കയുടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു ഗോളിന്റെയും ക്രെഡിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് എന്ന ഇരുപത്തിനാലുകാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഉണ്ട്. വെയ്ൽസിന് എതിരേ തിമോത്തി വേഹ് നേടിയ ഗോളിന് അസിസ്റ്റ് ചെയ്തത് പുലിസിച്ച് ആയിരുന്നു. ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ പുലിസിച്ച് തൊടുത്ത ഒരു ഷോട്ട് ക്രോസ് ബാറിനെ പ്രകന്പനം കൊള്ളിച്ചായിരുന്നു മടങ്ങിയത് എന്നതും ശ്രദ്ധേയം.
ഗോൾ അടിച്ചു വീണു!
ഗോൾ നേടിയതിനൊപ്പം ഇറാൻ ബോക്സിനുള്ളിൽ ചവിട്ടേറ്റു വീണ പുലിസിച്ച് രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയില്ല. ഇറാന്റെ രണ്ട് പ്രതിരോധക്കാരും ഗോളിയും ചേർന്നു പുലിസിച്ചിനെ ഗോൾ നേടുന്നതിൽനിന്നു തടയാൻ ശ്രമിക്കുന്നതിനിടെ നാഭിയിൽ ചവിട്ടേറ്റു. ഗോൾ ലൈനിനുള്ളിൽ വീണു കിടന്ന പുലിസിച്ചിനെ മെഡിക്കൽ സംഘം എത്തി ശുശ്രൂഷിച്ചശേഷം മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയി. ആദ്യ പകുതി പൂർത്തിയാക്കിയശേഷം താരത്തെ പുലിസിച്ച് കളംവിട്ടിരുന്നു.
ഇറാനെതിരേ അമേരിക്കയ്ക്കു ജയം
02:13 AM Dec 01, 2022 | Deepika.com