ോഹ: നിലവിലെ ലോക ചാന്പ്യന്മാരായ ഫ്രാൻസിനു ഞെട്ടിക്കുന്ന തോൽവി. പ്രമുഖർക്കു വിശ്രമംനൽകി ഒന്പതു മാറ്റങ്ങളോടെ കളിക്കാനിറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിനാണ് അട്ടിമറിച്ചത്. ലോകകപ്പിൽ തുടർച്ചയായ ആറു വിജയങ്ങൾക്കു ശേഷമാണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്.
58-ാം മിനിറ്റിൽ പകരക്കാരൻ ക്യാപ്റ്റൻ വാബി ഖസ്റിയാണു ടുണീഷ്യയുടെ വിജയഗോൾ നേടിയത്. ഖത്തർ ലോകകപ്പിൽ ടുണീഷ്യയുടെ ആദ്യ ഗോളാണിത്. മത്സരത്തിന്റെ അധികസമയത്ത് അന്റോയ്ൻ ഗ്രീസ്മാൻ ഫ്രാൻസിന് സമനില സമ്മാനിച്ചെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്നു വ്യക്തമായി. എട്ടാം മിനിറ്റിൽ ടുണീഷ്യ നേടിയ ഗോളും ഓഫ്സൈഡായി വിധിച്ചിരുന്നു.
ഗോൾ വീണതിനു പിന്നാലെ ടീമിലെ പ്രമുഖ താരങ്ങളെ ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാംപ് കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. കിലിയൻ എംബപ്പെ, അന്റോയ്ൻ ഗ്രീസ്മാൻ, അഡ്രിയാൻ റാബിയോ, ഉസ്മാൻ ഡെംബലെ തുടങ്ങിയവരെയാണ് ഫ്രഞ്ച് പരിശീലകൻ കളത്തിലെത്തിച്ചത്. എന്നിട്ടും ടുണീഷ്യൻ പ്രതിരോധം പൊളിക്കാൻ ഫ്രഞ്ച്പടയ്ക്കായില്ല.
ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെയാണു ടുണീഷ്യയുടെ മടക്കം. ഗ്രൂപ്പ് ഡിയിൽ ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ പരാജയപ്പെടുത്തിയതോടെയാണു ടുണീഷ്യ പ്രീക്വാർട്ടർ കാണാതെ പുറത്തായത്. ആറാം ലോകകപ്പ് കളിക്കുന്ന ടുണീഷ്യയ്ക്ക് ഇതുവരെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽനിന്നു മുന്നേറാനായിട്ടില്ല.
തോറ്റെങ്കിലും ആദ്യ രണ്ടു കളികളിൽ നേടിയ മികച്ച വിജയങ്ങളുടെ പിൻബലത്തിൽ ഫ്രാൻസ് ഗ്രൂപ്പ് ചാന്പ്യൻമാരായി. ഡെൻമാർക്കിനെ വീഴ്ത്തിയ ഓസ്ട്രേലിയയ്ക്കും ആറു പോയിന്റുണ്ട്. ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനത്ത്.
ഗോൾവഴി...
വാബി ഖസ്റി (58’)
ഫ്രാൻസിന്റെ മുന്നേറ്റത്തിനു തടയിട്ട് മൈതാന മധ്യത്തിൽനിന്ന് ടുണീഷ്യയുടെ കൗണ്ടർ അറ്റാക്ക്. പന്തു ലഭിച്ച ഐസ ലൈദൂനി മുൻനിരയിൽ ക്യാപ്റ്റൻ വാബി ഖസ്റിക്കു മറിക്കുന്നു. പന്തുമായി രണ്ടു ഫ്രഞ്ച് പ്രതിരോധതാരങ്ങളെ മറികടന്നു ഖസ്റിയുടെ മുന്നേറ്റം. മുന്നോട്ടു കയറിയെത്തിയ പകരക്കാരൻ ഗോൾകീപ്പർ മന്ദാദയെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ടുണീഷ്യയുടെ വിജയമുറപ്പിച്ച ഷോട്ട്. ലോകജേതാക്കളായ ഫ്രാന്സിന് ഞെട്ടല്.
ലോക ചാന്പ്യന്മാരായ ഫ്രാൻസിനെ വീഴ്ത്തി ടുണീഷ്യ
02:13 AM Dec 01, 2022 | Deepika.com