ദോഹ: റഷ്യൻ ലോകകപ്പ് രണ്ടാംസ്ഥാനക്കാരായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ഖത്തറിൽ ജീവൻ നിലനിർത്താനിറങ്ങുന്നു. നോക്കൗട്ട് ഉറപ്പിക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും ബെൽജിയം ലക്ഷ്യമിടുന്നില്ല. മറുവശത്ത് സമനിലയാണെങ്കിലും ക്രൊയേഷ്യക്കു മുന്നേറാം. മൊറോക്കോ തോറ്റാലും പുറത്താകൽ ഒഴിവാക്കാം. മത്സരം ഇന്ത്യൻ സമയം രാത്രി 8.30 മുതൽ.
ഉറപ്പില്ലാതെ
ക്രൊയേഷ്യക്കെതിരേ ഇറങ്ങുന്പോൾ പ്രീക്വാർട്ടറിൽ ഇടംപിടിക്കുമെന്നു ബെൽജിയത്തിന് ഉറപ്പില്ല. കാനഡയോട് ഒരു ഗോളിനു കടന്നുകൂടിയ ബെൽജിയം രണ്ടാം മത്സരത്തിൽ മൊറോക്കോയോടു പരാജയപ്പെട്ടു. ഇതിനുശേഷം ടീമിൽ തമ്മിലടിയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു. പുറത്താകലിന്റെ വക്കിലാണെങ്കിലും ബെൽജിയത്തിന്റെ സൂപ്പർ താരം ഏദൻ ഹസാർഡ് പ്രതീക്ഷ കൈവിടാൻ ഒരുക്കമല്ല.
മറുവശത്ത് കാനഡയെ ഒന്നിനെതിരേ നാലു ഗോളുകൾക്കു തകർത്താണു നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുടെ വരവ്. ആദ്യ മത്സരത്തിൽ മൊറോക്കോയോടു ഗോൾസമനില വഴങ്ങിയതിനെത്തുടർന്നാണ് അവരുടെ പ്രീക്വാർട്ടർ ഭാവി അവസാന മത്സരത്തിലേക്കു നീണ്ടത്.
കണ്ണ് ക്രാമറിച്ചിൽ
തകർപ്പൻ ഫോമിൽ കളിക്കുന്ന ആന്ദ്രെ ക്രാമറിച്ചാണു ക്രൊയേഷ്യയുടെ പ്രതീക്ഷ. കാനഡയ്ക്കെതിരേ 17 മിനിറ്റ് മാത്രം കളിച്ച ക്രാമറിച്ച് രണ്ടുവട്ടം ലക്ഷ്യംകണ്ടു. മുപ്പത്തിയേഴുകാരൻ ലൂക്ക മോഡ്രിച്ച് നയിക്കുന്ന മിഡ്ഫീൽഡിനു മുന്നേറ്റത്തിലേക്കു പന്തെത്തിക്കാൻ കഴിയുന്നുണ്ട്.
ലുകാക്കു വരട്ടെ
കഴിഞ്ഞ ലോകകപ്പിലെ ബെൽജിയത്തിന്റെ ഹീറോ റൊമേലു ലുകാക്കു ഖത്തർ ലോകകപ്പിൽ അധികസമയം ഗ്രൗണ്ടിൽ കളിച്ചിട്ടില്ല. പകരക്കാരനായി ഒന്പതു മിനിറ്റ് മാത്രമാണ് അദ്ദേഹം ഗ്രൗണ്ടിയിലിറങ്ങിയത്.
ക്രൊയേഷ്യക്കെതിരേ ലുകാക്കു ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. കഴിഞ്ഞ രണ്ടു വട്ടവും ബെൽജിയം ക്രൊയേഷ്യയെ നേരിട്ടപ്പോൾ ഗോൾ നേടിയത് ലുകാക്കുവാണ് (മൂന്നു ഗോൾ). രണ്ടു വട്ടവും ബെൽജിയം വിജയിച്ചു.
ബെൽജിയം ഇന്ന് ക്രൊയേഷ്യക്കെതിരേ
02:13 AM Dec 01, 2022 | Deepika.com