ദോഹ: ആതിഥേയരായ ഖത്തറിനെ തകർത്തു നെതർലൻഡ്സ് പ്രീക്വാർട്ടർ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എ ഗ്രൂപ്പ് മത്സരത്തിൽ ഓറഞ്ചുപടയുടെ ജയം. കോഡി ഗാക്പോ (26’), ഫ്രങ്കി ഡി യോംഗ് (49’) എന്നിവരാണു നെതർലൻഡ്സിന്റെ ഗോളുകൾ നേടിയത്.
രണ്ടു വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കിയ നെതർലൻഡ്സിന് ഏഴു പോയിന്റുണ്ട്. മൂന്നാം മത്സരവും തോറ്റ ആതിഥേയർ ഒരു പോയിന്റും സ്വന്തമാക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.
ഒന്പതാം തവണയാണു നെതർലൻഡ്സ് പ്രീക്വാർട്ടർ കളിക്കുന്നത്. യോഗ്യത നേടിയ ഒന്പതു ലോകകപ്പുകളിലും പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ അവർക്കായി. ആതിഥേയരായ ഖത്തർ ഈ ലോകകപ്പിൽ ആകെ ഏഴു ഗോളുകളാണു വഴങ്ങിയത്. ആതിഥേയരാജ്യം ഗ്രൂപ്പ് റൗണ്ടിൽ ഇത്രയും ഗോൾ വഴങ്ങുന്നത് ആദ്യം. എ ഗ്രൂപ്പിൽനിന്ന് ആറു പോയിന്റുള്ള സെനഗലും രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി.
ഗോൾവഴി...
കോഡി ഗാക്പോ (26’)
ഡേവി ക്ലാസനിൽനിന്നു ലഭിച്ച പന്തുമായി ഗാക്പോ. ബോക്സിനകത്തേക്ക് ഓടിക്കയറിയ ഗാക്പോയുടെ തകർപ്പൻ പ്ലേസിംഗ്. പന്ത് ഖത്തർ ഗോളിക്ക് ഒരവസരവും നൽകാതെ പോസ്റ്റിന്റെ വലതു മൂലയിൽ. ഖത്തർ ലോകകപ്പിൽ ഗാക്പോയുടെ മൂന്നാം ഗോൾ.
ഫ്രങ്കി ഡി യോംഗ് (49’)
മെംഫിസ് ഡീപേയെ ലക്ഷ്യമിട്ട് ഡേവി ക്ലാസന്റെ ക്രോസ്. പിഴവുകളില്ലാതെ ഡീപേ ഷോട്ടെടുത്തെങ്കിലും ഖത്തർ ഗോൾ കീപ്പർ മെഷാൽ ബർഷാം തട്ടിയകറ്റി. റൗബൗണ്ട് ലഭിച്ചത് ഡി യോംഗിന്. തുറന്ന പോസ്റ്റിലേക്ക് ഡി യോംഗിന്റെ അനായാസ ഫിനിഷിംഗ്.
ഖത്തറിനെ തകർത്ത് ഹോളണ്ട് പ്രീക്വാർട്ടറിൽ
01:17 AM Nov 30, 2022 | Deepika.com