ഉറുഗ്വെയ്ക്കെതിരേ പോർച്ചുഗലിന്റെ ആദ്യ ഗോളിൽ വിവാദം. 54-ാം മിനിറ്റിലാണു പോർച്ചുഗൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ഇടതുവിംഗിൽനിന്നു ബ്രൂണോ ഫെർണാണ്ടസ് ഉയർത്തിവിട്ട ഷോട്ടിൽ ഹെഡ്ഡറിനായി ക്രിസ്റ്റ്യാനൊ റൊണാൾഡോ ഉയർന്നുചാടി.
പന്ത് നേരെ വലയിൽ കയറുകയും ചെയ്തു. ഇതോടെ, താനാണു ഗോളടിച്ചതെന്ന ധാരണയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഘോഷപ്രകടനം തുടങ്ങി. ബ്രൂണോയടക്കം സഹതാരങ്ങളും ഒപ്പംചേർന്നു. ഗോൾ രേഖപ്പെടുത്തിയതും റൊണാൾഡോയുടെ പേരിൽ.
എന്നാൽ, കളി പുനരാരംഭിച്ചപ്പോഴാണു ഗോളിന്റെ ശരിക്കും അവകാശി ബ്രൂണോ ഫെർണാണ്ടസാണെന്ന ഔദ്യോഗിക വിശദീകരണം വന്നത്.
ബ്രൂണോയുടെ ക്രോസിനു റൊണാൾഡോ ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത്, താരത്തിന്റെ തലയിൽ തട്ടാതെ ഉറുഗ്വെ വലയിൽ കയറുകയായിരുന്നു. റീപ്ലേകളിൽ പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്നു വ്യക്തമായതോടെയാണു ഫിഫ ഗോളിന്റെ അവകാശം ബ്രൂണോയ്ക്കു നൽകിയത്.
ബ്രൂണോ ഫെർണാണ്ടസ് അടിച്ച ഗോൾ ആഘോഷിച്ചതിനേത്തുടർന്നു സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേ ഉയർന്നത്.
ഗോളടിച്ചില്ലെന്നറിഞ്ഞിട്ടും റൊണാൾഡോ എന്തിന് അതാഘോഷിച്ചു എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. റൊണാൾഡോയുടെ ഗോളാഘോഷം ചുരുങ്ങിയ നിമിഷംകൊണ്ടു വൈറലാകുകയും ചെയ്തു.
ഉദ്ദേശിച്ചത് പാസ്!
വിവാദഗോളിൽ പ്രതികരണവുമായി ബ്രൂണോ ഫെർണാണ്ടസ്. ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നാണു താൻ കരുതിയതെന്ന് അദ്ദേഹം പറഞ്ഞു. പന്ത് പാസ് ചെയ്യാനാണു താൻ ശ്രമിച്ചതെന്നും റൊണാൾഡോ പന്തിൽ തൊട്ടതായി തനിക്കു തോന്നിയെന്നും ബ്രൂണോ വ്യക്തമാക്കി.
അടിച്ചതു ബ്രൂണോ, ആഘോഷിച്ചതു റോണോ
01:17 AM Nov 30, 2022 | Deepika.com