ഒട്ടകങ്ങളും അറബിസംഗീതവും; ഗൾഫ്നാടുകളുടെ ആത്മാവിൽ അലിഞ്ഞു ചേർന്നവ. എന്നാൽ, ലോകകപ്പ് തുടങ്ങിയതോടെ ഒട്ടകങ്ങൾക്കു നിൽക്കക്കള്ളിയില്ല.
‘എല്ലാവർക്കും എന്നെ മതി’ എന്ന ഡയലോഗ് പോലെയാണു കാര്യങ്ങൾ. വരുന്നവനും പോകുന്നവുമെല്ലാം ഒട്ടകപ്പുറത്തിരുന്നുള്ള ചിത്രം വേണം. ഒട്ടകപ്പുറത്തിരുന്നുള്ള പെർഫെക്ട് ഇൻസ്റ്റഗ്രാം മൊമന്റ് തട്ടിയുള്ള ഓട്ടത്തിലാണു ഫുട്ബോൾ പ്രേമികൾ.
ഏകദേശം പത്തുലക്ഷത്തിൽപ്പരം ഫുട്ബോൾ ആരാധകർ ഖത്തറിൽ എത്തിയിട്ടുണ്ടെന്നാണു കണക്ക്. ഇതേത്തുടർന്ന് ഓവർടൈം എടുക്കേണ്ട ഗതികേടിലാണ് ഒട്ടകക്കൂട്ടം. ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നിന്റെ നിറവേറ്റലാണിവിടെ. പ്രിയപ്പെട്ട ടീമിന്റെ ജേഴ്സി ധരിച്ചും ഇഷ്ടടീമിന്റെ പതാക കൈയിലേന്തിയും ഒട്ടകസവാരിക്കായി ഊഴം കാത്തുനിൽക്കുന്ന നൂറുകണക്കിനാളുകൾ. അറബിവേഷം ധരിച്ച് ഒട്ടകത്തിനൊപ്പം സെൽഫിയെടുക്കുന്നതു ട്രെൻഡായി മാറിയിട്ടുണ്ട്.
തളർന്നവശരായി നിൽക്കുന്പോൾ സെൽഫിയെടുക്കാൻ വരുന്നതു പലപ്പോഴും ഒട്ടകങ്ങൾക്ക് ഇഷ്ടമല്ല. അനിഷ്ടം പ്രകടിപ്പിച്ച് ഒട്ടകങ്ങൾ മുരളുന്നതു പതിവാണ്. ഒട്ടകങ്ങൾ ക്ഷീണിതരാവുന്നത് അവരുടെ ശരീരഭാഷയിൽനിന്നു മനസിലാക്കാനാവുമെന്നാണ് ഉടമയായ അലി പറയുന്നത്. ക്ഷീണിതരാണെങ്കിൽ എഴുന്നേൽക്കാൻ ശ്രമിച്ചശേഷം അവർ വീണ്ടും ഇരിക്കാൻ ശ്രമിക്കും. മുഖംനോക്കി ഓരോ ഒട്ടകത്തെയും തനിക്കു വേർതിരിച്ചറിയാമെന്നാണ് ഇയാൾ അവകാശപ്പെടുന്നു.
അതേസമയം, ഒട്ടകത്തിന്റെ ഉടമകൾ ലോകകപ്പിനു നന്ദി പറയുകയാണ്. സാധാരണ ലഭിക്കുന്നതിൽനിന്നു പതിന്മടങ്ങു വരുമാനമാണ് അവർക്ക് ഈ ദിനങ്ങളിൽ ലഭിക്കുന്നത്. പുലർച്ചെ നാലര മുതൽ അലിയും ഒട്ടകങ്ങളും ആളുകളെ പ്രതീക്ഷിച്ച് മരുഭൂമിയിൽ കാണും.
അൽ ഒട്ടഹ!
01:17 AM Nov 30, 2022 | Deepika.com