ദോഹ: ഖത്തർ ലോകകപ്പിൽ രണ്ടു റൗണ്ട് പോരാട്ടങ്ങൾ കഴിഞ്ഞപ്പോൾ പ്രീക്വാർട്ടർ ഉറപ്പിച്ച മൂന്നു ടീമുകളിലൊന്നു ബ്രസീലാണ്. സ്വിറ്റ്സർലൻഡിനെ കീഴടക്കിയാണു ബ്രസീലിന്റെ നോക്കൗട്ട് പ്രവേശം.
തുടർച്ചയായ രണ്ടു വിജയങ്ങളോടെ ജി ഗ്രൂപ്പിൽ ബ്രസീൽ ഒന്നാമതാണ്. ഒരു ഗോൾപോലും വഴങ്ങാതെയാണു ബ്രസീലിന്റെ മുന്നേറ്റം. ഇതുമാത്രമല്ല, മൂന്നു ഗോളടിക്കുകയും ചെയ്തു. മറ്റൊരു അപൂർവനേട്ടംകൂടി ബ്രസീലിന്റെ പേരിലുണ്ട്. രണ്ടു മത്സരങ്ങളിലും ഗോൾപോസ്റ്റിലേക്കു ബ്രസീൽ ഒരു ഷോട്ട് പോലും വഴങ്ങിയിട്ടില്ല. സെർബിയയ്ക്കും സ്വിറ്റ്സർലൻഡിനും ബ്രസീൽ പോസ്റ്റിലേക്ക് ഒരു ഷോട്ടുപോലും ഉതിർക്കാനായില്ല. അത്രമേൽ ഉറച്ചതാണു ബ്രസീലിയൻ പ്രതിരോധം.
1966നുശേഷം ആദ്യ രണ്ടു ലോകകപ്പ് മത്സരത്തിനുശേഷം പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും വഴങ്ങാത്ത രണ്ടാമത്തെ മാത്രം ടീമാണു ടിറ്റെയുടെ ബ്രസീൽ. 1998ൽ ഫ്രാൻസാണ് ഈ നേട്ടം ഇതിനുമുന്പു സ്വന്തമാക്കിയത്. അന്നു ഫ്രാൻസ് കിരീടമുയർത്തുകയും ചെയ്തു.
തിയാഗോ സിൽവ, എഡർ മിലിറ്റാവോ, മാർക്വിനോസ്, അലക്സ് സാന്ദ്രോ, ഡാനിലോ എന്നിവരാണു ബ്രസീലിന്റെ പ്രതിരോധക്കോട്ട കാക്കുന്നത്. അലിസണ് ബെക്കറാണു ബ്രസീലിന്റെ ഗോൾകീപ്പർ. പ്രതിരോധത്തിൽ ചെൽസി സെന്റർ ബാക്കായ തിയാഗോയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. കഴിഞ്ഞ മത്സരത്തിൽ സ്വിസ് മുന്നേങ്ങളിൽ ഭൂരിഭാഗവും തടഞ്ഞുനിർത്തിയതു മുപ്പത്തിയെട്ടുകാരനായ തിയാഗോയായിരുന്നു.
സാംബ വാള്
01:17 AM Nov 30, 2022 | Deepika.com