ദോഹ: കൊറിയൻ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടാത്തവർ ചുരുക്കം. ഇരിപ്പിടത്തിൽ ഇരിപ്പുറപ്പിക്കാൻ അനുവദിക്കാത്ത ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ത്രില്ലറുകളാണ് കൊറിയക്കാർ ലോകത്തിനു സമ്മാനിക്കാറുള്ളത്.
ഖത്തർ ലോകകപ്പ് ഫുട്ബോളിലും അത്തരമൊരു ത്രില്ലർ പോരാട്ടം കൊറിയ കാഴ്ചവച്ചു. ക്ലൈമാക്സിൽ നായകൻ കൊല്ലപ്പെടുന്നതുപോലെ ആയിരുന്നു മത്സരഫലം. ഗ്രൂപ്പ് എച്ചിൽ അരങ്ങേറിയ അഞ്ച് ഗോൾ ത്രില്ലറിൽ ഘാന 3-2ന് ദക്ഷിണകൊറിയയെ തകർത്തു. അതും മുഹമ്മദ് കുഡൂസിന്റെ കിടിലൻ ഇരട്ടഗോൾ ബലത്തിൽ. 34, 68 മിനിറ്റുകളിലായിരുന്നു കുഡൂസിന്റെ ഗോളുകൾ. ലോകകപ്പ് ചരിത്രത്തിൽ ഘാന ഒരു മത്സരത്തിൽ മൂന്ന് ഗോൾ നേടുന്നത് ഇതാദ്യമാണ്.
കൊറിയൻ ത്രില്ലർ
മത്സരത്തിന്റെ തുടക്കം മുതൽ ദക്ഷിണകൊറിയൻ ത്രില്ലറായിരുന്നു. ഘാനയുടെ ഗോൾമുഖത്തേക്ക് തുടരെ റോക്കറ്റുകൾപോലുള്ള ഷോട്ടുകൾ പായിച്ച് അവർ ഗോളിനായി ദാഹിച്ചു. എന്നാൽ, 24-ാം മിനിറ്റിൽ ഘാന മുഹമ്മദ് സിലിസുവിലൂടെ ലീഡ് നേടി. 34-ാം മിനിറ്റിൽ കുഡൂസ് ഘാനയുടെ ലീഡ് ഉയർത്തി.
രണ്ട് ഗോളിന്റെ കടവുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ദക്ഷിണകൊറിയ 58-ാം മിനിറ്റിൽ ചൊ ഹൂയി സങിലൂടെ ആദ്യഗോൾ മടക്കി. മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ രണ്ടാം ഗോളും ഹുയി സങ് (61’) നേടിയതോടെ മത്സരം 2-2ൽ. എന്നാൽ, കൊറിയൻ സമാധാനം 68-ാം മിനിറ്റിൽ രണ്ടാം ഗോളിലൂടെ കുഡൂസ് തല്ലിക്കെടുത്തി.
പിന്നീടങ്ങോട്ട് ആക്രമണങ്ങളുടെ തുടർക്കഥയായിരുന്നു. രണ്ട് സൈഡിലേക്കും റൈഡുകൾ. എന്നാൽ, ക്ലൈമാക്സിൽ ശരിക്കും കൊറിയൻ ത്രില്ലറായിരുന്നു. ഘാന ഫൈനൽ തേർഡിൽ മാത്രമായി പന്ത് നിലകൊണ്ടു. കൊറിയക്കാരുടെ ആക്രമണം ചെറുത്ത് ഘാന പ്രതിരോധവും ഗോളിയും കോട്ടകാത്തു. മത്സരത്തിൽ 22 ഷോട്ടാണ് ദക്ഷിണകൊറിയ തൊടുത്തത്.
ഘാന 3-2ന് ദക്ഷിണകൊറിയയെ കീഴടക്കി
01:33 AM Nov 29, 2022 | Deepika.com