ദോഹ: ഖത്തർ ലോകകപ്പിലെ വന്പൻ ടീമുകളുടെ പോരാട്ടമായ ജർമനി-സ്പെയിൻ മത്സരം സമനിലയിൽ. അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ജർമനിയും സ്പെയിനും ഓരോ ഗോൾ വീതം നേടിയാണ് സമനില പാലിച്ചത്.
പ്രതിരോധക്കരുത്തിൽ ജർമനിയും പാസിംഗ് ഗെയിമിൽ സ്പെയിനും നേർക്കുനേർ വന്ന പോരാട്ടത്തിൽ, ഒരു ഘട്ടത്തിൽ തോൽവിയുടെ വക്കിൽ നിന്ന ജർമനി അവസാന മിനിറ്റുകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു സമനില പിടിച്ചുവാങ്ങുകയായിരുന്നു. സ്പെയിനിനുവേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി നിക്ലാസ് ഫുൾക്രുഗും ഗോൾ നേടി. പകരക്കാരായി ഗ്രൗണ്ടിലെത്തിയായിരുന്നു ഇരുവരുടെയും ഗോൾ.
അടി, തിരിച്ചടി
ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ സ്പെയിൻ ടിക്കി-ടാക്ക പാസുകളിലൂടെ കളം നിറഞ്ഞു. ജർമനിയും ഒട്ടും മോശമാക്കിയില്ല. കരുത്തിന്റെ ഫുട്ബോൾ കാഴ്ചവച്ച് അവരും മുന്നേറി.
ഏഴാം മിനിറ്റിൽ ഡാനി ഓൾമോയുടെ ഷോട്ട് ജർമൻ പോസ്റ്റിലുമിടിച്ചു തെറിച്ചു. പിന്നാലെ ജർമൻ താരം ഗ്നാബ്രിയുടെ നീക്കം സ്പാനിഷ് ഗോൾകീപ്പർ ഉനയ് സിമോണ് രക്ഷപ്പെടുത്തി. 22-ാം മിനിറ്റിൽ ജോർഡി ആൽബയുടെ ലോംഗ്റേഞ്ചർ ജർമൻ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 33-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ലഭിച്ച സുവർണാവസരം ഫെറാൻ ടോറസിനു മുതലാക്കാനായില്ല.
സൂപ്പർ സബ്
40-ാം മിനിറ്റിൽ ജർമൻ പ്രതിരോധതാരം ആന്റോണിയോ റൂഡിഗർ ഹെഡ്ഡറിലൂടെ സ്പാനിഷ് വലകുലുക്കിയെങ്കിലും വാർ പരിശോധനയ്ക്കുശേഷം റഫറി ഓഫ്സൈഡ് വിളിച്ചു. 56-ാം മിനിറ്റിൽ ജർമനിയുടെ ജോഷ്വ കിമ്മിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ ഉനയ് സിമോണ് തട്ടിയകറ്റി. പിന്നാലെയായിരുന്നു പകരക്കാരനായിറങ്ങിയ മൊറാട്ടയുടെ ഗോൾ. ഇടവേളയ്ക്കു പിന്നാലെ സ്ട്രൈക്കർ ഫെറാൻ ടോറസിനെ പിൻവലിച്ചാണു മൊറാട്ടയെ ഇറക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മൊറാട്ട സ്കോർ ചെയ്യുന്നത്.
സമനിലയ്ക്കായി പൊരുതിയ ജർമനി 87-ാം മിനിറ്റിൽ ലക്ഷ്യംകണ്ടു. ലിറോയ് സാനെയും ജമാൽ മുസിയാളയും ചേർന്നുള്ള മുന്നേറ്റത്തിൽ മറ്റൊരു പകരക്കാരൻ ഫുൾക്രുഗിന്റെ ഫിനിഷിംഗ്. ശേഷിക്കുന്ന സമയത്ത് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോളുണ്ടായില്ല.
നോക്കൗട്ട് സാധ്യത
സമനില വഴങ്ങിയെങ്കിലും ഇ ഗ്രൂപ്പിൽ നാലു പോയിന്റുമായി സ്പെയിൻ ഒന്നാമത്. മൂന്നു പോയിന്റ് വീതമുള്ള ജപ്പാനും കോസ്റ്ററിക്കയും അടുത്ത സ്ഥാനങ്ങളിലുണ്ട്. ഒരു പോയിന്റ് മാത്രമുള്ള ജർമനി അവസാന സ്ഥാനത്ത്. ആദ്യ മത്സരത്തിൽ ജപ്പാനോടു ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ജർമനിയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സമനിലയോടെ സജീവം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോസ്റ്ററിക്കയെ തോൽപിക്കണം. ഒപ്പം, സ്പെയിൻ-ജപ്പാൻ മത്സരത്തിൽ സ്പെയിൻ ജയിച്ചാൽ ജർമനിക്കു പ്രീക്വാർട്ടറിലെത്താം. സ്പെയിൻ-ജപ്പാൻ മത്സരം സമനിലയായാൽ, ജപ്പാനും ജർമനിയും തുല്യപോയിന്റാകും. ജപ്പാനെക്കാൾ മികച്ച ഗോൾവ്യത്യാസമുണ്ടെങ്കിൽ ജർമനിക്കു മുന്നേറാം. ജപ്പാനെതിരെ ജയിച്ചാൽ സ്പെയിനിന് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്താം. സമനില വഴങ്ങിയാലും സ്പെയിൻ നോക്കൗട്ട് കളിക്കും.
ഗോൾവഴി...
അൽവാരോ മൊറാട്ട (62’)
മൈതാനമധ്യത്തുനിന്ന് ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സ് തുടങ്ങിയ നീക്കം. ഇടതുവിംഗിൽനിന്നു ജോർഡി ആൽബയുടെ പാസ് മൊറാട്ടയ്ക്ക്. ബോക്സിലേക്ക് ഓടിക്കറയിയ മൊറാട്ടയുടെ വലംകാൽ ചിപ്പ് ഷോട്ട് ജർമൻ ഗോളി മാനുവൽ നോയറെയും മറികടന്നുവലയിൽ.
നിക്ലാസ് ഫുൾക്രുഗ് (87’)
ലിറോയ് സാനെയും ജമാൽ മുസിയാളയും ചേർന്നുള്ള മുന്നേറ്റം. ബോക്സിന്റെ മധ്യത്തിൽ ലഭിച്ച പന്ത് സ്വീകരിച്ച ഫുൾക്രുഗിന്റെ വലംകാൽ ഷോട്ട്. പന്ത് വിശ്രമിച്ചതു വലയുടെ വലതുമൂലയിൽ. ഗോൾവഴി...
ജർമനി-സ്പെയിൻ മത്സരം സമനിലയിൽ
01:33 AM Nov 29, 2022 | Deepika.com