ദോഹ: വിജയം അനിവാര്യമായ പോരാട്ടത്തിൽ, ഒരിക്കൽക്കൂടി ലയണൽ മെസിയുടെ ചുമലിലേറി അർജന്റീന. ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത മെസിയുടെ മികവിൽ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളിനു മെക്സിക്കോയെ പരാജയപ്പെടുത്തി.
64-ാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആയുസ് നീട്ടിയെടുത്ത മെസിയുടെ ഗോൾ. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന വിജയമുറപ്പിച്ചു. ജയത്തോടെ മൂന്നു പോയിന്റ് ലഭിച്ച അർജന്റീനയ്ക്കു പോളണ്ടിനെതിരായ മത്സരം ജയിച്ചാൽ പ്രീക്വാർട്ടറിലെത്താം. ഒരു തോൽവിയും ഒരു സമനിലയുമാണ് മെക്സിക്കോയുടെ ഖത്തർ ലോകകപ്പ് സന്പാദ്യം.
പവറിൽ പതറി
മെക്സിക്കോയുടെ പരുക്കൻ ഗെയിമിനും കരുത്തുറ്റ പ്രതിരോധത്തിനും മുന്നിൽ ആദ്യപകുതിയിൽ അർജന്റീനയ്ക്ക് തുടക്കത്തിൽ ഒന്നും ചെയ്യാനായില്ല. പന്ത് നിയന്ത്രണത്തിൽ വച്ചെങ്കിലും ഗോൾ ലക്ഷ്യംവച്ചുള്ള നീക്കങ്ങള് അകന്നുനിന്നു. ഒരേയൊരു ഷോട്ട് മാത്രമാണ് ആദ്യപകുതിയിൽ മെസിപ്പട ഗോളിലേക്കുതിർത്തത്. നീലപ്പടയുടെ നീക്കങ്ങളെല്ലാം ബോക്സിനു പുറത്തുവച്ചുതന്നെ അവസാനിച്ചു.
32-ാം മിനിറ്റിൽ മെസിയെടുത്ത ഫ്രീകിക്ക് മെക്സിക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവ പിടിച്ചെടുത്തു. പിന്നാലെ ഡിപോളിനെ ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. മെസിയുടെ ഇടംകാൽ ഫ്രീകിക്ക് ഒച്ചോവ കുത്തിയകറ്റി. 40-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഹെഡറും ലക്ഷ്യംകാണാതെ പുറത്തു പോയി.
മറുവശത്ത് മെക്സിക്കോ കൗണ്ടർ അറ്റാക്കുകളിൽ അപകടകാരികളായി. പക്ഷേ, സൗദിക്കെതിരേ പതറിയ അർജന്റൈൻ പ്രതിരോധം ഇക്കുറി പിഴവ് ആവർത്തിച്ചില്ല. ഇടയ്ക്ക്, ബോക്സിനു തൊട്ടടുത്തുനിന്നുള്ള തകർപ്പനൊരു ഫ്രീകിക്ക് അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടിനസ് മുഴുനീളം ചാടി പിടിച്ചെടുത്തു. രണ്ടാംപകുതിയിൽ മെസിയും കൂട്ടരും കളം അടക്കിവാണു. ഇതിന്റെ തുടർച്ചയായിരുന്നു മെസിയുടെ ആദ്യഗോളിന്റെ പിറവി. ഈ ഗോളിൽ ആത്മവിശ്വാസം നേടിയ അർജന്റീന എൻസോ ഫെർണാണ്ടസിലൂടെ വീണ്ടും ലക്ഷ്യം കണ്ടപ്പോൾ ആരാധകർക്ക് ആഘോഷരാവ്.
ഗോൾവഴി...
ലയണൽ മെസി (64’)
വലതുവിംഗിൽനിന്ന് ഏയ്ഞ്ചൽ ഡിമരിയയുടെ പാസ്. പന്ത് എത്തിനിന്നത് ബോക്സിനു പുറത്തു മാർക്ക് ചെയ്യപ്പെടാതെനിന്ന മെസിയുടെ കാലിൽ. ഞൊടിയിടയിൽ മെസിയുടെ ഇടംകാൽ ലോംഗ്റേഞ്ചർ. നിലംപറ്റെയുള്ള ഗ്രൗണ്ടർ ഷോട്ട് ഗോളി ഒച്ചോവ മുഴുനീളെ ഡൈവിൽ തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. മെസി ടീമിനായി സ്കോർ ചെയ്യുന്നത് തുടരെ രണ്ടാമത്തെ മത്സരത്തിൽ.
എൻസോ ഫെർണാണ്ടസ് (87’)
റോഡ്രിഗോ ഡി പോളിന്റെ ഷോർട്ട് കോർണർ മെസിയിലേക്ക്. ഒരു നിമിഷം നോക്കിനിന്നശേഷം പന്ത് ഇരുപത്തൊന്നുകാരൻ എൻസോയ്ക്കു മറിക്കുന്നു. പാസ് സ്വീകരിച്ചശേഷം ഇടതുമൂലയിലൂടെ ബോക്സിലേക്കു കയറി എൻസോയുടെ ഷോട്ട്. ബോക്സിന്റെ വലതുഭാഗത്തുനിന്നുള്ള തകർപ്പൻ ഷോട്ട് വലയുടെ ഇടതുമൂലയിൽ. ഒച്ചോവ മുഴുനീള ഡൈവിലൂടെ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഫലം വിഫലം.
മാറഡോണയ്ക്കൊപ്പം
ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന ഡിയേഗോ മാറഡോണയുടെ റിക്കാർഡിനൊപ്പം ലയണൽ മെസി. മെക്സിക്കോയ്ക്കെതിരേ മെസി കളിച്ചത് ലോകകപ്പിലെ 21-ാം മത്സരമാണ്. മെക്സിക്കോയ്ക്കെതിരായ ഗോൾ ലോകകപ്പിൽ മെസിയുടെ എട്ടാമത്തെ ഗോളാണ്. ഈ നേട്ടത്തിലും മെസി മാറഡോണയ്ക്കൊപ്പമെത്തി. തുടർച്ചയായ ആറാം രാജ്യാന്തരമത്സരത്തിലാണു മെസി ഗോൾ നേടുന്നത്. കരിയറിൽ മെസി ഈ നേട്ടം കൈവരിക്കുന്നത് രണ്ടാം തവണ.
നോക്കൗട്ട് സാധ്യത
നിലവിൽ ഗ്രൂപ്പ് സിയിൽ മൂന്നു പോയിന്റുള്ള അർജന്റീന നാലു പോയിന്റുള്ള പോളണ്ടിനു പിന്നിൽ രണ്ടാമതാണ്.
ബുധനാഴ്ച രാത്രി 12.30നു നടക്കുന്ന ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തിയാൽ ആറു പോയിന്റോടെ അർജന്റീന പ്രീക്വാർട്ടറിൽ കടക്കും. തോറ്റാൽ പുറത്ത്. അർജന്റീന-പോളണ്ട് മത്സരം സമനിലയായാൽ, മെക്സിക്കോ-സൗദി അറേബ്യ മത്സരം അർജന്റീനയുടെ വിധി നിർണയിക്കും.
അതായത്; മെക്സിക്കോയ്ക്കെതിരേ സൗദി ജയിച്ചാൽ അർജന്റീന പുറത്ത്. മെക്സിക്കോ ജയിച്ചാൽ അർജന്റീനയ്ക്കും മെക്സിക്കോയ്ക്കും നാലു പോയിന്റ്. ഗോൾവ്യത്യാസക്കണക്കിൽ മികവുള്ള ടീം മുന്നോട്ട്.
ഇളമുറത്തന്പുരാൻ
ലോകകപ്പിൽ അർജന്റീനയ്ക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി എൻസോ ഫെർണാണ്ടസ്. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയുടെ രണ്ടാം ഗോൾ നേടിയപ്പോഴാണ് എൻസോ ഈ നേട്ടം കൈവരിച്ചത്. ലയണൽ മെസിയാണ് അർജന്റീനയ്ക്കായി ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം. 2006 ലോകകപ്പിൽ 18 വയസുള്ളപ്പോഴാണ് മെസി അർജന്റീനയ്ക്കായി ആദ്യ ലോകകപ്പ് ഗോൾ നേടിയത്. അർജന്റീനയ്ക്കായി ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ താരവും മെസിയാണ്.
5 അസിസ്റ്റ്, മെസി
അഞ്ചു ലോകകപ്പുകളിൽ ഗോളിന് പാസ് നൽകുന്ന ചരിത്രത്തിലെ ആദ്യതാരമായി മെസി. ലോകത്ത് മറ്റൊരു താരവും മൂന്നു ലോകകപ്പുകളിൽ കൂടുതൽ ഗോളിനായി പാസ് നൽകിയിട്ടില്ല. അർജന്റീനയ്ക്കായി 2006ൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച മെസി 2010, 2014, 2018 ലോകകപ്പുകളിലും ടീമിനൊപ്പമുണ്ടായിരുന്നു. നാലു ലോകകപ്പുകളിൽ ഗോൾ നേടാനും മെസിക്കായി.
വൻമതിൽ
അർജന്റീന പ്രതിരോധത്തിലെ വൻമതിലായിരുന്നു മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ലിസാന്ദ്രോ മാർട്ടിനസ്. ഒട്ടാമെൻഡിക്കൊപ്പം പ്രതിരോധത്തിൽ നിലയുറപ്പിച്ച ലിസാന്ദ്രോ മെക്സിക്കൻ മുന്നേറ്റങ്ങൾ ബോക്സിലേക്കു കടക്കാൻ അനുവദിച്ചില്ല. ടാക്കിളുകളിൽ കൃത്യത പുലർത്തിയ ലിസാന്ദ്രോ മെക്സിക്കൻ മുന്നേറ്റക്കാർക്കുനേരേ ഭയമില്ലാതെ ഓടിയെത്തുന്നത് രസമുള്ള കാഴ്ചയായിരുന്നു. സൗദിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ലിസാന്ദ്രോ കളിച്ചിരുന്നില്ല.
വാമോസ്; നിർണായകമത്സരത്തിൽ മെക്സിക്കോയെ തകർത്ത് അർജന്റീന
01:27 AM Nov 28, 2022 | Deepika.com