ദോഹയിൽനിന്ന് ബിനോയ് ജോണ് മങ്കൊന്പ്
അറേബ്യൻ മണ്ണിൽ വിരുന്നെത്തിയ ലോക കായിക മാമാങ്കം, അതിന്റെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ആഫ്രിക്കൻ കരുത്തരായ സെനഗലിനോട് പൊരുതിത്തോറ്റു ടൂർണമെന്റിൽനിന്നു പുറത്തേക്കുള്ള വഴിയിലാണ് ആതിഥേയരായ ഖത്തർ. അതിന്റെ നിരാശ ഈ രാജ്യത്തിനുണ്ട്.
എത്രയോ പ്രാവശ്യം സന്ദർശിച്ചിട്ടുള്ള സ്ഥലമാണ് സൂക്ക് വഖീഫ്. ഖത്തറിന്റെ ആധുനികതയും പൗരാണികതയും വിളിച്ചോതുന്ന, പുരാതന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള, സന്ദർശകർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന്, അത്രയ്ക്ക് കമനീയമാണിവിടം. ഇതിനകത്തു മലയാളികൾ നടത്തുന്ന ജോലി ചെയ്യുന്ന നിരവധി വാണിജ്യസ്ഥാപനങ്ങൾ ഉണ്ട്. ചെറിയ സ്ഥാപനങ്ങൾ മുതൽ മുന്തിയ ഹോട്ടലുകൾ വരെ ഇതിനുള്ളിലുണ്ട്.
ലോകകപ്പ് പ്രമാണിച്ച് സൂക്ക് വഖീഫ് അതിമനോഹരമായി ഒരുങ്ങിനിൽക്കുകയാണ്. ഇവിടെ വരുത്തിയ മാറ്റങ്ങൾ അതിശയിപ്പിക്കുന്നവയാണ്. സൂക്ക് വഖീഫ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി നടക്കാവുന്ന ദൂരമേ ഇവിടേക്കുള്ളൂ. ഇതിനുള്ളിൽ താതകാലികമായി മീഡിയ സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. ഓരോ രാജ്യത്തിനും പ്രത്യേകമായാണ് ഇവിടത്തെ ക്രമീകരണം. ചില യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉള്ളവർ ഖത്തർ എന്ന് ഉച്ചരിക്കുന്നതു കൗതുകകരമാണ്. ചിലർ ‘ഗട്ടർ’ എന്നും ചിലർ ‘കത്തർ’ എന്നുമെല്ലാമാണു പറയുന്നത്.
നിറഞ്ഞ ഗാലറിയിൽനിന്നുയരുന്ന പാട്ടിനെപ്പറ്റി പറയാതെപോകാൻ സാധിക്കില്ല. ആരാധകർ കൂട്ടമായി ഇരുന്ന് ഒരേ സ്വരത്തിൽ പാടുകയും ആടുകയും എല്ലാം മറന്ന് ആനന്ദിക്കുകയും ചെയ്യുന്നു. വിവിധ ഭാഷകളിലുള്ള വ്യത്യസ്തമായ പാട്ടുകൾ, ഭാഷ പ്രശ്നമല്ലാതെ താളത്തിനൊത്ത് എല്ലാവരും ഏറ്റുചൊല്ലുന്നു, കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു...
ബ്രസീലിന്റെ കളി കാണാൻ പോയ മലയാളികൾ വഞ്ചിപ്പാട്ടു പാടുന്നത് ഒന്നു കേൾക്കേണ്ടതായിരുന്നു... “തിത്തിത്താരാ തിത്തിത്തെയ്... തിത്തെയ് തക തെയ്തെയ്തോം...’’ മറ്റുള്ള രാജ്യങ്ങളിൽനിന്നെത്തിയവർ ഏറെ പാടുപെട്ടാണെങ്കിലും വഞ്ചിപ്പാട്ടിനൊപ്പം കൂടിയതും ശ്രദ്ധേയമായി. അങ്ങനെ ഈ ലോകകപ്പ് പൂർണമായി മലയാളി ലോകകപ്പായി എന്നു പറയാം. കാരണം, ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ടു കണ്ട ലോകകപ്പ്, ഏറ്റവും കൂടുതൽ മലയാളിസാന്നിധ്യം സംഘാടനത്തിൽ, ഏറ്റവും കൂടുതൽ മലയാളി വോളണ്ടിയേഴ്സ് സ്തുത്യർഹമായ സേവനം ചെയ്ത ലോകകപ്പ്...
ശരിക്കും മലയാളി ലോകകപ്പ്!!!
01:36 AM Nov 27, 2022 | Deepika.com