ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ചെത്തിയ സൗദി അറേബ്യയെ രണ്ടു ഗോളുകൾക്കു തകർത്തുവിട്ട് പോളണ്ട്. എതിരില്ലാത്ത രണ്ടുഗോളുകൾക്കാണു പോളിഷ് ടീം സൗദിയെ വീഴ്ത്തിയത്.
പോളണ്ടിനായി പിയോറ്റർ സെലിൻസ്കി (39’), ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി (81’) എന്നിവർ ഗോൾ നേടി. ഒരു ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ലെവൻഡോവ്സ്കിയാണ് പോളണ്ടിന്റെ വിജയതാരം. ഒരു പെനാൽറ്റിയും നിരവധി അവസരങ്ങളും നഷ്ടപ്പെടുത്തിയ സൗദി ഏറെക്കുറെ തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു.
ജയത്തോടെ പോളണ്ടിനു നാലു പോയിന്റായി. അടുത്ത മത്സരത്തിൽ അർജന്റീനയെ തോൽപിച്ചാൽ പോളണ്ടിന് അനായാസം പ്രീക്വാർട്ടർ ഉറപ്പിക്കാം. മൂന്നു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമതാണു സൗദി. അടുത്ത മത്സരത്തിൽ മെക്സിക്കോയെ കീഴടക്കിയാൽ സൗദിക്കും പ്രീക്വാർട്ടർ കളിക്കാം.
ആക്രമണച്ചുഴലി
ആദ്യ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയതിന്റെ ഓർമയിലാകണം, പോളണ്ടിനെതിരേയും ആക്രമണം കെട്ടഴിച്ചാണ് സൗദിയുടെ കുട്ടികൾ തുടങ്ങിയത്. നിരന്തരം പോളണ്ട് ഗോൾമുഖത്ത് ഇരച്ചുകയറി സൗദി സമ്മർദം സൃഷ്ടിച്ചു. ഒന്നുവിറച്ചുപോയ പോളണ്ട് മെല്ലെ തിരിച്ചുവന്നു.
സൗദിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പോളണ്ട് പരുക്കൻ അടവുകൾ പുറത്തെടുത്തു. ഇതേത്തുടർന്ന് ആദ്യ 20 മിനിറ്റിനുള്ളിൽ മൂന്ന് പോളിഷ് താരങ്ങളാണു മഞ്ഞക്കാർഡ് കണ്ടത്.
ഇതിനുശേഷം പോളണ്ട് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. ഇതോടെ സൗദി പ്രതിരോധത്തിലേക്കു മാറി. പോളണ്ടാകട്ടെ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തു. 39-ാം മിനിറ്റിൽ ഇതിന്റെ ഫലവും ലഭിച്ചു. പോളിഷ് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ പാസിൽനിന്ന് പിയോറ്റർ സെലിൻസ്കിയാണു ഗോൾ നേടിയത്.
പെനൽറ്റിനഷ്ടം
തൊട്ടുപിന്നാലെ തിരിച്ചടിക്കാൻ സൗദിക്ക് അവസരം ഒത്തുവന്നു. സൗദി താരം അൽ ഷെഹ്രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്ലിക് ഫൗൾ ചെയ്തതിനു റഫറി പെനൽറ്റി വിധിച്ചു. എന്നാൽ, അവസരം മുതലാക്കാൻ സൗദിക്കു കഴിഞ്ഞില്ല. അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോയ്ഷ്യഹ് സ്റ്റെൻസ്നെ തടുത്തിട്ടു. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും സ്റ്റെൻസ്നെ പരാജയപ്പെടുത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ മടക്കാൻ സൗദി ശ്രമം തുടങ്ങി. 48-ാം മിനിറ്റിൽ അൽ ആബെദിന്റെ ഫ്രീകിക്കിൽ ലക്ഷ്യം കാണാൻ സൗദിക്കു സാധിച്ചില്ല. 52-ാം മിനിറ്റിൽ സൗദി താരം മുഹമ്മദ് കന്നോ ബൈസിക്കിൾ കിക്കിനു ശ്രമിച്ചെങ്കിലും സാധിച്ചില്ല.
78-ാം മിനിറ്റിൽ സൗദി താരം അൽ മാലിക്കിയുടെ ഇടംകാൽ ഷോട്ട് ചെറിയ വ്യത്യാസത്തിലാണ് പോളണ്ട് പോസ്റ്റിലെത്താതെ പോയത്. അവസാന മിനിറ്റുകളിൽ സൗദിയുടെ പ്രതിരോധം പാളിയതോടെ പോളണ്ട് വീണ്ടും ലക്ഷ്യംകണ്ടു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയാണു പോളണ്ടിനായി രണ്ടാം ഗോൾ നേടിയത്. ഗോൾനേടിയശേഷം വികാരാധീനനായാണ് ലെവൻഡോവ്സ്കി ആഘോഷപ്രകടനങ്ങൾ നടത്തിയത്.
ഗോൾവഴി
പിയോറ്റർ സെലിൻസ്കി (39’)
ബോക്സിനുള്ളിലേക്കു പന്തുമായി കയറിയ കാഷ് പോസ്റ്റിനു തൊട്ടരികെ നിൽക്കുന്ന ലെവൻഡോവ്സ്കിക്കു പന്ത് മറിക്കുന്നു. ഷോട്ട് ഉതിർക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ലെവൻഡോവ്സ്കി ഒഴിഞ്ഞുമാറി പന്ത് സെലിൻസ്കിക്കു കൈമാറി. സെലിൻസ്കിയുടെ തകർപ്പൻ ഷോട്ട് വലയിൽ. ദോഹയിലെ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം നിശബ്ദം.
റോബർട്ട് ലെവൻഡോവ്സ്കി (81’)
സൗദി താരം അൽ മാലിക്കിയുടെ വലിയ പിഴവ്. സൗദി ഗോളി നൽകിയ പന്തുമായി മുന്നേറുന്നതിനിടെ അൽ മാലിക്കിയിൽനിന്ന് ലെവൻഡോവ്സ്കി പന്ത് തട്ടിയെടുക്കുന്നു. സൗദി ഗോളിയെ മറികടന്ന് ലക്ഷ്യം കാണാൻ ബാഴ്സയുടെ സൂപ്പർ സ്ട്രൈക്കർക്ക് ഒട്ടും ബുദ്ധിമുട്ടില്ല. ഫിഫ ലോകകപ്പിൽ താരത്തിന്റെ ആദ്യ ഗോൾ. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ലെവൻ പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നു.
സൗദി അറേബ്യയെ തകര്ത്ത് പോളണ്ട്
12:39 AM Nov 27, 2022 | Deepika.com