അൽ ഖോർ (ദോഹ): ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി യുഎസ്എ. ഇറാനെ ആറു ഗോളിനു തകർത്ത പെരുമയുമായെത്തിയ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ പൂട്ടിയാണ് യുഎസ്എയുടെ കരുത്തൻ പ്രകടനം.
ഹാരി കെയ്ൻ, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹിം സ്റ്റെർലിംഗ് എന്നിങ്ങനെ ഇംഗ്ലീഷ് മുന്നേറ്റനിരയിൽ അണിനിരന്ന കരുത്തരെ യുഎസ്എ മതിൽകെട്ടി പ്രതിരോധിച്ചു. ലഭിച്ച സുവർണാവസരങ്ങൾ മുതലാക്കാൻ ഇരുടീമിനും സാധിച്ചില്ല. ഫലമോ മത്സരം ഗോൾരഹിതം. കഴിഞ്ഞ മത്സരത്തിൽ യുഎസ്എ വെയ്ത്സിനെ സമനിലയിൽ കുരുക്കിയിരുന്നു.
ഗ്രൂപ്പിൽ രണ്ടു വീതം മത്സരങ്ങൾ അവസാനിച്ചപ്പോൾ നാലു പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. മൂന്നു പോയിന്റുള്ള ഇറാൻ രണ്ടാമതും രണ്ടു പോയിന്റുള്ള യുഎസ്എ മൂന്നാം സ്ഥാനത്തുമാണ്. രണ്ടു മത്സരങ്ങളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള വെയ്ത്സ് അവസാന സ്ഥാനത്താണ്. ഇറാനെതിരായ അടുത്ത മത്സരം ജയിച്ചാൽ യുഎസ്എയ്ക്കു പ്രീക്വാർട്ടറിൽ കടക്കാം. സമനിലയായാൽ ഇറാൻ പ്രീക്വാർട്ടറിൽ കടക്കും.
പ്രതിരോധക്കോട്ട
ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തോടെയാണു മത്സരം തുടങ്ങിയത്. പത്താം മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കാൻ ഹാരി കെയ്നായില്ല. ബോക്സിനുള്ളിലേക്ക് ബുക്കായോ സാക്ക നൽകിയ പാസിൽ കെയ്ൻ ഷോട്ട് തൊടുത്തെങ്കിലും അമേരിക്കൻ പ്രതിരോധതാരം വാക്കർ സിമ്മർമാന്റെ കാലിൽതട്ടി പുറത്തേക്കുപോയി. ഇതിനുശേഷം, ഇംഗ്ലണ്ടിന്റെ പേരുകേട്ട മുന്നേറ്റക്കാരെ തങ്ങളുടെ ബോക്സിൽ മേഞ്ഞുനടക്കാൻ യുഎസ്എ പ്രതിരോധം അനുവദിച്ചില്ല. ഇംഗ്ലണ്ട് ആക്രമണങ്ങൾ കടുപ്പിച്ചതോടെ പിന്നോട്ടിറങ്ങി പ്രതിരോധിക്കുന്ന തരത്തിൽ യുഎസ്എ ഗെയിംപ്ലാനിലും മാറ്റംവരുത്തി.
മറുവശത്ത് ആക്രമണങ്ങളിലും യുഎസ്എ ഒട്ടും മോശമാക്കിയില്ല. കൗണ്ടർ അറ്റാക്കുകളിലൂടെ അവർ ഇംഗ്ലണ്ട് ഗോൾമുഖം വിറപ്പിച്ചു. ആക്രമിച്ചുകയറി നിരവധി അവസരങ്ങൾ സൃഷ്ടിക്കാനും യുഎസ്എ ടീമിനായി. 26-ാം മിനിറ്റിൽ തിമോത്തി വിയയുടെ ക്രോസിൽനിന്നുളള അവസരം വെസ്റ്റണ്‍ മക്കെന്നി പുറത്തേക്കടിച്ചുകളഞ്ഞു. 32-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഗോൾ എന്നുറപ്പിച്ച ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുന്നത് അവിശ്വസനീയതയോടെയാണ് അമേരിക്കൻ ആരാധകർ കണ്ടത്.
ഫോഡന്റെ വിടവ്
ആദ്യ പകുതിയുടെ അവസാനം ലൂക്ക് ഷോയുടെ കട്ട് ബാക്ക് പോസ്റ്റിനുമുന്നിൽ സാക്ക നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ, മേസണ്‍ മൗണ്ടിന്റെ ഷോട്ട് യുഎസ് ഗോൾകീപ്പർ മാറ്റ് ടർണർ രക്ഷപ്പെടുത്തി. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്ഫോഡ്, ജോർദാൻ ഹെൻഡേഴ്സൻ, ജാക്ക് ഗ്രീലിഷ് തുടങ്ങിയ അതിവേഗതാരങ്ങളെ ഇംഗ്ലണ്ട് കളത്തിലിറക്കിയിട്ടും യുഎസിന്റെ പ്രതിരോധമതിൽ തകർന്നില്ല. റഹിം സ്റ്റെർലിംഗ് തീർത്തും നിറംമങ്ങിയതും അവർക്കു തിരിച്ചടിയായി.
യുഎസ്എ പ്രതിരോധം കടുപ്പിച്ചതോടെ ഇംഗ്ലണ്ട് ലോംഗ്ബോൾ തന്ത്രത്തിലേക്കു കടന്നു. എന്നാലതും ഫലം കണ്ടില്ല. ഇടയ്ക്ക് അമേരിക്ക മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു.
യുവതാരം ഫിൽ ഫോഡനില്ലാതെയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ഫോഡനെ പുറത്തിരുത്തിയ കോച്ച് ഗാരത് സൗത്ത്ഗേറ്റിന്റെ തന്ത്രത്തിനെതിരേ ആരാധകരിൽനിന്നുൾപ്പെടെ വിമർശനമുയരുന്നുണ്ട്.
ഇംഗ്ലണ്ടിന് അമേരിക്കയുടെ വക പൂജ്യപ്പൂട്ട്
12:39 AM Nov 27, 2022 | Deepika.com