ദോഹ: ഖത്തർ ലോകകപ്പിൽ ബ്രസീലിനു വിജയത്തുടക്കം. സെർബിയയുടെ പ്രതിരോധപ്പൂട്ടു പൊളിച്ചു റിച്ചാലിസണ് നേടിയ ഇരട്ടഗോളുകളുടെ മികവിലാണു മഞ്ഞപ്പട എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയം സ്വന്തമാക്കിയത്. 62, 73 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
റിച്ചാലിസണ്, വിനീഷ്യസ് ജൂനിയർ, നെയ്മർ, റഫിഞ്ഞ എന്നിവർ അണിനിരന്ന ബ്രസീലിന് സെർബിയൻ പ്രതിരോധനിര ആദ്യ പകുതിയിൽ അവസരങ്ങൾ നൽകിയില്ല. ബ്രസീൽ പലവട്ടം സെർബിയൻ ബോക്സിനടുത്തുവരെ എത്തിയെങ്കിലും ഫലമുണ്ടായില്ല.
പെനൽറ്റി ബോക്സിനകത്തേക്കു കയറാൻ കഴിയാതെ വന്നതോടെ ബ്രസീൽ ലോംഗ് റേഞ്ചറുകൾ പരീക്ഷിച്ചു. എന്നിട്ടും ഗോളൊഴിഞ്ഞുനിന്നു. ഇടവേളയ്ക്കുശേഷം കുറച്ചുസമയത്തേക്കുകൂടി ബ്രസീൽ മുന്നേറ്റങ്ങളെ സെർബിയ തടുത്തുനിർത്തി.
എന്നാൽ, രണ്ടാം പകുതിയിൽ സൂപ്പർതാരം നെയ്മറെ പിന്നിലേക്കു മാറ്റി ബ്രസീൽ പുറത്തെടുത്ത തന്ത്രത്തിനു മുന്നിൽ സെർബിയയ്ക്കു കാലിടറി. നെയ്മറിന്റെ മുന്നേറ്റമാണു ബ്രസീലിന്റെ ആദ്യ ഗോളിനു വഴിവച്ചതും.
നെയ്മർ നൽകിയ പാസ് പിടിച്ചെടുത്ത് വിനീഷ്യസ് ജൂനിയർ പോസ്റ്റ് ലക്ഷ്യമാക്കിയെങ്കിലും സെർബിയൻ ഗോൾകീപ്പർ വാന്യ മിലിങ്കോവിച്ച്സാവിച്ച് തട്ടിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് റിച്ചാലിസണ് അതിവേഗത്തിൽ വലയിലാക്കി.
ഒന്പതുമിനിറ്റിനുശേഷമാണു റിച്ചാലിസണിന്റെ ബൂട്ടിൽനിന്നു ലോകം അദ്ഭുതത്തോടെ കണ്ട ആ ഗോൾ പിറന്നത്. അക്രോബാറ്റിക്സ് ഷോട്ടിലൂടെ റിച്ചാലിസണ് നേടിയ ഗോൾ ലോകകപ്പിന്റെതന്നെ മികച്ച ഗോളുകളിൽ ഒന്നായി. അക്രോബാറ്റിക്സ് ഷോട്ട് ഉതിർക്കാൻ റിച്ചാലിസണ് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെർബിയയെ തകർത്ത് ബ്രസീൽ മുന്നോട്ട്
12:31 AM Nov 26, 2022 | Deepika.com