ദോഹ: പരുക്കൻ അടവുകളിലൂടെ ബ്രസീലിനെ വീഴ്ത്തുക; ഇതായിരുന്നു കാനറികൾക്കെതിരായ മത്സരത്തിൽ സെർബിയ സ്വീകരിച്ച തന്ത്രം. ഏറ്റവും കൂടുതൽ ഈ തന്ത്രത്തിന് ഇരയായത് സൂപ്പർ താരം നെയ്മറും.
നെയ്മറിനെ വട്ടമിട്ടുപിടിച്ച സെർബിയൻ താരങ്ങൾ തരംകിട്ടുന്പോഴൊക്കെ താരത്തെ ടാക്കിൾ ചെയ്തു വീഴ്ത്തി. മത്സരത്തിൽ ഒന്പതു തവണയാണു നെയ്മർ ഫൗൾ ചെയ്യപ്പെട്ടത്. ഇതേത്തുടർന്നു മത്സരം പൂർത്തിയാകുന്നതിനു മുന്പുതന്നെ നെയ്മർക്കു ഗ്രൗണ്ട് വിടേണ്ടിവന്നു.
മത്സരം അവസാനിക്കാൻ 11 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണു ചവിട്ടേറ്റു നെയ്മറിന്റെ കണങ്കാലിനു പരിക്കേറ്റത്. സെർബിയൻ പ്രതിരോധനിരയുടെ കത്രികപ്പൂട്ടിൽ പരിക്കേറ്റു കാൽവീങ്ങിയിരിക്കുന്ന നെയ്മറുടെ ചിത്രം പിന്നീടു പുറത്തുവന്നു. ഡഗൗട്ടിലിരുന്നു നെയ്മർ കരയുന്നതും കാണാം. നെയ്മറുടെ പരിക്ക് ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.
അതേസമയം, നെയ്മറുടെ പരിക്കിൽ വിശദീകരണവുമായി പരിശീലകൻ ടിറ്റെ രംഗത്തെത്തിയിട്ടുണ്ട്. പരിക്കിൽ ആശങ്ക വേണ്ടെന്നും നെയ്മർ അടുത്ത മത്സരങ്ങളിൽ കളത്തിലുണ്ടാകുമെന്നുമാണു ടിറ്റെ അറിയിച്ചത്. 24-48 മണിക്കൂർ നിരീക്ഷണത്തിനുശേഷം നെയ്മറിന്റെ കാര്യത്തിൽ വ്യക്തത കൈവരുമെന്നു ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മറും അറിയിച്ചു.
നെയ്മറേ, മടങ്ങിവരൂ...
12:31 AM Nov 26, 2022 | Deepika.com