ലോകകപ്പ് അരങ്ങേറ്റത്തിൽ ബ്രസീലിനായി ഇരട്ടഗോൾ. ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്നുപോലും ഉറപ്പില്ലാതിരുന്ന കാലത്തുനിന്നു മഞ്ഞപ്പടയുടെ സൂപ്പർ താരപദത്തിലേക്ക് ഒറ്റരാത്രികൊണ്ട് ഉയർന്നകഥയാണു റിച്ചാർലിസണിന്റേത്. അതും നാലു വർഷം മുന്പ് ഗബ്രിയേൽ ജിസ്യൂസ് അണിഞ്ഞ, ഭാഗ്യക്കേട് കൂടെയുള്ള ഒന്പതാം നന്പർ ജേഴ്സി ധരിച്ചുള്ള ഉശിരൻ പ്രകടനത്തിലൂടെ.
റോണോ-റിച്ചി
വേഗംകൊണ്ടും ശാരീരികക്ഷമതകൊണ്ടും പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാഡോയുമായി താരതമ്യപ്പെടുത്താവുന്ന കളിക്കാരനാണു റിച്ചാലിസണ്. എന്നാൽ, ക്ലബ് ഫുട്ബോളിൽ എവർട്ടണിൽനിന്നു ടോട്ടനം ഹോട്ട്സ്പറിൽ എത്തിയശേഷം റിച്ചാർലിസണ് ഇതുവരെ ഗോൾ നേടിയിട്ടില്ല.
സൂപ്പർതാരം ഫിർമിനോയെപ്പോലും ഒഴിവാക്കി, ഗബ്രിയേൽ ജീസ്യുസിനെയും റോഡ്രിഗോയെയും ബെഞ്ചിലിരുത്തി പരിശീലകൻ ടിറ്റെ ബ്രസീലിന്റെ ആദ്യ ഇലവനിൽ റിച്ചാർലിസനെ ഇറക്കിയപ്പോൾത്തന്നെ ചോദ്യങ്ങളുയർന്നതാണ്. എന്നാൽ, അതൊക്കെ ഇനി പഴങ്കഥ. നെയ്മർക്കുശേഷം ലോകകപ്പ് അരങ്ങേറ്റത്തിൽ ഇരട്ട ഗോൾ നേടുന്ന താരമെന്ന സമാനതയില്ലാത്ത നേട്ടവുമായാണു റിച്ചാലിസണ് കളംവിടുന്നത്. അടുത്ത കളിയിൽ മറ്റാരുടെ കാര്യത്തിലും ഉറപ്പില്ലെങ്കിലും ആരാധകർക്കു റിച്ചാലിസണെ വേണമെന്നുറപ്പ്.
അക്രോബാറ്റിക് വണ്ടർ
ലോകത്തെ ആവേശത്തിലാഴ്ത്തിയ ആ അക്രോബാറ്റിക് ഗോളിനു പിന്നാലെ ആരാധകർ റിച്ചാർലിസണിന്റെ പിൻകാലം തെരയുകയാണ്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല റിച്ചി. ഐസ് മിഠായി വില്പനക്കാരായിരുന്നു റിച്ചാലിസന്റെ മാതാപിതാക്കൾ. ജനിച്ചതോ, ലഹരിക്കും കുറ്റകൃത്യങ്ങൾക്കും പേരുകേട്ട എസ്പിരിറ്റോ സാന്റോയിലെ നോവ വെനീഷ്യയിൽ!. അഞ്ചു മക്കളിൽ മൂത്തയാൾ. വെറുംവയറുമായി കളിച്ച ദിനങ്ങൾ റിച്ചാലിസണിന്റെ ജീവിതത്തിൽ കൈവിരലിലെണ്ണിയാൽ ഒടുങ്ങില്ല.
ചെറുപ്പത്തിൽ എല്ലാ തിങ്കളാഴ്ചയും ഒന്പതു കിലോമീറ്റർ ഓടി ഫുട്ബോൾ സ്കൂളിൽ പരിശീലനത്തിനു പോയകഥ റിച്ചാലിസണ്തന്നെ പറഞ്ഞിട്ടുള്ളതാണ്. ലഹരിമാഫിയയുടെ നിയന്ത്രണമേഖലയിൽവച്ച് ഒരു ലഹരികടത്തുകാരൻ റിച്ചാലിസണിനു നേരേ തോക്കു ചൂണ്ടിയിട്ടുണ്ട്.
അന്നു കാഞ്ചിവലിക്കാൻ തോന്നാതിരുന്നതു കാൽപ്പന്തുകളിയുടെ ഭാഗ്യം. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും താരപദവിയിലേക്കുള്ള ഉയിർപ്പും മുന്പ് നിരവധി ബ്രസീലിയൻ താരങ്ങളുടേതിനു സമാനമല്ലേ എന്ന് സംശയം തോന്നുക തികച്ചും സ്വാഭാവികവും!
ഗോൾഡൻ റിച്ചി
12:31 AM Nov 26, 2022 | Deepika.com