കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആരവങ്ങള്‍ സാക്ഷിയാക്കി കാല്‍പ്പന്തുകളിയുടെ ആവേശപ്പൂരത്തിനു കൊച്ചിയില്‍ കൊടിയേറി. മഞ്ഞക്കുപ്പായമണിഞ്ഞ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചെറുപുഴകള്‍പോലെ ഇന്നലെ രാവിലെ മുതല്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ഒടുവില്‍ സ്റ്റേഡിയവും പരിസരവും മഞ്ഞക്കടലായി.
രണ്ടു വര്‍ഷം നെഞ്ചില്‍ സൂക്ഷിച്ച ആവേശം ആരാധകര്‍ ആരവങ്ങളായി പുറത്തെടുത്തതോടെ അക്ഷരാര്‍ഥത്തില്‍ സ്റ്റേഡിയം വിറകൊണ്ടു. ബ്ലാസ്റ്റേഴ്സ്... ബ്ലാസ്റ്റേഴ്സ്... എന്ന് താളത്തില്‍ പാട്ടുപാടി അവർ നൃത്തംവച്ചു.
രാവിലെ മുതല്‍ തന്നെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ജനം പ്രവഹിച്ചു. ഒറ്റയ്ക്കും കൂട്ടമായും എത്തിയവര്‍ സ്റ്റേഡിയത്തിന്റെ പ്രവേശനകവാടം മുതല്‍ വാദ്യമേളങ്ങളുടെ അകന്പടിയോടെ ബ്ലാസ്റ്റേഴ്സിന് ജയ് വിളിച്ചു. മുഖത്തും താടിയിലും തലയിലുമെല്ലാം പ്രിയടീമിന്റെ നിറവും ചിഹ്നവും പൂശിയായിരുന്നു ആരാധകരുടെ സ്നേഹപ്രകടനം.
കിക്കോഫിനു മണിക്കൂറുകള്‍ക്കു മുന്‍പേതന്നെ സ്റ്റേഡിയത്തിന്റെ മൂന്നു തട്ടിലും മഞ്ഞക്കുപ്പായക്കാര്‍ നിറഞ്ഞുകവിഞ്ഞു. പിന്നീടു നിലയ്ക്കാത്ത ആരവമായിരുന്നു.
ബ്ലാസ്റ്റേഴ്സിന് ആവേശം പകരാന്‍ പതിവുപോലെ ഇക്കുറിയും മലബാറില്‍ നിന്നായിരുന്നു ആരാധകരുടെ കുത്തൊഴുക്ക്. ആഴ്ചകള്‍ക്കു മുമ്പേ കളിയുടെ ഗാലറി ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നെങ്കിലും നേരിട്ടുവന്നാൽ അവസാന നിമിഷമെങ്കിലും ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെത്തിയവരെയും ഇന്നലെ സ്റ്റേഡിയം പരിസരത്ത് കാണാനായി. ടിക്കറ്റ് കിട്ടാതെ വന്നവര്‍ പുറത്ത് മൊബൈലിലും സ്ക്രീനിലുമൊക്കെയായി കളി കണ്ട് മടങ്ങി. കിക്ക് ഓഫിൽ തുടങ്ങിയ ആര്‍പ്പുവിളിയും ആരവവും ഫൈനല്‍ വിസില്‍ വരെ സ്റ്റേഡിയത്തില്‍ തിരമാലപോലെ അലയടിച്ചുകൊണ്ടേയിരുന്നു.
മഞ്ഞക്കടലായി സ്റ്റേഡിയം...
12:42 AM Oct 08, 2022 | Deepika.com