കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിനു നാളെ കൊച്ചിയിൽ കിക്കോഫ്. കലൂര്‍ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ രാത്രി 7.30 നാണ് ഉദ്ഘാടനമൽസരം.
കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ വിദേശതാരങ്ങളെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ് നിരയെ ടീം മാനേജ്മെന്റ് ശക്തിപ്പെടുത്തിയതും ഈ ലക്ഷ്യം മുന്നില്‍ കണ്ടുതന്നെ.
പ്രധാന പരിശീലകന് ഇവാന് വുകോമനോവിച്ചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശക്തി. പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയുടെ സാന്നിധ്യവും മഞ്ഞപ്പടയ്ക്കു കരുത്തു പകരുന്നു.
കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി കൊച്ചിയില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗ് മത്സരങ്ങള്‍ക്ക് അരങ്ങ് ഒരുങ്ങിയിരുന്നില്ല. ഗോവയിലെ അടച്ചിട്ട വേദിയിലാണ് ലീഗ് അരങ്ങേറിയത്. 2021ലെ ഫൈനലില്‍ മാത്രം നാമമാത്രമായി ആരാധകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ ആരാധക പിന്തുണയും അകമ്പടി ചേരുന്നതോടെ യുവരക്തം അടങ്ങിയ ബ്ലാസ്റ്റേഴ്സ് ഇക്കുറി ‘കലിപ്പടക്കിയേക്കും’. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് ഫൈനല്‍ വരെ എത്തിയത്.
അനുഭവപരിചയവും നേതൃത്വവും നല്കാനാവുന്ന ആഭ്യന്തര, വിദേശ താരങ്ങളും ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിൽ ഇടം പിടിച്ചിട്ടുണ്ട്. 14 യുവതാരങ്ങളാണ് ടീമിലുള്ളത്. അപ്പോസ്തോലസ് ജിയാനു, ദിമിത്രിയോസ് ഡയമാന്റകോസ്, വിക്ടര്‍ മോംഹില്, ബ്രൈസ് മിറാന്‍ഡ, സൗരവ് മണ്ഡൽ, ഇവാന് കലിയൂഷ്നി, ബിദ്യാഷാഗര്‍ സിംഗ് തുടങ്ങിയവരാണ് പുതുതായി ടീമിലെത്തിയത്.
ആല്‍വാരൊ വാസ്ക്വെസ്, ഹൊർഹെ പെരേര ഡയസ്, ചെഞ്ചൊ ഗില്‍റ്റ്ഷെന്‍, ഏണസ് സിപ്പോവിക്, മാര്‍ക്കോ ലെസ്കോവിക്, അഡ്രിയാന്‍ ലൂണ. എന്നിവരായിരുന്നു കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ വിദേശ സാന്നിധ്യം. സ്ട്രൈക്കര്‍മാരായി ആല്‍വാരൊ വാസ്ക്വെസും പെരേര ഡിയസും ഭൂട്ടാന് താരമായ ചെഞ്ചൊയും. ഈ സീസണില്‍ ഇവര്‍ക്ക് പകരമായി എത്തുന്നത് ഗ്രീക്ക് താരമായ ഡയമാന്റകോസും ഓസ്ട്രേലിയന്‍-ഗ്രീക്ക് താരം അപ്പൊസ്തോലസ് ജിയാനുവുമാണ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണിനു നാളെ കൊച്ചിയിൽ കിക്കോഫ്
12:32 AM Oct 06, 2022 | Deepika.com