ഹെപ്റ്റാത്തലണിലൂടെ മെറീന ജോർജ് കേരളത്തിനായി വെള്ളി മെഡൽ കരസ്ഥമാക്കി. 5386 പോയിന്റ് നേടിയാണ് ഹെപ്റ്റാത്തലണിൽ മെറീന വെള്ളിയണിഞ്ഞത്. ഹൈജംപിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടിയ മധ്യപ്രദേശിന്റെ സ്വപ്ന ബെർമനാണ് ഈയിനത്തിൽ സ്വർണം. 5663 പോയിന്റാണ് സ്വപ്ന ബെർമൻ കുറിച്ചത്. ആന്ധ്രപ്രദേശിന്റെ സൗമ്യ മുരുഗൻ (5254) വെങ്കലം സ്വന്തമാക്കി. ഇതോടെ അത്ലറ്റിക്സിലൂടെ കേരളത്തിന് മൂന്ന് സ്വർണം, അഞ്ച് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ 10 മെഡൽ ലഭിച്ചു.
സുവർണ തുഴച്ചിൽ
തുഴയെറിഞ്ഞ് കേരള വനിതകൾ രണ്ടാം സ്വർണം സ്വന്തമാക്കി. കോക്സഡ് എയ്റ്റിലായിരുന്നു ഇന്നലെ കേരളത്തിന്റെ സുവർണത്തുഴച്ചിൽ. ആർച്ച, അലീന ആന്റൊ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ. അശ്വതി, മീനാക്ഷി, ആര്യ ഡി. നായർ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി തുഴയെറിഞ്ഞത്. 6:35 മിനിറ്റിൽ കേരളം ഫിനിഷിംഗ് ലൈൻ കടന്നു. 6:43.1 മിനിറ്റിൽ ഫിനിഷ് ചെയ്ത ഒഡീഷ വെള്ളിയും 6:46 സെക്കൻഡുമായി തമിഴ്നാട് വെങ്കലവും സ്വന്തമാക്കി.
കോക്സ് ലെസ് ഫോറിൽ കേരളം കഴിഞ്ഞ ദിവസം സ്വർണം കരസ്ഥമാക്കിയിരുന്നു. ഇതോടെ തുഴച്ചിലിലൂടെ കേരള വനിതകൾ രണ്ട് സ്വർണവും ഒരു വെള്ളിയും സ്വന്തമാക്കി.
ബാസ്കറ്റിലും ബാഡ്മിന്റണിലും വെള്ളി
വനിതാ ബാഡ്മിന്റണ്‍ 3x3 പോരാട്ടത്തിൽ കേരള വനിതകൾക്ക് വെള്ളി. ഫൈനലിൽ തെലുങ്കാനയോട് പരാജയപ്പെട്ടതോടെയാണ് കേരളം വെള്ളിയിൽ ഒതുങ്ങിയത്. സ്കോർ: 13-17. സെമിയിൽ കേരളം 21-15ന് കർണാടകയെ കീഴടക്കിയായിരുന്നു ഫൈനലിൽ പ്രവേശിച്ചത്.
ബാഡ്മിന്റണ്‍ മിക്സഡ് ടീം ഇനത്തിൽ കേരളം വെള്ളി നേടി. ഫൈനലിൽ തെലുങ്കാനയാണ് കേരളത്തെ കീഴടക്കിയത്. 3-0നായിരുന്നു കേരളത്തിന്റെ തോൽവി.
ഫെൻസിംഗിൽ മെഡൽ
ഫെൻസിംഗിലൂടെ കേരളം ഇന്നലെ ഒരു വെള്ളി കൂടി സ്വന്തമാക്കി. വനിതകളുടെ ഫോയിൽ വിഭാഗത്തിലാണ് കേരളം വെള്ളി കരസ്ഥമാക്കിയത്. ഫൈനലിൽ മണിപ്പൂരിനോട് 45-41ന് കേരളം ഫൈനലിൽ പൊരുതി കീഴടങ്ങി. ഫെൻസിംഗിലൂടെ ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ നാല് മെഡൽ സ്വന്തമാക്കി.