മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണ ഒന്നാമത്. അവസാന മത്സരത്തിൽ ബാഴ്സലോണ ജയിക്കുകയും നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ മുന്പന്മാരുമായിരുന്ന റയൽ മാഡ്രിഡ് സമനില വഴങ്ങുകയും ചെയ്തതാണു പട്ടികയിൽ മാറ്റമുണ്ടാക്കിയത്.
സാന്റിയാഗോ ബെർണബ്യുവിൽ നടന്ന മത്സരത്തിൽ ഒസാസുനയോടാണു റയലിനു സമനില വഴങ്ങേണ്ടിവന്നത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറിന്റെ ഗോളിൽ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ കിക്കെ ഗാർസ്യയിലൂടെ ഒസാസുന സമനില ഗോൾ നേടി.
78-ാം മിനിറ്റിൽ റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചതാണ്. ഒസാസുനയുടെ ഡേവിഡ് ഗാർസ്യ ചുവപ്പുകാർഡ് കണ്ടു പുറത്തുംപോയി. എന്നാൽ ഇതു മുതലാക്കാൻ റയലിനു കഴിഞ്ഞില്ല. പെനൽറ്റിയെടുത്ത കരിം ബെൻസേമയ്ക്കു പിഴച്ചു. സീസണിൽ ആദ്യമായാണ് റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തുന്നത്.
മയ്യോർക്കയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണു ബാഴ്സലോണ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയത്. 20-ാം മിനിറ്റിൽ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കിയാണു ബാഴ്സയുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. സീസണിൽ ബാഴ്സയ്ക്കായി ലെവന്റെ 12-ാം ഗോളായിരുന്നു ഇത്. ജയത്തോടെ ബാഴ്സയ്ക്ക് 19 പോയിന്റായി. റയലിനും 19 പോയിന്റുണ്ട്. എന്നാൽ ഗോൾ ശരാശരിയിൽ ബാഴ്സ മുന്നിലെത്തി.
ബാഴ്സ പരിശീലകനായി തോൽവിയറിയാതെ ചാവി ഫെർണാണ്ടസിന്റെ തുടർച്ചയായ 18-ാം എവേ മത്സരമാണിത്. ഇക്കാര്യത്തിൽ റയൽ മാഡ്രിഡ് മുൻ പരിശീലകൻ സിനദീൻ സിദാന്റെ റിക്കാർഡ് ചാവി പഴങ്കഥയാക്കി. ചാവിക്കു കീഴിൽ ബാഴ്സ എവേ മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ല.
ബാഴ്സ തലപ്പത്ത്
12:21 AM Oct 04, 2022 | Deepika.com