ഗോഹട്ടി: തിരുവനന്തപുരത്ത് നടക്കാതെപോയ റണ്ണൊഴുക്ക് ഗോഹട്ടിയിൽ പ്രളയമായെത്തി. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും പിറന്ന, രണ്ട് ടീമും 220 കടന്ന മത്സരമായിരുന്നു ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ക്രിക്കറ്റ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റണ്‍സ് നേടി. അതേ നാണയത്തിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റണ്‍സ് തിരിച്ചടിച്ചു. 458 റണ്‍സ് പിറന്ന മത്സരത്തിൽ 16 റണ്‍സിന് ഇന്ത്യ ജയിച്ചു. ഇതോടെ മൂന്ന് മത്സര പരന്പര ഇന്ത്യ 2-0ന് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യ ഹോം ഗ്രൗണ്ടിൽ ഒരു ട്വന്റി-20 പരന്പര സ്വന്തമാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
ഡാൻസിംഗ് സൂര്യ
ആദ്യം ക്രീസിൽ എത്തിയ ഇന്ത്യക്കായി ഓപ്പണർമാരായ കെ.എൽ. രാഹുലും (28 പന്തിൽ 57) രോഹിത് ശർമയും (37 പന്തിൽ 43) മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇവർ 9.5 ഓവറിൽ 96 റണ്‍സ് അടിച്ചുകൂട്ടി. വിരാട് കോഹ്ലിയും (28 പന്തിൽ 49 നോട്ടൗട്ട്) സൂര്യകുമാർ യാദവും (22 പന്തിൽ 61) ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റണ്‍സ് കൂട്ടുകെട്ടും സ്ഥാപിച്ചു. ഏഴ് പന്തിൽ 17 റണ്‍സുമായി ദിനേഷ് കാർത്തികും അവസാന ഓവറുകളിൽ റണ്‍സ് വാരിക്കൂട്ടി.
സൂര്യകുമാർ യാദവ് ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും ചുരുങ്ങിയ പന്തിൽ 1000 റണ്‍സ് എന്ന റിക്കാർഡ് കുറിച്ചു. 573 പന്തിലാണ് സൂര്യ 1000 ട്വന്റി-20 റണ്‍സ് നേടിയത്. ഈ കലണ്ടർ വർഷം 50 സിക്സ് എന്ന ചരിത്രവും സൂര്യകുമാർ കുറിച്ചു. ഒരു കലണ്ടർ വർഷം ട്വന്റി-20യിൽ 50 സിക്സ് പറത്തുന്ന ആദ്യ താരമാണ് സൂര്യകുമാർ യാദവ്.
കോഹ്ലി 11,000
മികച്ച ഫോമിൽ കളിച്ച വിരാട് കോഹ്ലിയും റിക്കാർഡിൽ ഇടംപിടിച്ചു. ട്വന്റി-20 കരിയറിൽ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റിക്കാർഡാണ് കോഹ്ലി സ്വന്തമാക്കിയത്.
മില്ലർ, ഡികോക്ക്
ഇന്ത്യ ഉയർത്തിയ റണ്‍ മല കണ്ട് ദക്ഷിണാഫ്രിക്ക ഞെട്ടിയില്ല. തെംബ ബൗമ (0), റിലീ റൊസൗ (0) എന്നിവരെ രണ്ട് റണ്‍സ് എടുക്കുന്നതിനിടെ നഷ്ടപ്പെട്ടെങ്കിലും ക്വിന്റണ്‍ ഡികോക്ക് (48 പന്തിൽ 69 നോട്ടൗട്ട്), ഡേവിഡ് മില്ലർ (47 പന്തിൽ 106 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു നോക്കി. മാർക്രം 19 പന്തിൽ 33 റണ്‍സ് നേടി.
അടി, തിരിച്ചടി ; ദക്ഷിണാഫ്രിക്കക്കെതിരേ രണ്ടാം ട്വന്റി-20യിൽ ഇന്ത്യക്ക് 16 റണ്‍സ് ജയം
02:13 AM Oct 03, 2022 | Deepika.com