തുഴയെറിഞ്ഞ് സ്വർണം
തുഴയെറിഞ്ഞ് കേരള വനിതകൾ ഇന്നലെ സ്വർണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ കോക്സ് ലെസ് ഫോർ റോവിംഗ് ഇനത്തിൽ കേരളത്തിന്റെ വിജിന മോൾ, ആവണി, അശ്വനി കുമാരൻ, ടി.കെ. അനുപമ എന്നിവരുടെ ടീം സ്വർണം കഴുത്തിലണിഞ്ഞു. കോക്സ് ലെസ് പെയറിലായിരുന്നു വെള്ളി നേട്ടം. എ. ആർച്ച, അലീന ആന്റോ എന്നിവരുടെ ടീമാണ് 7:47.5 മിനിറ്റിൽ വെള്ളി സ്വന്തമാക്കിയത്. ഒഡീഷ സ്വർണവും മധ്യപ്രദേശ് വെങ്കലവും സ്വന്തമാക്കി.
ഫെൻസിംഗ്, ജിംനാസ്റ്റിക്സ്
ഫെൻസിംഗ് കേരളത്തിന് ഇരട്ട വെങ്കലവും ജിംനാസ്റ്റിക്സിൽ വെള്ളിയും കേരള അക്കൗണ്ടിൽ എത്തി. ഫെൻസിംഗിൽ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് സാബ്രെ വ്യക്തിഗത ഇനത്തിൽ വെങ്കലം സ്വന്തമാക്കി. തമിഴ്നാടിന്റെ ഭവാനി ദേവിക്കാണ് ഈയിനത്തിൽ സ്വർണം. ഫെൻസിംഗ് വനിതാ എപ്പേ വ്യക്തിഗത ഇനത്തിൽ എം.എസ്. ഗ്രേഷ്മയും വെങ്കലം നേടി. ഹരിയാനയുടെ തനിക്ഷ ഖത്രിക്കാണ് സ്വർണം.
ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ ആദ്യ മെഡലാണ് പൊമ്മൽ ഹോഴ്സ് അപ്പാരറ്റസിൽ ജെ.എസ്. ഹരികൃഷ്ണൻ സ്വന്തമാക്കിയത്. 13.0 പോയിന്റായിരുന്നു ഹരികൃഷ്ണന്. 13.1 പോയിന്റ് നേടിയ ഉത്തർപ്രദേശിന്റെ സിദ്ധാർഥ് വർമയ്ക്കാണ് സ്വർണം.
ബാസ്കറ്റ്, ബാഡ്മിന്റണ്‍
ബാസ്കറ്റ്ബോളിലും ബാഡ്മിന്റണിലും കേരളം ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പാക്കി. ബാഡ്മിന്റണ്‍ ടീം ഇനത്തിൽ ഗുജറാത്തിനെ 3-1 ന് സെമിയിൽ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം.
വനിതാ 3 x 3 ബാസ്കറ്റ്ബോളിലാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. കർണാടകയെ സെമിയിൽ 21-15ന് കീഴടക്കിയായിരുന്നു കേരളം ഫൈനലിലേക്ക് മുന്നേറിയത്. തെലങ്കാനയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളി. ലീഗ് മത്സരങ്ങളിൽ കേരളം 21-8ന് ഗുജറാത്തിനെയും 13-12ന് തമിഴ്നാടിനെയും 21-12ന് പഞ്ചാബിനെയും തോൽപ്പിച്ചിരുന്നു.
ട്രിപ്പിളിൽ ഷീന...
ഗാന്ധിനഗർ (ഗുജറാത്ത്): 36-ാം ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിന് ഇന്നലെ ഒരു സ്വർണവും ഒരു വെള്ളിയും. അത്ലറ്റിക്സിൽനിന്ന് ഇതോടെ രണ്ട് സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ഏഴ് മെഡൽ കേരളം സ്വന്തമാക്കി.
വനിതാ ട്രിപ്പിൾജംപിൽ എൻ.വി. ഷീനയായിരുന്നു കേരളത്തിന് ഇന്നലെ സ്വർണം സമ്മാനിച്ചത്. 13.37 മീറ്റർ ഷീന ക്ലിയർ ചെയ്തു. രണ്ടാം ശ്രമത്തിലായിരുന്നു സ്വർണത്തിന് അർഹമായ ദൂരം ഷീന താണ്ടിയത്. ഈയിനത്തിൽ മത്സരിച്ച കേരളത്തിന്റെ സാന്ദ്ര ബാബുവിന് (12.62) ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
പുരുഷ വിഭാഗം ഹൈജംപിൽ കേരളത്തിനായി ടി. ആരോമൽ വെള്ളി നേടി. മീറ്റ് റിക്കാർഡ് കുറിച്ച സർവീസസിന്റെ സർവേഷ് അനിലിനാണ് (2.27 മീറ്റർ) സ്വർണം. 2.19 മീറ്റർ ഉയർന്നു ചാടിയാണ് ആരോമൽ വെള്ളി നേടിയത്. 2015ൽ ജിതിൻ തോമസ് കുറിച്ച 2.16 മീറ്ററായിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്.