കൊച്ചി: പോയ വർഷങ്ങളിൽ കോവിഡ് കവർന്നെടുത്ത ഗാലറി ആരവങ്ങൾ തിരികെയെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പാതയോരങ്ങളിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായക്കാരെ അണിനിരത്തി ഫുട്ബോൾ പ്രേമികൾ രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കാനൊരുങ്ങുന്പോൾ ഐഎസ്എൽ ഒന്പതാം സീസണ് പൊടിപൊടിക്കുമെന്ന് ഉറപ്പ്. മൂന്നാം വട്ടവും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഐഎസ്എൽ ഉദ്ഘാടന മാമാങ്കത്തിന് വേദിയാകുന്പോൾ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ആരാധകപിന്തുണ ഇത്തിരി കൂടും.
കോവിഡിനെത്തുടർന്ന് മത്സരം നേരിൽ കാണാൻ അവസരം ലഭിക്കാതിരുന്നതിന് ഇക്കുറി മാറ്റം വന്നതാണ് ഒരു കാരണമെങ്കിൽ മറ്റൊന്ന് കഴിഞ്ഞ സീസണിൽ കലാശപ്പോരുവരെ മാർച്ച് ചെയ്ത ടീമിന്റെ അത്യുഗ്രൻ പ്രകടനംതന്നെയാണ്. ഉദ്ഘാടനത്തിനും തീപാറും പോരാട്ടങ്ങൾക്കുമായി ജെഎൻഎൽ സ്റ്റേഡിയം സുസജ്ജമായി കഴിഞ്ഞു. ഗാലറിയും മറ്റ് അനുബന്ധ സജ്ജീകരണങ്ങളും വൈകാതെ കാര്യക്ഷമമാകുന്നതോടെ അഞ്ചാം നാൾ കളി കാര്യമാകും.
ഇക്കുറിയും കേരള ബ്ലാസ്റ്റേഴ്സ് ആണ് ഉദ്ഘാടന മത്സരത്തിന് ഒരു വശത്ത് അണിനിരക്കുന്നത്. ഈസ്റ്റ് ബംഗാൾ എതിരാളികൾ. മത്സരത്തിന്റെ ഗാലറി ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നു കഴിഞ്ഞു. മുൻ വർഷങ്ങളിൽ തകർന്നടിഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ ഉയിർത്തേഴുന്നെൽപ്പിന് കഴിഞ്ഞ വർഷം വഴിയൊരുക്കിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ ടീമിന് ഹോം ഗ്രൗണ്ടിൽ ഗംഭീര വരവേൽപ്പ് നൽകാൻ ആരാധകർ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. 2019 ലാണ് ഇതിനു മുന്പ് കൊച്ചിയിൽ ഐഎസ്എൽ ഉദ്ഘാടനമത്സരം അരങ്ങേറിയത്. അന്ന് എടികെയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ആ സീസണിനു തുടക്കമിട്ടത്. അതിനപ്പുറമുള്ള ആവേശം ഇക്കുറി ഉണ്ടാകുമെന്ന് ഗാലറി ടിക്കറ്റ് വിൽപ്പനയുടെ ആദ്യ മണിക്കൂറുകൾ വ്യക്തമാക്കിക്കഴിഞ്ഞു.
2020ലും 21ലും ഗോവയിലേക്ക് മാറ്റിയ മത്സരങ്ങൾ കാണാൻ കാണികൾക്ക് കോവിഡിനെത്തുടർന്ന് അവസരം ലഭിച്ചിരുന്നില്ല. ഇടവേളയ്ക്കുശേഷം കേരളത്തിലേക്കെത്തിയ ക്രിക്കറ്റ് തിരുവനന്തപുരത്ത് ആഘോഷമാക്കിയതുപോലെ സീസണിലെ കൊച്ചിയിൽ നടക്കാനിരിക്കുന്ന 10 ഹോം കളികളും ആഘോഷത്തിൽ ആറാടിക്കുമെന്ന് ആരാധകർ പറഞ്ഞു.
ആരവം അരികെ...
11:59 PM Oct 01, 2022 | Deepika.com