വഡോദര: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ എത്തിയത് പുരുഷ വിഭാഗം ട്രിപ്പിൾ ജംപിലൂടെ. കേരളത്തിനായി എ.ബി. അരുണ്‍ ട്രിപ്പിൾ ജംപിൽ (16.08 മീറ്റർ) വെള്ളി സ്വന്തമാക്കി.
തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേൽ (16.68) മീറ്റ് റിക്കാർഡ് കുറിച്ച് സ്വർണവും പഞ്ചാബിന്റെ അർപീന്ദർ സിംഗ് (15.97) വെങ്കലവും സ്വന്തമാക്കി. മലയാളിതാരമായ രഞ്ജിത് മഹേശ്വരി 2015ൽ കുറിച്ച 16.66 മീറ്റർ എന്ന മീറ്റ് റിക്കാർഡാണ് പ്രവീണ്‍ ചിത്രവേൽ തിരുത്തിയത്.
കോമണ്‍വെൽത്ത് ഗെയിംസ് മെഡൽ നേടിയ സർവീസസിന്റെ മലയാളി താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ പോരാട്ടവേദിയിൽ ഇല്ലായിരുന്നു. ആദ്യശ്രമത്തിൽതന്നെ 15.97 മീറ്ററുമായി പ്രവീണ്‍ ചിത്രവേൽ ഒന്നാം സ്ഥാനത്ത് എത്തി. 15.62 മീറ്ററുമായി അർപീന്ദർ സിംഗ് രണ്ടാമതും. എ.ബി. അരുണിന്റെ ആദ്യശ്രമം 14.01 മീറ്റർ മാത്രമായിരുന്നു. രണ്ടാം ശ്രമത്തിൽ പ്രവീണ്‍ 16.35 മീറ്റർ കുറിച്ചതോടെ സ്വർണമെഡലിന്റെ കാര്യത്തിൽ തീരുമാനമായി. മൂന്നാം ശ്രമത്തിൽ 16.68 കുറിച്ച് സ്വർണം പ്രവീണ്‍ ഉറപ്പിക്കുകയും ചെയ്തു.
എ.ബി. അരുണിന്റെ പ്രകടനം പടിപടിയായുള്ള മെച്ചപ്പെടലായിരുന്നു എന്നതാണ് ശ്രദ്ധേയം. ആറാം ശ്രമത്തിലാണ് 16.08 മീറ്റർ കുറിച്ച് അരുണ്‍ വെള്ളിയണിഞ്ഞത്. 14.01, 15.69, 15.62, 15.71, 15.84, 16.08 എന്നിങ്ങനെയായിരുന്നു അരുണിന്റെ ആറ് ജംപ്.
മുന്‍പേ മുനിത...
അത്ലറ്റിക്സിലെ ആദ്യ റിക്കാർഡ് ഉത്തർപ്രദേശിന്റെ മുനിത പ്രജാപതി സ്വന്തം പേരിൽ കുറിച്ചു. വനിതാ 20 കിലോമീറ്റർ റേസ് വാക്കിംഗിലായിരുന്നു മുനിതയുടെ റിക്കാർഡ് സ്വർണം. 1:38.20 സെക്കൻഡിലായിരുന്നു മുനിത ഫിനിഷിംഗ് ലൈൻ കടന്നത്. പുരുഷ വിഭാഗം 20 കിലോമീറ്റർ റേസ് വാക്കിംഗിൽ സർവീസസിന്റെ ദേവേന്ദർ സിംഗ് (1:26.25) സ്വർണം സ്വന്തമാക്കി.
അത്ലറ്റിക്സിന്റെ ആദ്യദിനം ആകെ അഞ്ച് മീറ്റ് റിക്കാർഡ് കുറിക്കപ്പെട്ടു. രഞ്ജിത് മഹേശ്വരി (പുരുഷ ട്രിപ്പിൾ ജംപ്), ബോബി അലോഷ്യസ് (വനിതാ ഹൈജംപ്) എന്നീ മലയാളികളുടെ പേരിലുള്ള റിക്കാർഡുകൾ ഉൾപ്പെടെയാണിത്. പുരുഷ 1500 മീറ്റർ ഓട്ടം, വനിതാ ഷോട്ട് പുട്ട്, പുരുഷ ഹാമർത്രോ എന്നീ ഇനങ്ങളിലായിരുന്നു പുതിയ റിക്കാർഡ് പിറന്നത്.
ട്രിപ്പിളിൽ വെള്ളി
12:17 AM Oct 01, 2022 | Deepika.com