അഹമ്മദാബാദ്: ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ദേശീയ ഗെയിംസ് ആരവം വീണ്ടും. 2015ൽ കേരളമായിരുന്നു അവസാനമായി ദേശീയ ഗെയിംസ് ആതിഥേയത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ നിർവഹിച്ചു. ശങ്കർ മഹാദേവൻ അടക്കമുള്ളവരുടെ കാലാവിരുന്നും ഉദ്ഘാടനചടങ്ങിനു മോടി കൂട്ടി.
അത്ലറ്റിക്സ് ഇന്നുമുതൽ
ഗെയിംസിലെ ഗ്ലാമർ ഇനമായ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നുതുടക്കമാകും. 20 കിലോമീറ്റർ പുരുഷ-വനിതാ നടത്തത്തോടെയാണ് അത്ലറ്റിക്സ് പോരാട്ടം തുടങ്ങുക.
2022 കോമണ്‍വെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ ജേതാവ് എം. ശ്രീശങ്കർ, നയന ജയിംസ്, ആൻസി സോജൻ (ലോംഗ് ജംപ്), എ.ബി. അരുണ്‍, സാന്ദ്ര ബാബു (ട്രിപ്പിൾജംപ്), എയ്ഞ്ചൽ പി. ദേവസ്യ (ഹൈജംപ്), മറീന ജോർജ് (ഹെപ്റ്റാത്തലണ്‍), 4x100, 4x400 റിലേയിലെ വനിതാ ടീമുകൾ, പുരുഷന്മാരുടെ 4x100 റിലേ ടീം തുടങ്ങിയവരാണ് കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷ. സ്പ്രിന്റർ പി.ഡി. അഞ്ജലി, 800 മീറ്റർ താരം സ്റ്റെഫി സാറാ കോശി എന്നിവരിലും കേരളത്തിനു പ്രതീക്ഷയുണ്ട്. 2021ലെ ഇന്റർസ്റ്റേറ്റ് ചാന്പ്യനായ അഞ്ജലി, ജൂണിയർ ഫെഡറേഷൻ കപ്പ് വെള്ളി മെഡൽ ജേതാവുമാണ്.
കോമണ്‍വെൽത്ത് ഗെയിംസ് മെഡൽ നേടിയ ട്രിപ്പിൾ ജംപർമാരായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ തുടങ്ങിയവർ സർവീസസ് ടീമിനു വേണ്ടിയാണ് മത്സരിക്കുന്നത്.
36-ാമത് ദേശീയ ഗെയിംസിന് ഒൗദ്യോഗിക തുടക്കം.
12:32 AM Sep 30, 2022 | Deepika.com