തോമസ് വർഗീസ്
റണ്ണൊഴുക്ക് പ്രവചിച്ച കാര്യവട്ടം പിച്ചിൽ ഇന്ത്യൻ ബൗളർമാർ അരങ്ങ് തകർത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വിന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ മിന്നും ജയം.
ടോസിലെ ഭാഗ്യത്തിനു പിന്നാലെ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനംകൂടിയായപ്പോൾ ചെറിയ സ്കോറിന് ദക്ഷിണാഫ്രിക്കയെ ഒതുക്കി അതിവേഗ ഇന്ത്യ വിജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 106 റണ്‍സ് എന്ന വിജയലക്ഷ്യം 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
സ്വിംഗ് ആക്രമണത്തിന്റെ മനോഹാരിതയായിരുന്നു ഇന്ത്യൻ പേസർമാർ കാഴ്ചവച്ചത്. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 106/8, ഇന്ത്യ 16.4 ഓവറിൽ 110/2.
കെഎൽ-സൂര്യ
ഇന്ത്യക്കുവേണ്ടി വൈസ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ (56 പന്തിൽ 50), സൂര്യകുമാർ യാദവ് (33 പന്തിൽ 50) എന്നിവരാണ് വിജയപോരാട്ടം നയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (0), മുൻ നായകൻ വിരാട് കോഹ്ലി (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സന്ദർശകരുടെ സ്ട്രൈക്ക് ബൗളർമാരായ കാഗിസോ റബാഡയും ആൻറിച്ച് നോർക്കിയയുമാണ് യഥാക്രമം രോഹിത്തിനെയും കോഹ്ലിയെയും പവലിയനിലേക്ക് അയച്ചത്.
ടോസ് ഭാഗ്യം
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. റണ്ണൊഴുകുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കയെ പരമാവധി കുറഞ്ഞ സ്കോറിൽ ഒതുക്കി മികവാർന്ന വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ സന്ദർശകരെ ബാറ്റിംഗിന് അയച്ചത്. ഇന്ത്യയുടെ ബൗളിംഗിന്റെ കുന്തമുന ജസ്പ്രീത് ബുംറ പുറംവേദന മൂലം കളിക്കാനിറങ്ങിയില്ലെങ്കിലും ദീപക് ചാഹറും അർഷ്ദീപ് സിംഗും ചേർന്ന് ഇന്ത്യക്ക് സ്വപനതുല്യമായ തുടക്കം നൽകി.
റണ്ണൊഴുകുമെന്നു ക്യുറേറ്റർമാർ പ്രഖ്യാപിച്ച പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യൻ പേസർമാർക്കു മുന്നിൽ കടപുഴകി വീഴുന്നതാണ് ആദ്യ ഓവറുകളിൽ കണ്ടത്.
സ്കോർ ബോർഡിൽ 10 റണ്‍സ് തികയും മുന്‍പേതന്നെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് നാലോവറിൽ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ 24 റണ്‍സ് വഴങ്ങി ചാഹർ രണ്ടു വിക്കറ്റ് സ്വന്തമാക്കി. 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ, 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേൽ എന്നിവരും ബൗളിംഗിൽ തിളങ്ങി.
പേസ് ആക്രമണം
ഇന്ത്യയുടെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ദീപക് ചാഹർ ആദ്യ ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബൗമയെ (0) ക്ലീൻ ബൗൾഡ് ആക്കി. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ദക്ഷിണാഫ്രിക്കയുടെ അപകടകാരിയായ ബാറ്റർ ക്വിന്റൻ ഡിക്കോക്കിനെ അർഷ്ദീപ്സിംഗ് ബൗൾഡ് ആക്കി. നാലു പന്ത് നേരിട്ട ഈ വെടിക്കെട്ട് ബാറ്റ്സ്മാന്റെ സന്പാദ്യം ഒരു റണ്‍ മാത്രം.
ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു റണ്‍ എന്ന നിലയിൽ. സന്ദർശകരുടെ സ്കോർ എട്ടിലെത്തിയപ്പോൾ മൂന്നാം വിക്കറ്റും കടപുഴകി. അർഷ്ദീപ് സിംഗിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നല്കി മധ്യനിരയിലെ ദക്ഷിണാഫ്രിയുടെ റീലി റോസ്വാ മടങ്ങിയത് റണ്ണൊന്നുമെടുക്കാതെ.
ഡേവിഡ് മില്ലർ, ത്രിശാന്ത് സ്റ്റബ്സ് എന്നിവരെല്ലാം വന്നപോലെ ക്രീസിൽനിന്നു മടങ്ങിയപ്പോൾ ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്ക നൂറു കടക്കുമോ എന്ന നിലയിലായിരുന്നു. നിശ്ചിത ഇടവേളയിൽ വിക്കറ്റ് നഷ്ടമായ അവർക്ക് വാലറ്റത്ത് കേശവ് മഹാരാജ് നടത്തിയ ചെറുത്തുനിൽപ്പാണ് തുണയായത്.
35 പന്തിൽ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 41 റണ്‍സാണ് മഹാരാജ് നേടിയത്. മഹാരാജിനു പുറമേ 24 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും സഹിതം 25 റണ്‍സ് നേടിയ എയ്ഡൻ മർക്രം, 37 പന്തുകളിൽ നിന്ന് ഓരോ ഫോറും സിക്സറും സഹിതം 24 റണ്‍സ് നേടിയ വെയ്ൻ പാർണൽ എന്നിവരാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ.
കാര്യവട്ടം ട്വന്റി-20യിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
12:26 AM Sep 29, 2022 | Deepika.com