കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ സംഘം ആരാധകരെ ത്രസിപ്പിക്കുന്ന കൂറ്റനടിയാണു നടത്തിയത്. ഇതിനു നേതൃത്വം നല്കിയ ക്യാപറ്റൻ രോഹിത് ശർമ തുടർച്ചയായി പന്ത് ഗാലറിയിലേക്ക് പറത്തി.
ക്യാപ്റ്റന്‍ പന്തെറിഞ്ഞു നല്‍കിയത് പേസർ ജസ്പ്രീത് ബുംറയും യുവതാരം അർഷ്ദീപ് സിംഗുമായിരുന്നു. ലോംഗ് ഓണിനു മുകളിലൂടെയും ലോംഗ് ഓഫിനു മുകളിലൂടെയും രോഹിത് പന്ത് ഗാലറിയിലേക്ക് പറത്തി.
തുടർന്ന് പരിശീലനത്തിനെത്തിയ ഋഷഭ് പന്തും കൂറ്റനടി തന്നെയായിരുന്നു. പന്തിന്റെ ബാറ്റിംഗ് ചൂട് ഉമേഷ് യാദവും ദീപക് ചാഹറും പരിശീലനത്തിൽ അറിഞ്ഞു. ഇരുവരെയും തുടരെ സിക്സറുകൾ പായിച്ചാണ് ആഘോഷമാക്കി.
മുൻ നായകൻ വിരാട് കോഹ്ലി കൂറ്റനടികൾക്ക് ശ്രമിക്കാതെ ഏറെ സൗമ്യനായാണ് ഇന്നലെ പരിശീലനം നടത്തിയത്. ദിനേഷ് കാർത്തിക് ഫീൽഡിംഗ് കോച്ച് ടി. ദിലീപിന്റെ സഹായത്തോടെ വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തി.
ആദ്യദിനംതന്നെ മലയാളി ആരാധകരുടെ മനസുകവർന്ന സൂര്യകുമാർ യാദവും തന്റെ സ്ഥിരം അഗ്രസീവ് മൂഡിലായിരുന്നു. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡാണ് സൂര്യക്ക് നിർദേശങ്ങൾ നൽകി അരികിലുണ്ടായിരുന്നത്.
രാവിലെ പരിശീലനത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡി കോക്കും കൂറ്റൻ ഷോട്ടുകൾക്കായാണ് ശ്രമിച്ചത്. കഗിസൊ റബാദ, ആൻറിക് നോർക്കിയ എന്നിവർ നെറ്റ്സിൽ പരിശീലിച്ചപ്പോൾ സ്പിന്നർമാരായ കേശവ് മഹാരാജ്, ഷംസി എന്നിവർ ഫീൽഡിംഗ് പരിശീലനം നടത്തി.
ഗാലറിയിലേക്ക് പന്ത് പായിച്ച് രോഹിത്
12:29 AM Sep 28, 2022 | Deepika.com