ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരേ മത്സരം ഉറപ്പിച്ച് ശശി തരൂർ എംപി.
തരൂരിനുവേണ്ടി അദ്ദേഹത്തിന്റെ അടുത്ത അനുയായി ആലിം ജാവേരി ഇന്നലെ എഐസിസി ഓഫീസിലെത്തി അഞ്ചു സെറ്റ് പത്രിക വാങ്ങി. മത്സരിക്കാൻ തീരുമാനിച്ചുവെന്ന് ഗെഹ്ലോട്ട് ഇന്നലെ വ്യക്തമാക്കി. മനീഷ് തിവാരി മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ജി-23 ഗ്രൂപ്പിന്റേതായി ഏതെങ്കിലുമൊരു സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഗ്രൂപ്പംഗങ്ങളിൽ ചിലർ സൂചിപ്പിച്ചു. കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പരിഷ്കാരം ആവശ്യപ്പെട്ടു കത്തെഴുതിയ ജി-23ൽ തരൂരും അംഗമാണെങ്കിലും സ്വന്തം നിലയിലാണ് അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചത്.
മനീഷ് തിവാരിയെ സ്ഥാനാർഥിയാക്കാനും ഗ്രൂപ്പ് യോഗം ചേർന്നു തീരുമാനിച്ചിട്ടില്ലെന്ന് ജി-23 ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനായ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. മറ്റാവശ്യത്തിനായി വെള്ളിയാഴ്ച ഡൽഹിയിലെത്തിയെങ്കിലും ജി- 23 നേതാക്കളുമായി വിശദ ചർച്ചയ്ക്കു ശ്രമിക്കാതെ കുര്യൻ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തേക്കു മടങ്ങി.
കോണ്‍ഗ്രസ് പ്രസിഡന്റാകാൻ കൂടുതൽ പരിചയവും സ്വീകാര്യതയുമുള്ളതു ഗാന്ധി കുടുംബത്തിന്റെകൂടി പിന്തുണയുള്ള ഗെഹ്ലോട്ടിനാണെന്ന് പി.ജെ. കുര്യൻ അടക്കം ചില ജി-23 അംഗങ്ങളും കരുതുന്നു. തങ്ങൾ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം അസംബന്ധമാണെന്നു ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരേ മത്സരം ഉറപ്പിച്ച് ശശി തരൂർ എംപി.
തരൂരിനുവേണ്ടി അദ്ദേഹത്തിന്റെ അടുത്ത അനുയായി ആലിം ജാവേരി ഇന്നലെ എഐസിസി ഓഫീസിലെത്തി അഞ്ചു സെറ്റ് പത്രിക വാങ്ങി. മത്സരിക്കാൻ തീരുമാനിച്ചുവെന്ന് ഗെഹ്ലോട്ട് ഇന്നലെ വ്യക്തമാക്കി. മനീഷ് തിവാരി മത്സരിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ജി-23 ഗ്രൂപ്പിന്റേതായി ഏതെങ്കിലുമൊരു സ്ഥാനാർഥി ഉണ്ടാകില്ലെന്ന് ഗ്രൂപ്പംഗങ്ങളിൽ ചിലർ സൂചിപ്പിച്ചു. കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പരിഷ്കാരം ആവശ്യപ്പെട്ടു കത്തെഴുതിയ ജി-23ൽ തരൂരും അംഗമാണെങ്കിലും സ്വന്തം നിലയിലാണ് അദ്ദേഹം മത്സരിക്കാൻ തീരുമാനിച്ചത്.
മനീഷ് തിവാരിയെ സ്ഥാനാർഥിയാക്കാനും ഗ്രൂപ്പ് യോഗം ചേർന്നു തീരുമാനിച്ചിട്ടില്ലെന്ന് ജി-23 ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനായ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. മറ്റാവശ്യത്തിനായി വെള്ളിയാഴ്ച ഡൽഹിയിലെത്തിയെങ്കിലും ജി- 23 നേതാക്കളുമായി വിശദ ചർച്ചയ്ക്കു ശ്രമിക്കാതെ കുര്യൻ ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തേക്കു മടങ്ങി.
കോണ്‍ഗ്രസ് പ്രസിഡന്റാകാൻ കൂടുതൽ പരിചയവും സ്വീകാര്യതയുമുള്ളതു ഗാന്ധി കുടുംബത്തിന്റെകൂടി പിന്തുണയുള്ള ഗെഹ്ലോട്ടിനാണെന്ന് പി.ജെ. കുര്യൻ അടക്കം ചില ജി-23 അംഗങ്ങളും കരുതുന്നു. തങ്ങൾ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം അസംബന്ധമാണെന്നു ഗ്രൂപ്പിലെ മറ്റൊരു പ്രമുഖനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.