നാഗ്പുർ: രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് എട്ടിന്റെ പണികൊടുത്ത് ഇന്ത്യ. മഴയെ തുടർന്ന് എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സര പരന്പര 1-1ൽ എത്തി. സ്കോർ: ഓസ്ട്രേലിയ 8 ഓവറിൽ 90/5. ഇന്ത്യ 7.2 ഓവറിൽ 92/4. 20 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 46 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് (176) എന്ന റിക്കാർഡും രോഹിത് സ്വന്തമാക്കി.
പവർപ്ലെ രണ്ട് ഓവർ, ഒരു ബൗളർക്ക് രണ്ട് ഓവർ, ഡ്രിങ്ക്സ് ബ്രേക്ക് ഇല്ല, സ്ലോ ഓവറിന് പിഴയില്ല തുടങ്ങിയ കാര്യങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കാമറൂണ്‍ ഗ്രീൻ (5), ഗ്ലെൻ മാക്സ്വെൽ (0), ടിം ഡേവിഡ് (2) എന്നിവർ വേഗം പുറത്തായി. എന്നാൽ, ആരോണ്‍ ഫിഞ്ചും (15 പന്തിൽ 31) മാത്യു വേഡും (20 പന്തിൽ 43 നോട്ടൗട്ട്) ഓസ്ട്രേലിയയെ കൈപിടിച്ചു.
മറുപടിക്ക് ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും കെ.എൽ. രാഹുലും ആദ്യ ഓവറിൽ മൂന്ന് സിക്സ് ഉൾപ്പെടെ 20 റണ്‍സ് അടിച്ചുകൂട്ടി. രാഹുൽ (10), വിരാട് കോഹ്ലി (11), സൂര്യകുമാർ യാദവ് (0) എന്നിവരെ ആദം സാംപ പുറത്താക്കി. ഹാർദിക് പാണ്ഡ്യ (9) പാറ്റ് കമ്മിൻസിനും വിക്കറ്റ് നൽകി. എന്നാൽ, കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ക്യാപ്റ്റൻ രോഹിത് ശർമയും (20 പന്തിൽ 46 നോട്ടൗട്ട്), ദിനേഷ് കാർത്തികും (രണ്ട് പന്തിൽ 10 നോട്ടൗട്ട്) ചേർന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചു.
ഓസ്ട്രേലിയയ്ക്ക് എട്ടിന്റെ പണി; ട്വന്റി-20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
12:49 AM Sep 24, 2022 | Deepika.com