ചെന്നൈ: ഇന്ത്യൻ എ ടീം ക്യാപ്റ്റനെന്ന നിലയിൽ മലയാളിതാരം സഞ്ജു സാംസണു ഗംഭീരതുടക്കം. ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന മത്സരത്തിൽ സഞ്ജു നയിച്ച ഇന്ത്യ എ ടീം ഏഴു വിക്കറ്റിനു ജയിച്ചു.
ബൗളർമാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്. ജയത്തോടെ മൂന്നുമത്സര പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 168 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ഇത് 31.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എ മറികടന്നു. ക്യാപ്റ്റൻ സഞ്ജു സിക്സറടിച്ചാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 32 പന്ത് നേരിട്ട സഞ്ജു മൂന്നു സിക്സും ഒരു ബൗണ്ടറിയുമുൾപ്പെടെ 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഋതുരാജ് ഗെയ്ക്വാദ് (54 പന്തിൽ 41), രജത് പട്ടിദാർ (41 പന്തിൽ 45*), രാഹുൽ ത്രിപാഠി (40 പന്തിൽ 31) എന്നിവർ ഇന്ത്യക്കായി തിളങ്ങി. 24 പന്തുകൾ നേരിട്ട ഓപ്പണർ പൃഥ്വി ഷാ 17 റണ്‍സെടുത്തു പുറത്തായി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 40.2 ഓവറിൽ 167 റണ്‍സിന് ഓൾഔട്ടായി. 74 റണ്‍സെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായ കിവീസിനെ വാലറ്റത്തെ കൂട്ടുപിടിച്ച് മിച്ചൽ റിപ്പണ്‍ നടത്തിയ പ്രകടനമാണു 100 കടത്തിയത്. 104 പന്തുകൾ നേരിട്ട റിപ്പണ്‍ 61 റണ്‍സെടുത്തു. ജോ വാക്കർ 36 റണ്‍സ് നേടി. ഇന്ത്യക്കുവേണ്ടി ഷാർദൂൽ ഠാക്കൂർ നാലും കുൽദീപ് സെൻ മൂന്നും വിക്കറ്റും നേടി.
സഞ്ജു ഫിനിഷസ് ഇൻ സ്റ്റൈൽ
10:53 PM Sep 22, 2022 | Deepika.com