മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നു മത്സര ട്വന്റി20 പരന്പര നാളെ മുതൽ. മൊഹാലിയിലാണ് ആദ്യമത്സരം. 23നു നാഗ്പുരിൽ രണ്ടാം മത്സരവും 25നു ഹൈദരാബാദിൽ മൂന്നാം ട്വന്റി20യും നടക്കും. ട്വന്റി20 ലോകകപ്പ് ലക്ഷ്യമാക്കി ഏഷ്യാ കപ്പിൽ ഇന്ത്യ നടത്തിയ പരീക്ഷണങ്ങൾ ഓസ്ട്രേലിയയ്ക്കെതിരേയും തുടരുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായിരുന്നു. പരിക്കിനെത്തുടർന്നു പുറത്തായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇത് ഇന്ത്യക്കു ബോണസാണ്.
പരന്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഇന്ത്യൻ നായകൻ രോഹിത് ശർമ പരീക്ഷണങ്ങൾ തുടരുമെന്ന സൂചനയാണു നൽകുന്നത്. താരങ്ങൾ കംഫർട്ട് സോണിൽനിന്നു പുറത്തുവരണമെന്നും പുതിയ കാര്യങ്ങൾ പരീക്ഷിക്കണമെന്നുമാണു രോഹിത് പറയുന്നത്. വിരാട് കോഹ്ലിയെ ഓപ്പണറായി പരിഗണിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിതനായ പേസർ മുഹമ്മദ് ഷാമി പരന്പരയിൽനിന്നു പുറത്തായി. ഉമേഷ് യാദവിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പരിക്കിനെത്തുടർന്നു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലാണ് ഉമേഷ്. ടീമിലുണ്ടെങ്കിലും ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർകുമാർ തുടങ്ങിയ താരങ്ങൾ പരന്പരയിൽ കളിച്ചേക്കില്ല.
പരീക്ഷണം 2.0
12:50 AM Sep 19, 2022 | Deepika.com