മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്കു വഴിവച്ചേക്കാവുന്ന തീരുമാനവുമായി ബിസിസിഐ. ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഒരു താരത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ അനുവദിക്കുന്ന ഇംപാക്ട് പ്ലെയർ റൂൾ നടപ്പാക്കാനുള്ള ബിസിസിഐയുടെ നീക്കമാണു നിർണായകമെന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ഒക്ടോബർ 11ന് ആരംഭിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിലാണ് ഇത് ആദ്യം നടപ്പാക്കുക. ഇക്കാര്യം സംബന്ധിച്ചു ബിസിസിഐ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കു കത്തയച്ചു.
ട്വന്റി20 ക്രിക്കറ്റിനെ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമാണു നടപടിയെന്നു കത്തിൽ പറയുന്നു. കാഴ്ചക്കാർക്കു മാത്രമല്ല, തന്ത്രപരമായി ഈ നിയമം ഉപയോഗിക്കുന്ന ടീമുകൾക്കും പരിഷ്കാരത്തിലൂടെ നേട്ടമുണ്ടാക്കാമെന്നു ബിസിസിഐ കത്തിൽ ചൂണ്ടിക്കാട്ടി.
നിയന്ത്രണമില്ല
ഫുട്ബോൾ, റഗ്ബി, ബാസ്കറ്റ് ബോൾ തുടങ്ങിയ മറ്റു മത്സര നിയമത്തിന്റെ മാതൃകയിൽ ടീമിൽ പകരക്കാരെ കളിപ്പിക്കാമെന്നതാണു പുതിയ പരിഷ്കാരംകൊണ്ടു ബിസിസിഐ ഉദ്ദേശിക്കുന്നത്. ട്വന്റി20 മത്സരത്തിനിടെ പ്ലേയിംഗ് ഇലവനിലെ ഒരു താരത്തിനു പകരക്കാരനായി മറ്റൊരു കളിക്കാരനെ ഗ്രൗണ്ടിലിറങ്ങാൻ അനുവദിക്കും.
ഇതിനായി സ്റ്റാർട്ടിംഗ് ഇലവനൊപ്പം നാലു സബ്സ്റ്റിറ്റ്യൂട്ടുകളുടെ പേര് ടോസ് സമയത്തുതന്നെ നായകൻ അറിയിക്കണം. ഇവരിലൊരാൾക്കു പകരക്കാരനായി ഗ്രൗണ്ടിലിറങ്ങാം. കളിയുടെ ഒഴുക്കിനനുസരിച്ച് ഏതു കളിക്കാരനെ പകരക്കാരനാക്കാമെന്നു ടീമുകൾക്കു തീരുമാനിക്കാം.
ഇംപാക്ട് പ്ലെയറെ കളിപ്പിക്കണമെന്നു നിർബന്ധമല്ല. അതു ടീമുകളുടെ തീരുമാനമാണ്. ഇംപാക്ട് പ്ലെയർക്ക് മറ്റു താരങ്ങൾക്ക് അനുവദിച്ചിരിക്കുന്ന അത്രയും തന്നെ ഓവർ പന്തെറിയാനും ബാറ്റ് ചെയ്യാനും അനുവാദമുണ്ട്. ഉദാഹരണത്തിന്, പുറത്തായ ഒരു ബാറ്റർക്കു പകരം ഇംപാക്ട് പ്ലെയർ ഗ്രൗണ്ടിലിറങ്ങിയാൽ ആ താരത്തിനു ശേഷിക്കുന്ന ഓവറുകൾ ബാറ്റ് ചെയ്യാം.
ഓവർ ക്വോട്ട എറിഞ്ഞുതീർത്ത ബൗളർക്കുപകരം ഇറങ്ങിയാലും ക്വോട്ടയായ നാലോവർ എറിയാൻ അനുവാദമുണ്ട്. എന്നാൽ, ഇന്നിംഗ്സിലെ 14-ാം ഓവറിനു മുന്പു പകരക്കാരനെ ഇറക്കണമെന്ന നിബന്ധനയുണ്ട്.
പുറത്തായാൽ മടക്കമില്ല
ഇംപാക്ട് പ്ലെയറെ അവതരിപ്പിക്കുന്നതു സംബന്ധിച്ചു ക്യാപ്റ്റൻ, പരിശീലകൻ, ടീം മാനേജർ എന്നിവർ ഓണ് ഫീൽഡ് അന്പയർമാരേയോ ഫോർത്ത് അന്പയറെയോ അറിയിക്കണം. ഇംപാക്ട് പ്ലെയർ എത്തുന്പോൾ പുറത്തേക്കു പോകുന്ന കളിക്കാരനു പിന്നീട് മത്സരത്തിന്റെ ബാക്കി ഭാഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. കൂടാതെ പകരക്കാരനായ ഫീൽഡറായി മടങ്ങാനും അനുവാദമില്ല.
ഫീൽഡിംഗിനിടെ ഒരു കളിക്കാരനു പരിക്കേറ്റാൽ നിലവിലെ നിയമം തുടരും. എന്നാൽ, പരിക്കേറ്റ കളിക്കാരനുപകരം ഒരു ഇംപാക്ട് പ്ലെയറെ ടീം അവതരിപ്പിച്ചാൽ ആ കളിക്കാരനു പിന്നീട് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല.
ഓവർ പൂർത്തിയാക്കിയശേഷമേ ഇംപാക്ട് പ്ലെയറെ അവതരിപ്പിക്കാൻ കഴിയൂ. ഒരു ടീം ഒരു ഇംപാക്ട് പ്ലെയറെ ഉപയോഗിക്കുകയും ആ താരത്തിനു പരിക്കേൽക്കുകയും ചെയ്താൽ അവർക്കു നിലവിലുള്ള നിയമം ബാധകമാകും.
ആഭ്യന്തര ടൂർണമെന്റിൽ വിജയകരമായി നടപ്പാക്കിയശേഷം ഈ പരിഷ്കാരം അടുത്ത ഐപിഎല്ലിൽ നടപ്പാക്കും. ഐപിഎല്ലിൽ പകരക്കാരനെ ഇറക്കുന്നത് അനുവദിക്കാൻ നേരത്തേതന്നെ ബിസിസിഐ ആലോചിച്ചിരുന്നു. നിലവിൽ ഫീൽഡ് ചെയ്യാനും പരിക്കേൽക്കുന്പോഴും മാത്രമാണ് പകരക്കാരനെ അനുവദിക്കുന്നത്.
ട്വന്റി20 ക്രിക്കറ്റിൽ ഇംപാക്ട് പ്ലെയർ റൂൾ
11:54 PM Sep 17, 2022 | Deepika.com