താഷ്കെന്റ് (ഉസ്ബക്കിസ്ഥാൻ): ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കിയതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്, അല്ലെങ്കിൽ നേരിടുന്നത് ഗോകുലം കേരള എഫ്സി വനിതാ ടീം.
തുടർച്ചയായി രണ്ട് തവണ ഐ ലീഗ് വനിതാകിരീടം നേടിയ ഗോകുലം കേരള എഫ്സി, എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) വനിതാ ക്ലബ് ചാന്പ്യൻഷിപ്പിനായി ഉസ്ബക്കിസ്ഥാനിൽ എത്തിയപ്പോഴാണ് എഐഎഫ്എഫിന് ഫിഫയുടെ വിലക്ക് വീണത്. ഇതോടെ വെട്ടിലായ ഗോകുലം കേരള വനിതാ ടീം മാനേജ്മെന്റ് സഹായ അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം കത്ത് അയച്ചു.
ഗോകുലം കേരള എഫ്സി ടീം മാനേജർ ആയ കെവിൻ കിഷോർ അടക്കമുള്ളവർ ഇതോടെ പ്രതിസന്ധിയിലായി. ക്ലബ് പ്രസിഡന്റ് വി.പി. പ്രവീണ്‍ അടക്കം രംഗത്ത് എത്തി ഐഎസ്എൽ ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ചെന്നൈയിൻ എഫ്സി തുടങ്ങിയവയോട് തങ്ങൾക്കൊപ്പം നിലകൊള്ളാൻ അഭ്യർഥിക്കുകയും ചെയ്തു.
സുപ്രീംകോടതി ഇടപെട്ടു
ഫിഫ വിലക്കുമായി ബന്ധപ്പെട്ട് ഗോകുലം കേരള എഫ്സി വനിതാ ടീമിന്റേത് അടക്കമുള്ള പ്രശ്നങ്ങൾ ഉടലെടുത്തതോടെ അടിയന്തരമായി വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് നടത്തിപ്പിനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഫിഫയുമായി രണ്ട് തവണ ചർച്ച നടത്തിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.
താഷ്കെന്റിൽ പെട്ടു
ഇന്ത്യൻ വനിതാ ക്ലബ് ചാന്പ്യന്മാർ എന്ന നിലയ്ക്കാണ് ഗോകുലം കേരള എഫ്സി ടീം എഎഫ്സി ചാന്പ്യൻഷിപ്പിനായി ഉസ്ബക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് ആസ്ഥാനമായുള്ള ഗോകുലം കേരള 16-ാം തീയതി പുറപ്പെട്ട് താഷ്കെന്റിൽ ലാൻഡ് ചെയ്തപ്പോൾ മാത്രമാണ് ഫിഫയുടെ വിലക്ക് അറിഞ്ഞത്. ഇക്കാര്യം എഐഎഫ്എഫ്, എഎഫ്സി എന്നീവ ഗോകുലത്തിനെ അറിയിച്ചില്ലെന്നതും ശ്രദ്ധേയം.
വാർത്തകളിലൂടെയാണ് ഗോകുലം വനിതാ ക്യാന്പ് ഇക്കാര്യം അറിഞ്ഞത്. ഉസ്ബക്കിലെ ഖ്വാർഷിയിൽ 23 മുതലാണ് ഗോകുലം ടീമിന്റെ മത്സരങ്ങൾ ആരംഭിക്കേണ്ടത്. ഉസ്ബക്കിസ്ഥാൻ ക്ലബ്ബായ സോഗ്ഡിയോന ജിസാക്കുമായി ആയിരുന്നു ആദ്യ മത്സരം. താഷ്കെന്റിൽനിന്ന് ഖ്വാർഷിയിലേക്ക് എത്തുന്ന രീതിയിലായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. എഎഫ്സി വനിതാ ചാന്പ്യൻഷിപ്പിന് എത്തിയ മറ്റ് ക്ലബ്ബുകൾക്ക് ഖ്വാർഷിയിലേക്കുള്ള യാത്രാ ടിക്കറ്റ് ലഭിച്ചെങ്കിലും ഗോകുലം കേരളയ്ക്ക് ലഭിച്ചില്ല.
അന്തിമ തീരുമാനം കാത്ത്
വിലക്ക് അറിയാതെ ഉസ്ബക്കിസ്ഥാനിൽ എത്തിയ ഗോകുലം കേരള ചാന്പ്യൻഷിപ്പിൽ മത്സരിക്കാതെ തിരിച്ച് പോരേണ്ടിവന്നേക്കാം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം കാത്തിരിക്കുകയാണെന്ന് ടീം മാനേജർ കെവിൻ കിഷോർ ദീപികയോട് പറഞ്ഞു. ഇന്ന് വൈകുന്നേരം ടീം പരിശീലനത്തിന് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ടലിനുള്ളിൽ അടച്ചിരുന്നാൽ കളിക്കാർക്ക് മാനസിക സമ്മർദ്ദം വർധിക്കുമെന്നും അവർക്ക് ഫുട്ബോൾ കളിക്കാതിരിക്കാൻ സാധിക്കില്ലെന്നും ടീം മാനേജ്മെന്റിന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് പരിശീലനത്തിനുള്ള വഴി തേടിയത്. കാരണം, ഒരു ചാന്പ്യൻഷിപ്പിനായി പുറപ്പെട്ട് 1500ൽ അധികം കിലോമീറ്റർ യാത്ര ചെയ്ത ശേഷം മടങ്ങിപ്പോരേണ്ട ദുരവസ്ഥയിലാണ് ഗോകുലം കേരള വനിതാ ടീം, അതും രാജ്യത്തെ ഫുട്ബോൾ ഫെഡറേഷനെ മലീമസമാക്കുന്ന രാഷ്ട്രീയ കൈകടത്തലുകൾ കാരണം.
ഫിഫ വിലക്ക് :ഗോകുലം കുടുങ്ങി
12:28 AM Aug 18, 2022 | Deepika.com