ഡബ്ലിൻ: അയർലൻഡിന്റെ ഇതിഹാസ ഓൾറൗണ്ടർ കെവിൻ ഒബ്രയൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇന്നലെ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണു താരം വിരമിക്കുന്നതായി അറിയിച്ചത്.
2006ൽ അയർലൻഡ് ടീമിനായി അരങ്ങേറ്റം കുറിച്ച ഒബ്രയൻ, 16 വർഷം ദേശീയ ടീമിനായി ജേഴ്സിയണിഞ്ഞു. കഴിഞ്ഞവർഷം യുഎഇയിൽ നടന്ന ട്വന്റി-20 ലോകകപ്പിലാണു താരം ഒടുവിൽ അയർലൻഡിനായി കളിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ അയർലൻഡിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ മൂന്നാമത്തെ താരംകൂടിയാണ് 38കാരനായ ഒബ്രയൻ.
152 ഏകദിന മത്സരങ്ങൾ കളിച്ച കെവിൻ രണ്ടു സെഞ്ചുറിയും 18 അർധ സെഞ്ചുറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്ത്തി. 109 ട്വന്റി-20 മത്സരങ്ങൾ ഐറിഷ് ടീമിനായി കളിച്ച അദ്ദേഹം 1973 റണ്‍സ് നേടി. 58 വിക്കറ്റുകളാണ് ട്വന്റി-20യിലെ സന്പാദ്യം. കരിയറിൽ മൂന്നു ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ഒബ്രയൻ കളിച്ചത്.
2011 ലോകകപ്പിൽ ഇംഗ്ലണ്ട് ഉയർത്തിയ 328 റണ്‍സ് പിന്തുടർന്ന് അയർലൻഡ് ചരിത്രമെഴുതിയ മത്സരത്തിലെ താരം ഒബ്രയനായിരുന്നു. 63 പന്തിൽ 113 റണ്‍സാണ് അന്നു താരം അടിച്ചുകൂട്ടിയത്.
കെവിൻ ഒബ്രയൻ വിരമിച്ചു
12:50 AM Aug 17, 2022 | Deepika.com