ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടീമിൽ സൂപ്പർ താരം വിരാട് കോഹ്ലിക്കു സ്ഥാനമുണ്ടോ? ഉണ്ടെങ്കിൽ കോഹ്ലി മൂന്നാം നന്പറിൽ ആയിരിക്കും കളിക്കുക. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽനിന്നു പുറത്തുപോകുക ആരായിരിക്കും? ഒരു വർഷം മുന്പ് വിരാട് കോഹ്ലി ഇല്ലാത്ത ഒരു ഇന്ത്യൻ ടീമിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കില്ലായിരുന്നു എന്ന നിലയിൽനിന്നാണ് ഇപ്പോൾ ഇത്തരം ചോദ്യങ്ങൾ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത് എന്നതാണു ശ്രദ്ധേയം.
വിരാട് കോഹ്ലി ഫിറ്റ് അല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് സമീപനാളിലെ ടൂർണമെന്റുകളിൽനിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിലും അത്തരമൊരു സാഹസവും നാടകവും ബിസിസിഐ നടത്തുമോ എന്നതും സുപ്രധാന ചോദ്യമാണ്.
ഒക്ടോബറിൽ ഓസ്ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിൽ കോഹ്ലി ടീമിൽ എത്തിയാൽ നിലവിൽ കളിക്കുന്ന ഫോമിലുള്ള ഏതെങ്കിലും ഒരു താരം പുറത്തു പോകേണ്ടിവരും. കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി എന്ന ആദ്യ മൂന്നു നന്പർ ബാറ്റിംഗ് ഓർഡർ ആണ് ആരാധകർ ഇഷ്ടപ്പെടുന്നത്. എന്നാൽ, കോഹ്ലിയുടെ ഫോം ആണ് ഏക പ്രശ്നം.
കാർത്തിക് x പന്ത്
ഈ മാസം അരങ്ങേറാനൊരുങ്ങുന്ന ഏഷ്യ കപ്പ് ട്വന്റി-20 ആയിരിക്കും ഇന്ത്യയുടെ അവസാന പരീക്ഷണ കേന്ദ്രം. കെ.എൽ. രാഹുൽ, രോഹിത്, കോഹ്ലി എന്നിവരാണ് ആദ്യ മൂന്നു സ്ഥാനത്ത് എങ്കിൽ മധ്യനിരയിൽ ടീമിൽ ഉൾപ്പെടാൻ സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവർ തമ്മിലാകും മത്സരം. അതിൽത്തന്നെ പന്തും കാർത്തികും തമ്മിലാണു നേരിട്ടുള്ള പോരാട്ടം. ‘360 ഡിഗ്രി ഹിറ്റർ’ എന്ന പേര് സൂര്യകുമാർ യാദവ് ഇതിനോടകം സ്വന്തമാക്കിയിട്ടുമുണ്ട്. കോഹ്ലിക്കായി ഈ മൂന്നുപേരിൽ ആരെ ഇന്ത്യ ഒഴിവാക്കും എന്നതിനാണു ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്.
കഴിഞ്ഞ ലോകകപ്പിനു ശേഷം കോഹ്ലി നാലു ട്വന്റി-20 മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയത്. 17, 52, 1, 11 എന്നതായിരുന്നു ആ നാല് ഇന്നിംഗ്സിലെ പ്രകടനം.
കെ.എൽ x ധവാൻ
സിംബാബ്വെ പര്യടനത്തിൽ കെ.എൽ. രാഹുലിനെ ക്യാപ്റ്റനാക്കുകയും ശിഖർ ധവാനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തതിനെ വിമർശിക്കുന്നവരുണ്ട്. ധവാനെ ചെറുതാക്കി എന്നതാണ് ഇവരുടെ വാദമുഖം. എന്നാൽ, പരിക്ക് ഭേദമായി രാഹുൽ ടീമിൽ തിരിച്ചെത്തുന്ന പരന്പരയാണിത്. ഏഷ്യ കപ്പിനുള്ള ടീമിലേക്കു രാഹുലിന്റെ പരീക്ഷണശാലകൂടിയാകും സിംബാബ്വെ പര്യടനം.
2023 ഏകദിന ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയാണു തന്റെ ലക്ഷ്യം എന്നാണു ശിഖർ ധവാന്റെ വാക്കുകൾ. ഐസിസി ടൂർണമെന്റുകളിൽ കളിക്കുകയാണു തന്റെ ആഗ്രഹമെന്നും ധവാൻ പ്രതികരിച്ചു.
കോഹ്ലിക്ക് ഇടമുണ്ടോ?
02:03 AM Aug 13, 2022 | Deepika.com