ഹെൽസിങ്കി: യുവേഫ സൂപ്പർ കപ്പ് കിരീടം സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡ് സ്വന്തമാക്കി. ഹെൽസിങ്കിയിൽ അരങ്ങേറിയ ഫൈനലിൽ യൂവേഫ ചാന്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ കപ്പ് കിരീടാവകാശികളായ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെയാണു കീഴടക്കിയത്.
മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ഇതോടെ യുവേഫ സൂപ്പർ കപ്പ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്നതിൽ ചിരവൈരികളായ ബാഴ്സലോണയ്ക്കും ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനും ഒപ്പവും റയൽ മാഡ്രിഡ് എത്തി. മൂന്നു ക്ലബ്ബുകളും സൂപ്പർ കപ്പ് അഞ്ചു തവണ വീതം സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ റയൽ മാഡ്രിഡ് 37-ാം മിനിറ്റിൽ ഡേവിഡ് അലാബയിലൂടെ ലീഡ് നേടി. കാസെമിറൊയുടെ അസിസ്റ്റിൽ ആയിരുന്നു ഗോൾ പിറന്നത്. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ റയലിനായി 65-ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസെമ രണ്ടാം ഗോൾ സ്വന്തമാക്കി. വിനീഷ്യസ് ജൂണിയറിന്റെ അസിസ്റ്റിലായിരുന്നു ബെൻസെമയുടെ ഗോൾ.
റൗളിനെ പിന്തള്ളി ബെൻസെമ
റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റിക്കാർഡിൽ സ്പാനിഷ് മുൻ താരം റൗൾ ഗോണ്‍സാലസിനെ പിന്തള്ളി ഫ്രഞ്ച് താരം കരിം ബെൻസെമ രണ്ടാം സ്ഥാനത്ത് എത്തി. യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ റയലിനായി ഗോൾ നേടിയതോടെയാണിത്.
1994 മുതൽ 2010വരെ റയലിനായി കളിച്ച റൗൾ 741 മത്സരങ്ങളിൽ നിന്ന് 323 ഗോൾ സ്വന്തമാക്കി. 2009 മുതൽ റയലിൽ കളിക്കുന്ന ബെൻസെമ 606-ാം മത്സരത്തിൽ 324 ഗോൾ പൂർത്തിയാക്കിയാണ് റൗളിനെ പിന്തള്ളിയത്.
2009-2018 കാലഘട്ടത്തിൽ റയലിന്റെ കളിക്കാരനായിരുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (438 മത്സരങ്ങളിൽ 450 ഗോൾ) ഒന്നാം സ്ഥാനത്ത്.
യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്
12:16 AM Aug 12, 2022 | Deepika.com