ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സുവർണാവസരം നഷ്ടപ്പെടുമോ...? ഒക്ടോബർ 11 മുതൽ 30 വരെ മൂന്നു വേദികളിലായി 2022 ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ഇന്ത്യയിൽ നടക്കേണ്ടതാണ്. എന്നാൽ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) നിയമാനുസൃതമായ തെരഞ്ഞെടുപ്പ് നീണ്ടുപോകുന്ന പശ്ചാത്തലത്തിലാണു ലോകകപ്പ് വേദി നഷ്ടപ്പെടും എന്ന ആശങ്കയുയരാൻ കാരണം.
മേയ് 18 മുതൽ എഐഎഫ്എഫ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) ആണ് നിയന്ത്രിക്കുന്നത്. രാജ്യത്തെ ഫുട്ബോൾ ഫെഡറേഷനുകളിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടാകരുതെന്നതു ഫിഫയുടെ നിബന്ധനകളിലൊന്നാണ്. ഈ നിബന്ധന ഖണ്ഡിക്കപ്പെട്ടു. അതിനാൽ ഫിഫയിലെ ഇന്ത്യയുടെ അംഗത്വം റദ്ദാക്കിയാൽ അദ്ഭുതമില്ല. പുതിയ ഭരണസമിതി ഓഗസ്റ്റ് 31ന് മുന്പ് അധികാരത്തിൽ വരണം എന്നാണു ഫിഫ നിർദേശിച്ചിരിക്കുന്നത്.
എഐഎഫ്എഫ് തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി നടത്തിയ ഹിയറിംഗും ഫലം കണ്ടില്ല. ഇതോടെ മുൻധാരണയിൽ വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗരയും എഎഫ്സി ജനറൽ സെക്രട്ടറി ദതുക് സെരി വിൻഡ്സർ ജോണും സംയുക്തമായി എഐഎഫ്എഫ് ആക്ടിംഗ് ജെനറൽ സെക്രട്ടറി സുനാൻഡൊ ധറിനു കത്ത് അയച്ചിരുന്നു. കാര്യങ്ങൾ ഈ രീതിയിലാണെങ്കിൽ വനിതാ അണ്ടർ 17 ഫിഫ ലോകകപ്പ് ഫുട്ബോൾ വേദി ഇന്ത്യയിൽനിന്നു മാറ്റപ്പെടുമെന്നു ഫിഫയും എഎഫ്സിയും താക്കീത് നൽകിയിട്ടുണ്ട്.
ഇതിനിടെ, എഐഎഫ്എഫ് മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ സംസ്ഥാന നേതൃത്വങ്ങളുമായി ചർച്ച നടത്തി. സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകാൻ പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു.
ആതിഥേയർ എന്ന നിലയിൽ ഇന്ത്യയുടെ അണ്ടർ 17 വനിതാ ലോകകപ്പിനുണ്ട്. ഗ്രൂപ്പ് എ യിൽ ബ്രസീൽ, അമേരിക്ക, മൊറോക്കോ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഒക്ടോബർ 11ന് അമേരിക്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2017ൽ അണ്ടർ 17 ഫിഫ പുരുഷ ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് : ആതിഥേയത്വം നഷ്ടപ്പെടുമോ?
12:12 AM Aug 11, 2022 | Deepika.com