ഇന്ത്യൻ ക്രിക്കറ്റ് മാറ്റത്തിന്റെ പരീക്ഷണപാതയിലാണ്. നേതൃത്വത്തിലെ തലമുറമാറ്റം താരങ്ങളുടെ കളിയോടുള്ള സമീപനത്തിൽ വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ ദയനീയ പ്രകടനമാണ് ഈ മാറ്റങ്ങളുടെ തുടക്കമെന്നു വേണമെങ്കിൽ പറയാം. നായകനായി രോഹിത് ശർമയും പരിശീലകനായി രാഹുൽ ദ്രാവിഡുമെത്തിയത് ഈ മാറ്റങ്ങൾക്കു ബൂസ്റ്റർ ഡോസായി.
രോഹിതിന്റെ വാക്കുകളും മുന്നിൽനിന്നു വഴികാട്ടുന്ന പ്രകടനങ്ങളും ഇതിനു തെളിവാണ്. ലോകകപ്പിനുശേഷം കളിയോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നതു ബോധപൂർവമായ നീക്കമായിരുന്നു. കളിക്കാർക്കു പരമാവധി സ്വാതന്ത്ര്യം നൽകാനാണ് ശ്രമിക്കുന്നതെന്നും രോഹിത് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആക്രമണോത്സുകത മുഖമുദ്രയാക്കി മാറ്റാനാണു രോഹിതും ദ്രാവിഡും ശ്രമിക്കുന്നത്. എത്ര പന്ത് നേരിട്ടു എന്നതിലല്ല, എത്ര റണ്ണടിച്ചു എന്നതിനാണ് നിലവിലെ ഇന്ത്യൻ ടീമിൽ പരിഗണന. 20 ഓവറും ബാറ്റു ചെയ്യണമെന്ന് നിർബന്ധമില്ല, പക്ഷേ പുറത്താകുന്നതിനു മുന്‍പ് 180-190 റണ്‍സെന്ന രോഹിതിന്റെ ആശയത്തിൽനിന്നു വ്യക്തമാകും ആക്രമണോത്സുകതയുടെ ആഴം.
നയിച്ച് രോഹിത്
2019 ജനുവരി മുതൽ കഴിഞ്ഞ വർഷത്തെ ട്വന്റി-20 ലോകകപ്പ് വരെ രോഹിതിന്റെ ആദ്യ പത്തു പന്തിലെ സ്ട്രൈക്ക് റേറ്റ് 119.6 ആയിരുന്നു. എന്നാൽ ജൂലൈ മുതലുള്ള മത്സരങ്ങളിൽ തടസങ്ങൾ തകർത്തെറിഞ്ഞ രോഹിതിന്റെ ആദ്യ പത്തു പന്തിലെ സ്ട്രൈക്ക് റേറ്റ് നിലവിൽ 153.6 ആണ്. ഇക്കാര്യത്തിൽ ഇംഗ്ലണ്ടിന്റെ ജോസ് ബട്ലർ (169), അയർലൻഡിന്റെ പോൾ സ്റ്റിർലിംഗ് (166) എന്നിവർ മാത്രമാണു രോഹിതിനു മുന്നിലുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരായ നാലാം മത്സരം ഈ സമീപന മാറ്റത്തിന്റെ ഉത്തമ ഉദാഹരണമായി കാണാം. ഡൊമിനിക് ഡ്രേക്സിന്റെയും ഒബെദ് മക്കോയിയുടെയും പന്തുകൾ കൃത്യമായ കണക്കുകൂട്ടലോടെ രോഹിത് അടിച്ചുപറത്തി. ഈ ആക്രമണ മനോഭാവത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും രോഹിത് അതു കാര്യമാക്കുന്നില്ല. ആദ്യ നാലോവറിൽ രോഹിത് നേരിട്ട 13 പന്തുകളിൽ 27 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടി. പുറത്താകുന്നതിനു മുന്‍പ് നേരിട്ട 16 പന്തുകളിൽനിന്ന് നേടിയത് 33 റണ്‍സും. മത്സരം പുരോഗമിക്കുംതോറും വേഗം കുറയുന്ന പിച്ചിൽ ഇന്ത്യൻ താരങ്ങളിൽ ഇരുനൂറിനുമേൽ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നത് രോഹിതിനു മാത്രമെന്നോർക്കുക.
ഈ വർഷം തന്നെ വെസ്റ്റ് ഇൻഡീസിനെതിരേ 19 പന്തിൽ 40 റണ്‍സും ഇംഗ്ലണ്ടിനെതിരേ 20 പന്തിൽ 31 റണ്‍സും രോഹിത് അടിച്ചു. ഇതേരീതിയിൽ അടിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യമാണ് രോഹിതും ദ്രാവിഡും മറ്റു കളിക്കാർക്കും നൽകിയിരിക്കുന്നത്. ഈ വർഷം ട്വന്റി-20യിൽ ഓവറിൽ 9.29 റണ്‍സ് എന്ന ശരാശരിയിലാണ് ഇന്ത്യ റണ്ണടിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ശരാശരി. ന്യൂസിലൻഡ് (9.83) മാത്രമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
പിന്തുണച്ച് ദ്രാവിഡ്
ദ്രാവിഡ് ചുമതലയേറ്റശേഷം ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഞാൻ ചിന്തിക്കുന്ന ഏറെക്കുറെ അതേ ദിശയിൽതന്നെയാണ് ദ്രാവിഡും ചിന്തിച്ചത്. അതുകൊണ്ടുതന്നെ സഹകളിക്കാരിലേക്കു വളരെ പെട്ടെന്നു സന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞു. അവർക്ക് യാതൊരു ആശയക്കുഴപ്പം ഇക്കാര്യത്തിലില്ല. മൂന്നു ഫോർമാറ്റിലും വെവ്വേറെ സമീപനം ആവശ്യമാണ്. കളിക്കാർക്ക് അതറിയാം. ഇതുവരെ കാര്യങ്ങൾ നല്ല രീതിയിലാണു മുന്നോട്ടുപോകുന്നത്- രോഹിത് പറയുന്നു.
മാറ്റങ്ങൾ വ്യക്തമാണ്. പക്ഷേ, ഓസ്ട്രേലിയയിൽ ലോകകിരീടം രോഹിതിന്റെയും കുട്ടികളുടെയും കൈയിലൊതുങ്ങുമോ എന്നതാണു ചോദ്യം. നായകനെന്ന നിലയിൽ രോഹിതിനും പരിശീലകനെന്ന നിലയിൽ ദ്രാവിഡിനും വരുന്ന ട്വന്റി-20 ലോകകപ്പ് നിർണായകമെന്നുറപ്പ്.
മാറുകയാണ്, ഇന്ത്യ
12:10 AM Aug 10, 2022 | Deepika.com