ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ ആധിപത്യം. വനിത-പുരുഷ-ഡബിൾഡ് വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം നേടി.
വനിത സിംഗിൾസ് ബാഡ്മിന്റണിൽ പി.വി. സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഡബിൾസിൽ സാത്വിക് സായ്രാജ് രങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവുമാണു സ്വർണത്തിലേക്കു സ്മാഷടിച്ചത്.
വനിത സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സുവർണനേട്ടം. നേരിട്ടുള്ള ഗെയിമുകൾക്കാണു സിന്ധുവിന്റെ വിജയം. സ്കോർ: 21-15, 21-13. ലോക 14-ാം നന്പർ താരമാണു കാനഡയുടെ മിഷേൽ ലി. കോമണ്‍വെൽത്ത് ഗെയിംസിൽ സിന്ധുവിന്റെ ആദ്യ സ്വർണനേട്ടമാണിത്. 2014ൽ വെങ്കലവും 2018ൽ വെള്ളിയും താരം നേടിയിരുന്നു.
മുൻ ലോക ചാന്പ്യനും രണ്ടു തവണ ഒളിന്പിക് മെഡൽ ജേതാവുമായ സിന്ധു കഴിഞ്ഞ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. 2018 കോമണ്‍വെൽത്ത് ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടിയ സിന്ധു 2014 കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കലവും നേടി. മിക്സഡ് ടീം ഇനത്തിൽ സിന്ധു നേരത്തേ വെള്ളി നേടിയിരുന്നു. ലോകചാന്പ്യൻഷിപ്പിൽ അഞ്ചു തവണയും ഒളിന്പിക്സിൽ രണ്ടു വട്ടവും (റിയോയിൽ വെള്ളി, ടോക്കിയോയിൽ വെങ്കലം) സിന്ധു മെഡൽ നേടി.
പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യൻ താരം സെ യോംഗിനെയാണ് ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ടു ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം.
സ്കോർ 19-21, 21-9, 21-16. കോമണ്‍വെൽത്ത് ഗെയിംസിൽ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വർണമാണിത്. 2021 ലോകചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരം യൂത്ത് ഒളിന്പിക്സിൽ വെള്ളിയും നേടി. 2022 കോമണ്‍വെൽത്ത് ഗെയിംസിലെ ലക്ഷ്യയുടെ രണ്ടാം മെഡലാണിത്. നേരത്തേ മിക്സഡ് ടീം ഇനത്തിൽ താരം വെള്ളി മെഡൽ നേടിയിരുന്നു.
പുരുഷ ഡബിൾസ് ബാഡ്മിന്റണ്‍ ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബെൻ ലെയ്ൻ- സീൻ വെൻഡി സഖ്യത്തെ തകർത്താണ് ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കി റെഡ്ഡി-ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യം സ്വർണം നേടിയത്. സ്കോർ: 21-15, 21-13. രണ്ടു ഗെയിമുകളിലും അനായാസ വിജയമാണ് ഇന്ത്യ നേടിയത്.
സിന്ധുവിനും ലക്ഷ്യ സെന്നിനും സാത്വിക് സായ്രാജ് റെഡ്ഡി-ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യത്തിനും സ്വർണം
12:39 AM Aug 09, 2022 | Deepika.com