സോബിച്ചൻ തറപ്പേൽ
ചെന്നൈ: ചെസ് ഒളിന്പ്യാഡിന്റെ പെനൾട്ടിമേറ്റ് റൗണ്ടിൽ ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യ ബി. ടീമിനെ ഉസ്ബകിസ്ഥാൻ സമനിലയിൽ തളച്ചത് ഇന്ത്യയുടെ സ്വർണ പ്രതീക്ഷയ്ക്കു തിരിച്ചടിയായി. ഉസ്ബകിസ്ഥാനും അർമേനിയയും 17 പോയിന്റുമായി മുന്നിൽ നില്ക്കുന്നു. ഇന്ത്യ എ, ബി ടീമുകൾ 16 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ബി ടീം ഉസ്ബകിസ്ഥാനുമായി മത്സരിച്ചപ്പോൾ നിഹാൽ സരിൻ നോട്രിബെക് യാകുബുമായും ബി. അധിപൻ യാകോംഗിറുമായും സമനില നേടി, പ്രഗ്നാനന്ദ യാവോകിർസിന്ദമോവിനുമേൽ വിജയംനേടി ഇന്ത്യക്കു ലീഡ് നൽകി. ടീം വിജയത്തിന് ഗുകേഷ് ഒരു സമനില മാത്രം നേടിയാൽ മതിയെന്നിരിക്കെ സമയപ്രശ്നം നേരിട്ടതിനാൽ അബ്ദുസത്തറോവിനോട് തോൽവി വഴങ്ങി. ഗുകേഷിന്റെ ആദ്യതോൽവി.
ഇന്ത്യ എ ടീം 16 പോയിന്റുമായി ബി ടീമിനൊപ്പം മെഡൽ പ്രതീക്ഷയിലാണ്. സി ടീമും സ്ലോവാക്യയുമായുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്.
അവസാന റൗണ്ടു മത്സരത്തിൽ ഉസ്ബകിസ്ഥാനും അർമേനിയയും തോൽക്കുകയും എ, ബി, ടീമുകളിലാരെങ്കിലും വിജയിച്ചാൽ ഇന്ത്യക്ക് സ്വർണം നേടാം. വനിതാവിഭാഗം മത്സരത്തിൽ ഇന്ത്യയുടെ മുന്നു ടീമുകളും പത്താം റൗണ്ടു മത്സരത്തിൽ വിജയംകണ്ടു. സ്വർണ പ്രതീക്ഷയോടെയാണ് എ ടീം ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നത്.
സ്വർണ പ്രതീക്ഷയുമായി ഇന്ത്യ
12:39 AM Aug 09, 2022 | Deepika.com