സോബിച്ചൻ തറപ്പേൽ
ചെന്നൈ: ചെസ് ഒളിന്പിക്സിന്റെ എട്ടാം റൗണ്ടിൽ ഇന്ത്യ ബി ടീം ശക്തരായ അമേരിക്കയെ അട്ടിമറിച്ചു. നാലു ബോർഡുകളിലും സൂപ്പർ ഗ്രാൻറ് മാസ്റ്റേഴ്സ് മാത്രം അണിനിരന്ന അമേരിക്കയെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ കീഴടക്കിയത്.
ഇന്ത്യയുടെ കൗമാരതാരം ഡി. ഗുകേഷ് ലോക അഞ്ചാം നന്പർ താരം ഫബിയാനോ കരുവാനയെ കീഴടക്കി. റാനാക് സദ്വാനി ലെനിയർ ഡൊമിംഗസിനെ കീഴടക്കിയപ്പോൾ നിഹാൽ സരിനും പ്രഗ്നാനന്ദയും യഥാക്രമം ലോക ചെസിലെ അതികായരായ ലവണ് അരോണിയനെയും സോ വെസ്ലിയെയും സമനിലയിൽ തളച്ചു. ഈ ഒളിബ്യാഡിൽ ഗുകേഷിന്റെ തുടർച്ചയായ എട്ടാം ജയമാണ്.
അതേസമയം, ഒന്നാം സ്ഥാനത്തുള്ള അർമേനിയയോട് ഇന്ത്യ എ ടീം 2 .5-1.5 എന്ന സ്കോറിന് പരാജയമടഞ്ഞു. വിദിത് ഗുജറത്തിയും അർജുൻ എറിസൈയും എസ്.എൽ. നാരായണും സമനില നേടിയെടുത്തപ്പോൾ പി. ഹരികൃഷ്ണ ഗബ്രിയേൽ സർഗിസിയനോട് തോറ്റു.
ഇന്ത്യ സി ടീം പെറുവിനോട് 3-1 ന് തോൽവിയേറ്റുവാങ്ങി. ഈ തോൽവിയോടെ സി ടീമിനു മെഡൽ സാധ്യത ഇല്ലാതായി. വനിതാ വിഭാഗത്തിൽ ഇന്ത്യ എ ടീം യുക്രെയ്നുമായി 2-2 സമനില കൈവരിച്ചു. ഇന്ത്യ എ ടീം ലീഡ് ചെയ്യുകയാണ്. ഇന്ത്യ ബി ടീം ക്രൊയേഷ്യയെ 3.5-1.5നു പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യ സി ടീം പോളണ്ടിനോട് 3.5-0.5 ന് തോറ്റു.
അമേരിക്കൻ ചെസ് യുദ്ധം ജയിച്ച് ഇന്ത്യ
12:08 AM Aug 07, 2022 | Deepika.com