ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യക്ക് അപൂർവമായൊരു മെഡൽ. പുരുഷ ഹൈജംപിൽ ഡൽഹി സ്വദേശിയായ തേജശ്വിൻ ശങ്കറിനു വെങ്കലം.
ഹൈജംപിൽ കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ ആണിത്. 2.22 മീറ്റർ ക്ലിയർ ചെയ്താണ് തേജശ്വിൻ ചരിത്ര മെഡൽ കഴുത്തിൽ അണിഞ്ഞത്. അത്ലറ്റിക്സിൽ നിന്ന് 2022 ബെർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡൽകൂടിയാണ് തേജശ്വിന്റേത്.
ന്യൂസിലൻഡിന്റെ ഹമിഷ് കേർ (2.25), ഓസ്ട്രേലിയയുടെ ബ്രൻഡൻ സ്റ്റാർക്ക് (2.25) എന്നിവർ യഥാക്രമം സ്വർണവും വെള്ളിയും സ്വന്തമാക്കി. 2.25 മീറ്റർ ഇരുവരും ആദ്യ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്തെങ്കിലും 2.28 മൂന്ന് ശ്രമത്തിലും ക്ലിയർ ചെയ്യാൻ സാധിച്ചില്ല. 2.22 മീറ്റർ ഉൾപ്പെടെയുള്ള മുൻ ശ്രമങ്ങൾ ആദ്യ ശ്രമത്തിൽ തന്നെ ക്ലിയർ ചെയ്തതാണ് ഹമിഷ് കേറിനെ സ്വർണത്തിന് അർഹനാക്കിയത്.
2.29 മീറ്റർ ആണ് തേജശ്വിൻ ശങ്കറിന്റെ ഏറ്റവും മികച്ച ഹൈജംപ്. 2018ൽ കുറിച്ച ഈ ഉയരം ദേശീയ റിക്കാർഡ് ആയി ഇപ്പോഴും തുടരുന്നു. 2.22 മീറ്ററാണ് കോമണ്‍വെൽത്ത് ഗെയിംസിൽ തേജശ്വിൻ ശങ്കറിനു വെങ്കലം സമ്മാനിച്ചത്.
2.25 മീറ്ററാണ് സ്വർണം നേടിയ ന്യൂസിലൻഡിന്റെ ഹമിഷ് കേർ കുറിച്ചതെന്നതും ശ്രദ്ധേയം. ബഹാമസിന്റെ ഡോണൾഡ് തോമസും ബ്രിട്ടന്റെ ജോയെൽ ക്ലാർക്ക് ഖാനും 2.22 മീറ്റർ വീതം ക്ലിയർ ചെയ്തെങ്കിലും ആദ്യ ശ്രമത്തിൽത്തന്നെ ഈ ഉയരം മറികടന്നതാണ് തേജശ്വിനു മെഡൽ സമ്മാനിച്ചത്.
ഈ മെഡൽ കോടതിക്കു സ്വന്തം...
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എഎഫ്ഐ) ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും (ഐഒഎ) ഹൈജംപിൽ കോമണ്‍വെൽത്ത് ഗെയിംസിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡലാണ് തേജശ്വിൻ ശങ്കറിന്റേത് എന്ന് ട്വീറ്റ് ചെയ്യുന്പോഴും ആഹ്ലാദിക്കുന്പോഴും ചിലരെങ്കിലും ചിരിക്കുന്നുണ്ടാകും.
കാരണം, ബെർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിനായി എഎഫ്ഐ ആദ്യം പ്രഖ്യാപിച്ച അത്ലറ്റിക്സ് താരങ്ങളുടെ പട്ടികയിൽ 23കാരനായ ഈ ഡൽഹി സ്വദേശി ഉണ്ടായിരുന്നില്ല. യോഗ്യതാ മാർക്ക് ക്ലിയർ ചെയ്തില്ല എന്ന കാരണമായിരുന്നു എഎഫ്ഐ തേജശ്വിനെ ഒഴിവാക്കാൻ ചൂണ്ടിക്കാണിച്ചത്.
എന്നാൽ, കോമണ്‍വെൽത്ത് യോഗ്യതാ മാർക്ക് ക്ലിയർ ചെയ്തെന്നു കാണിച്ച് തേജശ്വിൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അതോടെ എഎഫ്ഐയുടെ കള്ളത്തരംപൊളിഞ്ഞു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേജശ്വിൻ ശങ്കർ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടു. കോമണ്‍വെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന മാമാങ്കം ഡൽഹിയിലെ വീട്ടിൽ ഇരുന്നാണ് തേജശ്വിൻ കണ്ടത്.
കാരണം, രണ്ടാമത് ടീമിൽ ഉൾപ്പെടുത്തപ്പെട്ട തേജശ്വിനു വീസ ക്ലിയർ ചെയ്ത് കിട്ടിയില്ല. കടന്പകളെല്ലാം കടന്ന് ജൂലൈ 31 നാണ് തേജശ്വിൻ ഡൽഹിയിൽനിന്ന് ബെർമിംഗ്ഹാമിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു പുരുഷ ഹൈജംപ് ക്വാളിഫിക്കേഷൻ റൗണ്ട്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത തേജശ്വിൻ, ചരിത്ര മെഡലുമായാണ് ബെർമിംഗ്ഹാമിൽനിന്ന് മടങ്ങുന്നത്.
മഞ്ജു ഫൈനലിൽ, ഹിമ സെമിയിൽ
വനിതാ ഹാമർത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല ഫൈനലിൽ. 59.68 മീറ്റർ ഹാമർ പായിച്ച് 11-ാം സ്ഥാനത്തോടെ മഞ്ജു ഫൈനലിലേക്ക് മുന്നേറി. അതേസമയം, ദേശീയ റിക്കാർഡിന് ഉടമയായ സരിത സിംഗ് (57.48) 13-ാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്.
വനിതാ 200 മീറ്ററിൽ ഇന്ത്യയുടെ ഹിമ ദാസ് സെമിയിൽ. 23.42 സെക്കൻഡിലാണ് ഹിമ മത്സരം പൂർത്തിയാക്കിയത്. രണ്ടാം ഹീറ്റിൽ ഒന്നാമത് ഫിനിഷ് ചെയ്താണ് ഹിമ സെമി ടിക്കറ്റ് കരസ്ഥമാക്കിയത്. 36 അത്ലറ്റുകൾ മത്സരിച്ച 200 മീറ്ററിൽ എട്ടാം സ്ഥാനത്താണ് ഹിമ ഇപ്പോൾ. സെമി ഫൈനൽ ഇന്ന് അരങ്ങേറും.
കോമണ്‍വെൽത്ത് ഗെയിംസ് ഹൈജംപിൽ ഇന്ത്യയുടെ തേജശ്വിൻ ശങ്കറിനു വെങ്കലം
11:45 PM Aug 04, 2022 | Deepika.com