ബെർമിംഗ്ഹാം: 2022 കോമണ്‍വെൽത്ത് ഗെയിംസിലെ വേഗക്കാരെ നിർണയിച്ച 100 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ തോംസണും കെനിയയുടെ ഫെർഡിനാൻഡ് ഒമന്യാലയും സ്വർണമണിഞ്ഞു.
വനിതാ 100 മീറ്റർ ഫൈനൽ എലൈൻ തോംസണിന്റെ സാന്നിധ്യത്താൻ ശ്രദ്ധേയമായിരുന്നു. 2016, 2020 ഒളിന്പിക്സുകളിലും 2015 ലോക ചാന്പ്യൻഷിപ്പിലും 100 മീറ്ററിൽ സ്വർണം നേടിയ ജമൈക്കയുടെ വേഗതാരമായ എലൈൻ തോംസണ്‍ കോമണ്‍വെൽത്ത് ഗെയിംസ് 100 മീറ്ററിൽ ഇതാദ്യമായാണ് ജേതാവാകുന്നത്. 2022 ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയശേഷമായിരുന്നു എലൈൻ കോമണ്‍വെൽത്ത് ഗെയിംസിന് എത്തിയത്.
10.95 സെക്കൻഡിൽ എലൈൻ 100 മീറ്റർ പൂർത്തിയാക്കി സ്വർണത്തിൽ മുത്തമിട്ടു. സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡിനാണ് (11.01) വെള്ളി. ബ്രിട്ടന്റെ ഡാറിൽ നെയ്റ്റ (11.07) വെങ്കലം സ്വന്തമാക്കി.
10.02 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നാണ് ഫെർഡിനാൻഡ് 2022 കോമണ്‍വെൽത്ത് ഗെയിംസിലെ അതിവേഗക്കാരനായത്. 2018 കോമണ്‍വെൽത്ത് ഗെയിംസ് സ്വർണ ജേതാവായിരുന്ന ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിൻ (10.13) വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ശ്രീലങ്കയുടെ യുപുൻ അഭികൂണ് (10.14) വെങ്കലവും സ്വന്തമാക്കി. ജൂലൈയിൽ 10 സെക്കൻഡിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കി യുപുൻ വാർത്തകളിൽ നിറഞ്ഞിരുന്നു. 10 സെക്കൻഡ് ബ്രേക്ക് ചെയ്യുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്പ്രിന്ററാണ് ഈ ലങ്കൻ യുവ താരം.
എലൈൻ, ഫെർഡിനാൻഡ് വേഗക്കാർ
11:45 PM Aug 04, 2022 | Deepika.com