ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ജൂഡോയിലൂടെ ഇന്ത്യൻ അക്കൗണ്ടിലേക്ക് ഒരു മെഡൽകൂടി ഉറപ്പാക്കി. വനിതകളുടെ 78+ കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തൂലിക മൻ ഫൈനലിൽ പ്രവേശിച്ചതോടെയാണിത്.
സെമിയിൽ ന്യൂസിലൻഡിന്റെ സിഡ്നി അഡ്രൂസിനെ തകർത്തായിരുന്നു തൂലിക മാൻ ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ എത്തിയതോടെ തൂലിക മെഡൽ ഉറപ്പാക്കുകയും ചെയ്തു.
സ്കോട്ട്ലൻഡിന്റെ സാറ അഡ്ലിംഗ്ടണ്‍ ആയിരുന്നു ഫൈനലിൽ തൂലികയുടെ എതിരാളി. ക്വാർട്ടറിൽ മൗറീഷ്യസിന്റെ ഡർഹോനെ കീഴടക്കിയായിരുന്നു 23കാരിയായ തൂലികയുടെ സെമിഫൈനൽ പ്രവേശം. 2019 സൗത്ത് ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവുമാണ് ഡൽഹി സ്വദേശിയായ തൂലിക.
ലവ്പ്രീത് വെങ്കലം
കോമണ്‍വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിലൂടെ ഇന്ത്യക്ക് ഒന്‍പതാം മെഡൽ. പുരുഷന്മാരുടെ 109 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്കായി ലവ്പ്രീത് സിംഗ് വെങ്കലം സ്വന്തമാക്കി. ആകെ 355 കിലോഗ്രാം (സ്നാച്ച് 163, ക്ലീൻ ആൻഡ് ജർക്ക് 192) ഉയർത്തിയാണ് ലവ്പ്രീത് വെങ്കല മെഡൽ അണിഞ്ഞത്. 361 കിലോ ഉയർത്തിയ കാമറൂണിന്റെ ജൂണിയർ പെറിക്ലക്സ് എൻഗാഡ്യ സ്വർണം നേടി. സമോവയുടെ ജാക്ക് ഹിറ്റില ഒപ്പലോജിക്കാണ് (358) വെള്ളി.
സ്ക്വാഷിൽ വെങ്കലം
പുരുഷ സിംഗിൾസ് സ്ക്വാഷിൽ സൗരവ് ഘോഷാൽ വെങ്കലം സ്വന്തമാക്കി. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ജോസ്ന ചിന്നപ്പ - ഹരീന്ദർ പാൽ സിംഗ് സന്ദു സഖ്യം പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
അതേസമയം, വനിതാ ഡിസ്കസ് ത്രോയിൽ മെഡൽ പ്രതീക്ഷയായിരുന്ന സീമ പൂനിയയ്ക്ക് ആദ്യ മൂന്ന് സ്ഥാനത്തിൽ എത്താൻ സാധിച്ചില്ല. 2006, 2010, 2014, 2018 ഗെയിംസുകളിൽ മെഡൽ ജേതാവായിരുന്നു സീമ പൂനിയ.
ജൂഡോയിൽ ഇന്ത്യയുടെ തൂലിക മൻ ഫൈനലിൽ
11:45 PM Aug 03, 2022 | Deepika.com