ഇന്ത്യൻ അത്ലറ്റിക് പ്രേമികളുടെ സുവർണമോഹം മരവിപ്പിക്കുന്നതായിരുന്നു നീരജ് ചോപ്രയുടെ പിന്മാറ്റം. 2018 ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ നീരജ് ചോപ്രയ്ക്കായിരുന്നു സ്വർണം. കോമണ്‍വെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര രണ്ടാം തവണയും സ്വർണം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ.
പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണമാണ് നീരജിന്റെ പിന്മാറ്റം. ഒറിഗണ്‍ ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി ജാവലിൻ ത്രോയിൽ വെള്ളി നേടിയതിനു പിന്നാലെയാണ് നീരജിന്റെ പിന്മാറ്റം. ലോക ചാന്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനിടെയാണ് നീരജിനു പരിക്കേറ്റത് എന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത അറിയിച്ചു. എംആർഐ സ്കാനിംഗിന് വിധേയനായ താരത്തിന് ഡോക്ടർമാർ ഒരു മാസത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. മസിലിനേറ്റ പരിക്കാണ് ഇന്ത്യയുടെ ഒരു ഉറച്ച മെഡൽ നഷ്ടപ്പെടുത്തിയത്.
2003 പാരീസിൽ മലയാളി താരം അഞ്ജു ബോബി ജോർജ് വനിതാ ലോംഗ് ജംപിൽ വെങ്കലം നേടിയതിനുശേഷം ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്തവണ നീരജ് ചോപ്രയിലൂടെ എത്തിയത്. നാലാം ശ്രമത്തിൽ 88.13 മീറ്റർ എറിഞ്ഞായിരുന്നു ഒളിന്പിക്സ് സ്വർണജേതാവായ നീരജിന്റെ ലോക ചാന്പ്യൻഷിപ്പ് വെള്ളി. ഒളിന്പിക്സിലും ലോക ചാന്പ്യൻഷിപ്പിലും മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് നീരജ്.
ഷൂട്ടിംഗ്, അന്പെയ്ത്ത് ഇല്ല; ക്രിക്കറ്റ് ഉണ്ട്
കോമണ്‍വെൽത്ത് ഗെയിംസിൽ ഇത്തവണ ക്രിക്കറ്റ് ഉണ്ടെന്നത് ഇന്ത്യക്കാർക്ക് സന്തോഷകരമാണെങ്കിലും ഷൂട്ടിംഗും അന്പെയ്ത്തും ഇല്ലാത്തത് കനത്ത തിരിച്ചടിയാണ്. വനിതാ വിഭാഗം ട്വന്റി-20 ക്രിക്കറ്റ് ആണ് കോമണ്‍വെൽത്ത് ഗെയിംസിൽ അരങ്ങേറുക. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ട്വന്റി-20 ഉൾപ്പെടുന്നത്.
അതേസമയം, മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഷൂട്ടിംഗ് മത്സരങ്ങൾ ഒഴിവാക്കപ്പെട്ടു. 1974 ക്രൈസ്റ്റ്ചർച്ച് മുതൽ ഷൂട്ടിംഗ് കോമണ്‍വെൽത്ത് ഗെയിംസിലെ സ്ഥിരം മത്സര ഇനങ്ങളിൽ ഒന്നായിരുന്നു. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഷൂട്ടിംഗിലൂടെയാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയത്, 63 സ്വർണം, 44 വെള്ളി, 28 വെങ്കലം എന്നിങ്ങനെ ആകെ 135. അന്പെയ്ത്തിലൂടെ മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ എട്ട് മെഡലും നേടിയിട്ടുണ്ട്.
ഗെയിംസ് നാളെ മുതൽ
22-ാമത് കോമണ്‍വെൽത്ത് ഗെയിംസിന് നാളെ ബിർമിംഗ്ഹാമിൽ തുടക്കം കുറിക്കും. ഇംഗ്ലണ്ട് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ്. 1924ൽ ലണ്ടൻ, 2022ൽ മാഞ്ചസ്റ്റർ എന്നിവിടങ്ങളിലായിരുന്നു മുന്‍പ് ഇംഗ്ലണ്ടിൽ കോമണ്‍വെൽത്ത് ഗെയിംസ് നടന്നത്. അതേസമയം, ബ്രിട്ടനിൽ ഗെയിംസ് നടക്കുന്നത് ഇത് ഏഴാം പ്രാവശ്യമാണ്. കാഡിഫ്, എഡിൻബറൊ, ഗ്ലാസ്ഗോ എന്നിവിടങ്ങൾ ഉൾപ്പെടെയാണിത്.
72 കോമണ്‍വെൽത്ത് രാജ്യങ്ങളിൽനിന്നായി 5000ൽ അധികം കായിക താരങ്ങൾ ബിർമിംഗ്ഹാം ഗെയിംസിൽ പങ്കെടുക്കും.
ലവ്ലിനയുടെ കോച്ച് എത്തും
ബിർമിംഗ്ഹാം: ടോക്കിയോ ഒളിന്പിക്സ് ബോക്സിംഗ് വെങ്കല മെഡൽ ജേതാവായ ഇന്ത്യൻ വനിതാ താരം ലവ്ലിന ബോർഗോഹെയ്ന്റെ വിഷമങ്ങൾക്കും ആശങ്കകൾക്കും പരിഹാരം. ലവ്ലിനയുടെ പരിശീലക സന്ധ്യ ഗുരുങിന് ബിർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിലേക്ക് ഇന്നലെ അക്രഡിറ്റേഷൻ ലഭിച്ചു.
കോമണ്‍വെൽത്ത് ഗെയിംസിനൊരുങ്ങുന്ന തനിക്ക് അധികൃതരിൽ നിന്നു മാനസിക പീഡനം നേരിടുന്നുവെന്നും ഒളിന്പിക് മെഡൽ കിട്ടാൻ സഹായിച്ച പരിശീലകരെ അകറ്റിനിർത്തുകയാണെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ലവ്ലിന രംഗത്തെത്തിയിരുന്നു. സന്ധ്യ ഗുരുങ്ങിന് അക്രഡിറ്റേഷൻ ലഭിക്കാത്തതിനാൽ ഗെയിംസ് വില്ലേജിൽ കടക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നായിരുന്നു ലവ്ലിന സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധിച്ചത്. ലവ്ലിനയുടെ മറ്റൊരു കോച്ചായ അമെ കോലേക്കറെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടില്ല.
റൊണാൾഡോ, ബെക്കാം ഇന്ത്യൻ ടീമിൽ
കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ റൊണാൾഡോയും ഡേവിഡ് ബെക്കാമും ഉണ്ടെന്ന് കേട്ടാൽ ഞെട്ടേണ്ട. ഇന്ത്യൻ സൈക്ലിംഗ് ടീമിലാണ് ഫുട്ബോൾ സൂപ്പർ സ്റ്റാറുകളുടെ പേരുള്ളത്. മണിപ്പുർ സ്വദേശിയായ റൊണാൾഡോ ലയ്തോൻജം സിംഗ്, ആൻഡമാൻകാരനായ ഡേവിഡ് ബെക്കാം എന്നിവരാണ് ഇന്ത്യൻ സൈക്ലിംഗ് ടീമിലെ ഫുട്ബോൾ താരങ്ങളുടെ പേരുകാർ.
റൊണാൾഡോയുടെ പേര് ബ്രസീൽ സൂപ്പർ താരമായ റൊണാൾഡീഞ്ഞോയിൽനിന്നാണ് ഉരുത്തിരിഞ്ഞത്. റൊണാൾഡോ സിംഗിന്റെ അച്ഛൻ 2002 ഫിഫ ലോകകപ്പിനിടെ റൊണാൾഡീഞ്ഞോയുടെ കരിയില കിക്ക് കണ്ടപ്പോഴാണ് മകനു പേരിട്ടത്. റൊണാൾഡീഞ്ഞോയുടെ യഥാർഥ പേര് റൊണാൾഡോ ഡി അസീസ് മൊറെയ്റ എന്നാണ്.
സൈക്ലിംഗിൽ ജൂണിയർ ലോക ഒന്നാം നന്പർ താരമായിരുന്നു റൊണാൾഡോ സിംഗ്. നിലവിൽ ഏഷ്യൻ ട്രാക്ക് സൈക്ലിംഗിലെ വെള്ളി മെഡൽ ജേതാവാണ്. ഏഷ്യൻ ട്രാക്ക് ആൻഡ് സൈക്ലിംഗിൽ വെങ്കലമെഡൽ ജേതാവാണ് ആൻഡമാൻ നിക്കോബാർ ദ്വീപ് സ്വദേശിയായ ഡേവിഡ് ബെക്കാം. 2020 ഖേലോ ഇന്ത്യ ഗെയിംസിൽ അണ്ടർ 17 ജേതാവുമാണ്.