ബിർമിംഗ്ഹാം: ജോ റൂട്ടും ജോണി ബെയർസ്റ്റൊയും വഴിതെളിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ജയത്തിനു തടയിടാൻ ജസ്പ്രീത് ബുംറയുടെ ഇന്ത്യക്കു സാധിച്ചില്ല. 378 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയം സ്വന്തമാക്കി.
173 പന്തിൽ ഒരു സിക്സും 19 ഫോറും ഉൾപ്പെടെ 142 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ടും 145 പന്തിൽ ഒരു സിക്സും 15 ഫോറും അടക്കം 114 റണ്‍സുമായി പുറത്താകാതെ നിന്ന ജോണി ബെയർസ്റ്റൊയുമാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. ഇംഗ്ലണ്ടിന് ജയം സമ്മാനിച്ച റൂട്ടായ ജോണി ബെയർസ്റ്റൊയാണ് പ്ലെയർ ഓഫ് ദ മാച്ച്. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ക്രീമായ ജോ റൂട്ട് പ്ലെയർ ഓഫ് ദ സീരീസുമായി. സ്കോർ: ഇന്ത്യ 416, 245. ഇംഗ്ലണ്ട് 284, 378/3.
ഇതോടെ 2021 ഓഗസ്റ്റ് - സെപ്റ്റംബറിൽ ആരംഭിച്ച ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ മാറ്റിവച്ച അഞ്ചാം പോരാട്ടത്തിൽ ആതിഥേയർ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. അതോടെ പരന്പര 2-2 സമനിലയിൽ. പരന്പരയിലെ ആദ്യ മത്സരം സമനിലയായി. രണ്ടാം മത്സരത്തിൽ ഇന്ത്യ 151 റണ്‍സിനു ജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 76 റണ്‍സിനും ജയിച്ചു, നാലാം ടെസ്റ്റിൽ ഇന്ത്യ 157 റണ്‍സിനു വെന്നിക്കൊടി പാറിച്ചു.
കൈവിട്ട കളി
ആദ്യ ഇന്നിംഗ്സിൽ 132 റണ്‍സ് ലീഡ് നേടിയ ഇന്ത്യയാണ് മത്സരം ഏഴ് വിക്കറ്റിനു പരാജയപ്പെട്ടത് എന്നതാണ് എഡ്ജ്ബാസ്റ്റണ് ടെസ്റ്റിന്റെ പ്രത്യേകത. രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ മൂന്നിന് 109 റൺസ് എന്ന നിലയിൽനിന്നാണ് ഇംഗ്ലണ്ട് പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റർമാർ ഗൗരവമായി കാര്യങ്ങളെ സമീപിച്ചില്ല. ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെട്ട ചേതേശ്വർ പൂജാര രണ്ടാം ഇന്നിംഗ്സിൽ 66 റണ്‍സ് നേടി.
എന്നാൽ, ഓപ്പണർ ശുഭ്മാൻ ഗിൽ (17, 4), ഹനുമ വിഹാരി (20, 11), വിരാട് കോഹ്ലി (11, 20), ശ്രേയസ് അയ്യർ (15, 23) എന്നിവർക്ക് രണ്ട് ഇന്നിംഗ്സിലും തിളങ്ങാൻ സാധിച്ചില്ല. മുൻനിര ബാറ്റർമാരായ ഇവരുടെ രണ്ട് ഇന്നിംഗ്സിലെയും പരാജയമാണ് ഇന്ത്യയുടെ തോൽവിക്കു കാരണം.
ഋഷഭ് പന്ത് (146, 57) രണ്ട് ഇന്നിംഗ്സിലും മികവ് പുലർത്തിയപ്പോൾ രവീന്ദ്ര ജഡേജ (104, 23) ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ലീഡ് നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.
ബുംറയ്ക്കും റൂട്ടിനും റിക്കാർഡ്
ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരന്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടം ഇന്ത്യയുടെ പേസറും അഞ്ചാം ടെസ്റ്റിലെ ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയ്ക്ക്. അഞ്ച് ടെസ്റ്റിൽ നിന്ന് 23 വിക്കറ്റ് ബുംറ നേടി.
ടെസ്റ്റിൽ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റർ എന്ന നേട്ടം ജോ റൂട്ട് സ്വന്തമാക്കി (9). ഓസ്ട്രേലിയൻ താരങ്ങളായ റിക്കി പോണ്ടിംഗ്, സ്റ്റീവ് സ്മിത്ത്, വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങളായ വിവിയൻ റിച്ചാർഡ്സ്, ഗാരി സോബേഴ്സ് എന്നിവർ എട്ട് സെഞ്ചുറി വീതം നേടിയിട്ടുണ്ട്.
2021നുശേഷം റൂട്ട് 11 സെഞ്ചുറി നേടിയെന്നതും ശ്രദ്ധേയം. ഫാബുലസ് ഫോറിലെ മറ്റ് മൂന്ന് താരങ്ങളായ ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസണ് (1), ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (1), ഇന്ത്യയുടെ വിരാട് കോഹ്ലി (0) എന്നിവർക്കൊന്നും ഇക്കാലയളവിൽ തിളങ്ങാൻ സാധിക്കുന്നില്ലെന്നതും മറ്റൊരു വസ്തുതയാണ്.
ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം
12:15 AM Jul 06, 2022 | Deepika.com