ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ ജർമനിയുടെ 34കാരിയും രണ്ട് മക്കളുടെ അമ്മയുമായ ടറ്റ്യാന മറിയ സെമിയിൽ.
ടറ്റ്യാനയുടെ ആദ്യ ഗ്രാൻസ്ലാം സെമി ഫൈനൽ പ്രവേശമാണ്. 2021 ഏപ്രിലിലാണ് ടറ്റ്യാന രണ്ടാമത്തെ കുഞ്ഞിനു ജന്മംനൽകിയത്. വിംബിൾഡണ്‍ സെമിയിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കൂടിയ ജർമൻ വനിതാ താരം എന്ന നേട്ടവും ടറ്റ്യാന സ്വന്തമാക്കി.
ജർമനിയുടെ യൂലി നിമിയെറിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ടറ്റ്യാന ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 4-6, 6-2, 7-5.
ഇന്നു നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ റൊമാനിയയുടെ സിമോണ ഹാലെപ്പും അമേരിക്കയുടെ അമാൻഡ അനിസിമോവയും തമ്മിലും ഓസ്ട്രേലിയയുടെ അയ്ല ടോംയാനോവിച്ചും കസാക്കിസ്ഥാന്റെ എലിന റൈബക്കിനയും തമ്മിലും ഏറ്റുമുട്ടും.
ജോക്കോ റിട്ടേണ്‍സ്
രണ്ട് സെറ്റിനു പിന്നിൽ നിന്നശേഷം തകർപ്പൻ തിരിച്ചുവരവിലൂടെ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസ് സെമിയിൽ. ഇറ്റലിയുടെ യാനിക് സിന്നറിനേതിരേ ആദ്യ രണ്ട് സെറ്റ് 5-7, 2-6നു നഷ്ടപ്പെട്ടശേഷമായിരുന്നു തുടർന്നുള്ള മൂന്ന് സെറ്റും 6-3, 6-2, 6-2ന് നേടി സെമിയിലേക്ക് ജോക്കോവിച്ച് മുന്നേറിയത്. ജോക്കോ വിംബിൾഡണ്‍ സെമിയിൽ പ്രവേശിക്കുന്നത് 11-ാം തവണയാണ്.
പുരുഷ സിംഗിൾസ് സെമിയിൽ സ്പെയിനിന്റെ റാഫേൽ നദാൽ ഇന്ന് ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 7.15ന് അമേരിക്കയുടെ ടെയ്ലർ ഫ്രിറ്റ്സിനെയാണ് നദാൽ നേരിടുക. ഓസ്ട്രേലിയയുടെ നിക് കിർഗ്യോസും ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനും തമ്മിലാണ് ഇന്നത്തെ മറ്റൊരു ക്വാർട്ടർ പോരാട്ടം.
തകർപ്പൻ ടറ്റ്യാന
12:15 AM Jul 06, 2022 | Deepika.com