ബിർമിംഗ്ഹാം: കൊണ്ടും കൊടുത്തും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെ പോരാട്ടം മുറുകുന്പോൾ അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് ആവേശക്കൊടുമുടിയിലേക്ക്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 245ൽ ഒതുക്കിയ ശേഷം 378 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് ആക്രമിച്ചു കയറി.
തകർത്തടിച്ച ഓപ്പണർമാർക്കുശേഷം ജോ റൂട്ടും (76*) ജോണി ബെയർസ്റ്റൊയും (72*) ചേർന്ന് ഇംഗ്ലണ്ടിനെ ജയത്തിലേക്ക് അടുപ്പിക്കുന്നു. 57 ഓവർ പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് 259/3 എന്ന സ്കോറിലെത്തി. 119 റൺസ് മാത്രം അകലെയാണ് ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഇന്ത്യ 416, 245. ഇംഗ്ലണ്ട് 284.
പൂജാര, പന്ത്
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ചേതേശ്വർ പൂജാരയും ഋഷഭ് പന്തുമാണ് തിളങ്ങിയത്. പൂജാര 168 പന്തിൽ എട്ട് ഫോറിന്റെ സഹായത്തോടെ 66 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിലും ഫോം തുടർന്നു. 86 പന്തിൽ എട്ട് ഫോറിന്റെ സഹായത്തോടെ 57 റണ്‍സ് പന്ത് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ 58 പന്തിൽ 23 റണ്‍സുമായി പുറത്തായി. ശ്രേയസ് അയ്യർ (19), വിരാട് കോഹ്ലി (20), ഷാർദുൾ ഠാക്കൂർ (4) എന്നിവർക്ക് കാര്യമായ സ്കോറിംഗ് നടത്താൻ സാധിച്ചില്ല. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് നാല് വിക്കറ്റ് വീഴ്ത്തി.
കടന്നാക്രമണം
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ടു. ഓപ്പണർമാരായ അലക്സ് ലീസും (65 പന്തിൽ 56) സാക് ക്രൗളിയും (76 പന്തിൽ 46) ആദ്യ വിക്കറ്റിൽ 21.4 ഓവറിൽ 107 റണ്‍സ് നേടി. എന്നാൽ, ഒല്ലി പോപ്പിനെ ജസ്പ്രീത് ബുംറ പൂജ്യത്തിനു പുറത്താക്കി.
ക്രൗളിയെയും ബുംറയാണ് മടക്കിയത്. 21 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 107 റണ്‍സ് എന്ന നിലയിൽനിന്ന് 24.1 ഓവറിൽ മൂന്നിന് 109 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു. എന്നാൽ, റൂട്ടും ബെയർസ്റ്റൊയും ക്രീസിൽ ഒന്നിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കിലായി.
ഇംഗ്ലണ്ട് ഗിയർ മാറി...
11:50 PM Jul 04, 2022 | Deepika.com