കോട്ടയം: 1970കളുടെ തുടക്കത്തിൽ ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്റെ ഗോൾവല കാത്ത കോഴിക്കോടുകാരനായ ഇ.എൻ. സുധീർ (74) ഓർമയായി. ഹൃദയാഘാതത്തെ തുടർന്ന് ഗോവയിലെ മാപുസയിലായിരുന്നു അന്ത്യം. ഗോവയിൽ സ്ഥിരതാമസമാക്കിയ സുധീർ കോഴിക്കോട് പണിക്കർ റോഡ് സ്വദേശിയാണ്.
കോഴിക്കോട് സെൻറ് ജോസഫ്സ് സ്കൂളിൽവച്ചാണ് കാൽപ്പന്ത് ലോകത്തേക്ക് സുധീർ എത്തിയത്. 1968ൽ ഗവ. ഗണപത് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്പോൾ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം നേടി. കേരളത്തിനു പുറമേ ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കായും സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുണ്ട്.
എക്സലൻറ്, എ.വി.എം, യംഗ് ജംസ്, യംഗ് ചാലഞ്ചേഴ്സ് തുടങ്ങിയ കോഴിക്കോടൻ ടീമുകളിൽ പന്തുതട്ടിയശേഷം വാസ്കോ ഗോവയുടെ ഗോൾ കീപ്പറായി. മഹീന്ദ്രയിലും കളിച്ചു.
1971ലെ ഏഷ്യൻ യൂത്ത് ചാന്പ്യൻഷിപ്പിലാണ് ഇന്ത്യൻ ജഴ്സി ആദ്യമായി അണിഞ്ഞത്. 1972ൽ റങ്കൂണിൽ നടന്ന ഒളിന്പിക്സ് യോഗ്യത മത്സരത്തിൽ മികച്ച പ്രകടനം നടത്തി. മലേഷ്യയിലെ മെർദേക്ക കപ്പിലും 1974ൽ ടെഹ്റാൻ ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ഗോളിയായി. റഷ്യൻ ടീം സൗഹൃദ മത്സരത്തിനെത്തിയപ്പോൾ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായിരുന്നു. 27-ാം വയസിൽ കളിമതിയാക്കിയ സുധീർ 30 വർഷത്തോളം പ്രവാസിയായി. മടങ്ങിയെത്തിയശേഷം ഗോവയിൽ സ്ഥിരതാമസമാക്കി. ഭാര്യ: പരേതയായ ലുർദ്. മക്കൾ: അനൂപ്, ജോൻക്വിൽ.
ഇന്ത്യയുടെ ഗോൾവല കാത്ത സുധീർ ഓർമയായി
01:04 AM Jul 04, 2022 | Deepika.com