ചുഴലിക്കാറ്റ്, അതാണ് ദീപക് ഹൂഡയെ കാലങ്ങളായി അറിയാവുന്നവർ വിളിക്കുന്ന ചെല്ലപ്പേര്. കാരണം ഒന്നുമാത്രം, ഏതു നിമിഷവും കളിഗതി മാറ്റിമറിച്ച് സ്വന്തം വരുതിയിലേക്കു കാര്യങ്ങൾ എത്തിക്കും. രാജ്യാന്തര ക്രിക്കറ്റിൽ ദീപക് ഹൂഡയുടെ ചുഴലിക്കാറ്റ് രൂപം അയർലൻഡിലെ ഡബ്ലിനിൽ കണ്ടു.
ഹൂഡയുടെ ബാറ്റിംഗ് കരുത്തിലാണ് അയർലൻഡിന് എതിരായ രണ്ട് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യ 2-0ന് സ്വന്തമാക്കിയത് എന്നു പറയുന്നതാണ് ശരി. കാരണം, ആദ്യ മത്സരത്തിൽ 47 റണ്‍സുമായി പുറത്താകാതെനിന്ന് ഇന്ത്യയുടെ ടോപ് സ്കോറർ ആയ ഹൂഡ, രണ്ടാം ട്വന്റി-20യിൽ 57 പന്തിൽ 104 റണ്‍സ് അടിച്ചുകൂട്ടി.
രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന നാലാമത് മാത്രം കളിക്കാരൻ എന്ന നേട്ടവും 27കാരനായ ഹൂഡ സ്വന്തമാക്കി. രോഹിത് ശർമ (നാല് സെഞ്ചുറി), കെ.എൽ. രാഹുൽ (രണ്ട് സെഞ്ചുറി), സുരേഷ് റെയ്ന (ഒരു സെഞ്ചുറി) എന്നിവരായിരുന്നു മുന്‍പ് ഇന്ത്യക്കായി മൂന്നക്കം കണ്ടവർ.
ഹുറേ... ഹൂഡ!
അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നാല് റണ്‍സിനു ജയം സ്വന്തമാക്കിയപ്പോൾ പ്ലെയർ ഓഫ് ദ മാച്ച് ആയത് സെഞ്ചുറി നേടിയ ദീപക് ഹൂഡ. രണ്ട് മത്സര പരന്പരയിൽ 151 റണ്‍സ് നേടിയ ഹൂഡയായിരുന്നു പ്ലെയർ ഓഫ് ദ സീരീസും.
അയർലൻഡിനെ കടപുഴകിയ ചുഴലിക്കാറ്റ് ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് ടീമിലും ചലനം സൃഷ്ടിക്കും.
2022 ഐപിഎൽ ടൂർണമെന്റിന്റെ അവസാനം മുതൽ ദീപക് ഹൂഡയെ ലോകകപ്പ് ടീമിൽ എടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നതാണ്. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനായി 15 മത്സരങ്ങളിൽ നാല് അർധസെഞ്ചുറി ഉൾപ്പെടെ 451 റണ്‍സ് ഹൂഡ നേടിയിരുന്നു. ഹൂഡയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അയർലൻഡ് പ്രകടനത്തോടെ ശക്തമായി.
ഐപിഎല്ലിനു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ടീമിൽ ഹൂഡയ്ക്ക് സ്ഥാനമില്ലായിരുന്നു. എന്നാൽ, അയർലൻഡിൽ ലഭിച്ച അവസരം ഹൂഡ മുതലാക്കി. ആദ്യ മത്സരത്തിൽ ഓപ്പണിംഗിലും രണ്ടാം മത്സരത്തിൽ മൂന്നാം നന്പറുമായാണ് ഹൂഡ ക്രീസിലെത്തിയത്. 2022 ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു രാജ്യാന്തര ട്വന്റി-20യിൽ ദീപക് ഹൂഡയുടെ അരങ്ങേറ്റം. ഇതുവരെയായി അഞ്ചു മത്സരങ്ങളിൽ ഇന്ത്യയുടെ ജഴ്സി അണിഞ്ഞു.
ക്ലാസ് സഞ്ജു
അയർലൻഡിന് എതിരായ രണ്ടാം ട്വന്റി-20യിൽ ദീപക് ഹൂഡ - സഞ്ജു വി. സാംസണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 87 പന്തിൽ നേടിയത് 176 റണ്‍സ്. ട്വന്റി-20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന നേട്ടവും ഇവർ സ്വന്തമാക്കി. 42 പന്തിൽ നാല് സിക്സും ഒന്‍പത് ഫോറും അടക്കം സഞ്ജു 77 റണ്‍സ് നേടി.
പരിക്കേറ്റ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിനു പകരം സഞ്ജു വി. സാംസണ് ഇന്ത്യക്കായി ഇറങ്ങുമെന്ന് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പ്രഖ്യാപിച്ചപ്പോൾ ആർത്തിരന്പിയ ആരാധകരുടെ പ്രതീക്ഷ കാത്ത ഇന്നിംഗ്സ് ആയിരുന്നു സഞ്ജു കാഴ്ചവച്ചത്. വീണുകിട്ടിയ അവസരം വ്യക്തമായ പ്ലാനിംഗോടെ ഉപയോഗിച്ച സഞ്ജുവും ലോകകപ്പ് ടീമിലേക്ക് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
ഇന്ത്യക്കായി 14 ട്വന്റി-20 കളിച്ച സഞ്ജുവിന്റെ കന്നി അർധസെഞ്ചുറിയായിരുന്നു ഡബ്ലിനിൽ പിറന്നത്. പതിഞ്ഞ തുടക്കത്തിലൂടെ ക്രീസിൽ നിലയുറപ്പിച്ചശേഷം ആക്രമിച്ചു കയറുന്നതായിരുന്നു സഞ്ജുവിന്റെ ക്ലാസ് ഇന്നിംഗ്സ്.
അന്പരപ്പിച്ച ട്വിസ്റ്റ്
രണ്ടാം ട്വന്റി-20യിൽ ഹൂഡ-സഞ്ജു കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തു. എന്നാൽ, അതേ നാണയത്തിൽ അയർലൻഡും തിരിച്ചടിച്ചെങ്കിലും 20 ഓവറിൽ 221/5ൽ അവരുടെ പോരാട്ടം അവസാനിച്ചു.
പോൾ സ്റ്റെർലിംഗ് (18 പന്തിൽ 40), ആൻഡ്രു ബാൽബിർണി (37 പന്തിൽ 60), ഹാരി ടെക്റ്റർ (28 പന്തിൽ 39), ജോർജ് ഡോക്റെൽ (16 പന്തിൽ 34 നോട്ടൗട്ട്), മാർക്ക് അഡെർ (12 പന്തിൽ 23 നോട്ടൗട്ട്) എന്നിവരിലൂടെയായിരുന്നു അയർലൻഡിന്റെ മറുപടി.
അവസാന ഓവറിൽ 17 റണ്‍സ് ആയിരുന്നു അയർലൻഡിനു ജയിക്കാൻ വേണ്ടിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പന്ത് ഏൽപ്പിച്ചത് പേസർ ഉമ്രാൻ മാലിക്കിനെ. ഉമ്രാന്റെ പേസിൽ മിസ് ഹിറ്റ് പോലും ബൗണ്ടറി കടക്കാനുള്ള സാധ്യതയുള്ളപ്പോഴായിരുന്നു ഹാർദിക്കിന്റെ ആ ധീരതീരുമാനം. രണ്ട് ഫോർ ഉൾപ്പെടെ 12 റണ്‍സ് മാത്രമാണ് ഉമ്രാൻ മാലിക് വഴങ്ങിയത്. വിറച്ചെങ്കിലും വീഴാതെ നിന്ന ഇന്ത്യ നാല് റണ്‍സ് ജയം സ്വന്തമാക്കി.
അയർലൻഡിനെ കടപുഴക്കിയ ചുഴലിക്കാറ്റ്...
01:00 AM Jun 30, 2022 | Deepika.com